രചന : രമണി ചന്ദ്രശേഖകരൻ*

ഇന്നുഞാൻ കണ്ടുവെൻ മുറ്റത്തരികിലായ്
കൊഞ്ചിക്കളിക്കുന്ന വണ്ണാത്തിക്കിളികൾ.
കോലാഹലമോടെ പാറിപ്പറന്നവർ
ചെന്നിരുന്നു,പൂത്ത കണിക്കൊന്നച്ചില്ലമേൽ

ഹാ!എന്തൊരത്ഭുതം,കൊന്നനിറയെ
മഞ്ഞത്തുമ്പിപോൽ നിരനിരെ പൂക്കൾ.
ഹൃദയത്തിൽ വിരിഞ്ഞ നറുപുഞ്ചിരിപോൽ
അഴകു നിറച്ചവർ ചാഞ്ചാടുന്നു.

ചെറുകാറ്റിലിളകുമൊരു ചെറുചില്ലയിൽ
പൂവേതു കിളിയേതെന്നറിയാത്തതു പോൽ
ഇണചേർന്നിരിക്കുന്ന മഞ്ഞക്കിളികളും,
ചാടിമറിയുന്നൊരണ്ണാറക്കണ്ണനും.

മധുവുണ്ട്, വർണ്ണച്ചിറകുകൾ വീശി
പാറിപ്പറക്കുന്ന ചിത്രപതംഗവും
ഞാൻ പാടിയ പാട്ടുകൾ കേട്ടതുപോലെ
മറുപാട്ടു പാടുന്ന പുള്ളിക്കുയിലും.

മധുരമായി പൂക്കളെ താരാട്ടു പാടിയ
കുഞ്ഞിളംക്കാറ്റൊന്നുലഞ്ഞു വീശി.
കൊഴിയുന്ന പൂവുകളോരോന്നെടുത്തെൻെറ
ഹൃദയത്തിൻ വാതിലിൽ ചേർത്തുവെച്ചു.

കാച്ചെണ്ണതൂവി സുഗന്ധം പടർത്തുമെൻ
കോതിമെടഞ്ഞ മുടിമേൽ തിരുകി.
ചന്തം തികഞ്ഞെന്നു കാണുവാനായി
വാൽക്കണ്ണാടിയിലൊളിഞ്ഞു നോക്കി .

നോക്കുന്നിടത്തെല്ലാം പൂത്തുനിൽക്കുന്നു
മഞ്ഞനിറമുള്ള പൂമരങ്ങൾ..
മേടമാസത്തിൻെറ ചന്തം വിടർത്തി
മേനിയിലാകെ കുളിർമഴ വീശുന്നു.

രമണി ചന്ദ്രശേഖകരൻ

By ivayana