​ചുടുവെയിൽ തളർത്താത്ത തണൽമരമായിരുന്നച്ഛൻ,
വരുംവരായ്കകളിൽ കാക്കും വൻമതിലായിരുന്നച്ഛൻ.
ഇടറുന്ന പാദങ്ങൾക്ക് താങ്ങായിയെന്നും,
ഇരുളിൽ വെളിച്ചമേകും കാവലാളായിരുന്നച്ഛൻ!

​നാളത്തെ പുലരിക്കായ് ഇന്നുരുകിത്തീരുന്ന,
കരുതലിൻ നിശ്ശബ്ദ പ്രവാഹമായിരുന്നച്ഛൻ.
തൻ സുഖം മറന്നുമക്കൾക്കായ്,
തന്നായുസ്സുനൽകുന്ന ത്യാഗമാണെന്നുമച്ഛൻ!

​കഠിനമാം നോവുകൾ തൻ മാറിലൊളിച്ചുവെക്കും,
കണ്ണീർക്കടലിലും കൗതുകമാകുമച്ഛൻ.
തോൽക്കുമ്പോഴും തോൽക്കാത്തമനമോടെ,
ക്ഷമതൻ പ്രതീകമാം പുണ്യാത്മാവാണച്ഛൻ!

അരികത്തണഞ്ഞപ്പോഴൊന്നുമേ
അറിയാതെ പോയൊരു നിനവായിരുന്നച്ഛൻ.
അകന്നങ്ങുപോയപ്പഴോ ഇടനെഞ്ചിൽ,
അണയാതെ തെളിയുന്ന നെയ് വിളക്കാണെന്നുമച്ഛൻ!

കരുതലും കാവലും കാര്യണ്യവുമേകി,
ഈ ഭൂമിയിലീശ്വര രൂപനായ് വാഴും;
അച്ഛനെന്ന രണ്ടക്ഷരപുണ്യത്തിൽ,
അഖിലലോകത്തിൻ നെറുകയിൽ പ്രതിരൂപമാണെന്നുമച്ഛൻ!

ബി_സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *