തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമായത്.രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയതാണ് അനിൽ പനച്ചൂരാനെന്ന് സഹോദരി ഭർത്താവ് പറഞ്ഞു. ഇടയ്ക്കുവച്ച് തലചുറ്റലുണ്ടായി. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരിച്ചു. ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ അല്ലായിരുന്നെന്നും അതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അനിലിന്റെ ഭാര്യാസഹോദരീ ഭർത്താവ് പറഞ്ഞു.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനനം. ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകൾ: ഉണ്ണിമായ.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നിവയാണ് പ്രശസ്ത കവിതകൾ. അമ്പതോളം സിനിമകൾക്കുവേണ്ടിയും അനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, കലണ്ടർ, ഭ്രമരം എന്നിവ അനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ച പ്രമുഖ സിനിമകളാണ്.

By ivayana