രചന : സബീഖ ഫൈസൽ ✍️
ഞാൻ പരാതി പറഞ്ഞു
കൊണ്ടേയിരിക്കും..
ഉറക്കെ
കരഞ്ഞു കൊണ്ടേയിരിക്കും..
മരണ സമയത്തും
എന്റെ നാഥനോട്
നിങ്ങളെ ചൂണ്ടികാണിച്ച്
മൗനമായി
ആവലാതികൾ
പറഞ്ഞുകൊണ്ടേയിരിക്കും..
“യുദ്ധം കൊണ്ട്
നിങ്ങൾ നേടിയത്
ഇത് മാത്രമാണെന്ന്
നിങ്ങൾ
മാത്രമറിയാതിരിക്കട്ടെ..”
പുകപടലങ്ങളൊടുങ്ങുമ്പോൾ..
തീനാളങ്ങൾ കെട്ടടങ്ങുമ്പോൾ..
ശബ്ദങ്ങളവസാനിക്കുമ്പോൾ..
ആസൂത്രണങ്ങൾക്ക്
വിരാമമാകുമ്പോൾ…
നേടിയതിന്റെ കണക്ക് പരിശോധിക്കുമ്പോൾ
“നഷ്‌ടപ്പെട്ട മനുഷ്യത്വം നിങ്ങളെ
ഭ്രാന്തരാക്കില്ലെന്ന്
നിങ്ങളിപ്പോൾ ഉറക്കെ ചിരിച്ചു കൊണ്ടേയിരിക്കട്ടെ…”
അതെ…
“യുദ്ധമെപ്പോഴും
നഷ്ടം തന്നെയാണ് “
എന്നയർത്ഥത്തെ
എഴുതപ്പെടാതെയുമത്
രേഖപ്പെടുത്തുന്നുണ്ട്.
അതിശയകരമായ
ആശ്വാസമെന്തെന്നാൽ
വളരെ വൈകിയെന്നാലുമത്
ഉറക്കെ
വായിക്കപ്പെടാറുണ്ട്..!
