രചന : മഞ്ജുഷ മുരളി ✍
നിലാപ്പൂമഴ പൊഴിയുമീ ധനുമാസരാവിൽ,
ഇരുളിലേക്ക് ജനാലകൾ തുറന്നിട്ട്,
പാലപ്പൂവിൻ പരിമളം നുകർന്ന്,
പാതിരാക്കാറ്റിൽ ഇളകിയുല്ലസിക്കുമെൻ്റെ
കുറുനിരകൾ മാടിയൊതുക്കി നിന്ന
എന്നരികിലേക്ക് പറന്നെത്തിയ ആ തിത്തിരിപ്പക്ഷിയും
രാവേറെയായി എന്നെന്നെ ഓർമ്മിപ്പിച്ചു❕
ഇന്നലെകളിൽ പൂത്തുവിടർന്നതും,
പൂക്കാൻമറന്നതുമായ സ്വപ്നങ്ങളുടെ
നിറക്കൂട്ടുകൾ ചാലിച്ച്,
എന്നിലെ പ്രണയവർണ്ണങ്ങളെല്ലാം
തൂലികത്തുമ്പിലേക്കാവാഹിച്ച്,
നോവിൻ്റെ അവസാനതുള്ളിയും
ഊറ്റി ഞാനെഴുതുകയാണെൻ അവസാനവരികൾ…❕
ഈ മഞ്ഞുകാലം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.
കൊഴിഞ്ഞുവീണ പൂക്കളും,
മനസ്സില്ലാമനസ്സോടെ അടർന്നുവീണ
ഇലകളും മൗനത്തിൻകമ്പളം വാരിപ്പുതച്ചുകൊണ്ട്
നിനക്ക് യാത്രാമൊഴിയോതുന്നു.
എനിക്കിനിയും പറയാതെവയ്യ,
നിന്നെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു,
ഋതുഭേദങ്ങൾക്കപ്പുറം നാമിനിയും കണ്ടുമുട്ടിയേക്കാം…
അതുവരെ നിന്നെയുംകാത്ത്,
നിനക്കായ് മാത്രം കൊളുത്തിവെച്ച സ്നേഹത്തിൻ
നക്ഷത്രവിളക്കുമായ് ഞാനുണ്ടാകുമിവിടെ..!!
