രചന : സഫി അലി താഹ.✍️
അന്ന് നിന്റെ നോവുരുക്കി
കെട്ടിത്തന്ന ഈ പുഞ്ചിരിയുടെ
കോട്ടയിലെത്രനേരമായി
ഞാൻ കാത്തിരിക്കുന്നു…..
ഉടനെ വരാമെന്നു പറഞ്ഞ്
നീയിറങ്ങിപ്പോയ വഴിയിലേക്ക്
ജീവന്റെ വേരുകൾ കുഴിച്ചുവെച്ച്
നിന്റെ വരവിനായി പ്രാർത്ഥിക്കുന്നു…..
പിന്നെയേതോ നനവിൽ
വേര് നനഞ്ഞതും തളിരുയർന്നതും പൂവിടർന്നതും
നിന്റെ ഗന്ധവും ഞാനറിഞ്ഞു…..
തിരികെ എന്നിലേക്കെത്തി
പരസ്പരം പടർന്നൊരു
വസന്തകാലം തീർക്കുമ്പോൾ
നിന്റെയുള്ളിലെ നീരുറ്റുന്ന
ആ മുറിവും ഞാനറിഞ്ഞു…..
എന്റെ ജീവന്റെ സ്പന്ദനത്തിന്
നിന്റെ ഗന്ധമുണ്ടായതെങ്ങനെയെന്ന്
അന്നറിഞ്ഞു…..
അന്ന് മുതലിന്നോളം ആ മുറിവിന് ചുറ്റും
തോരണം തുന്നുകയാണ് ഞാൻ,
പൊറുപ്പിക്കാനെനിക്ക് കഴിയില്ലല്ലോ!
നീയോ, എന്റെയുള്ളിലെ
മുറിവുണക്കാൻ നിന്റെ രകതമൂറ്റി പിന്നെയും പിന്നെയും
എന്റെ ജീവന് കാവലേകുന്നു🖤🍀
