പഠനത്തോട് വലിയ താത്പര്യമുള്ള സമർത്ഥരായ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം യു എസ് എ അവസരങ്ങളുടെ നാടാണ്. പ്രതിഭകളെ ഈ രാജ്യം തുറന്ന കൈകളോടെ സ്വാഗതം ചെയ്യുന്നു. യു എസിലെ സർവകലാശാലകളിലായി 40-65 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികൾ എം എസ് ബിരുദത്തിനായി (എഞ്ചിനീയറിങ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്) പഠിക്കുന്നുണ്ട്. തങ്ങളുടെ കഴിവുകളിലൂടെയും പരിശ്രമത്തിലൂടെയും അവർ യു എസിൽ മികവ് പുലർത്തി മുന്നേറുന്നു. സമാനമായ ഒരു അനുഭവമാണ് ഇന്ത്യക്കാരിയായ ഒരു വിദ്യാർത്ഥിനിയ്ക്കും പറയാനുള്ളത്.

ഹൈദരാബാദ് സ്വദേശിയായ യുവതി പ്രതിവർഷം ആകർഷകമായ 2 കോടി രൂപ വേതനത്തിൽ മൈക്രോസോഫ്റ്റിൽ ജോലി നേടി. ബഹുരാഷ്ട്ര ടെക് ഭീമനായ മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായാണ് നർകുതി ദീപ്തി എന്ന യുവതിയ്ക്ക് ജോലി ലഭിച്ചത്. യു എസിലെ സിയാറ്റിലിലുള്ള കമ്പനി ആസ്ഥാനത്തിലായിരിക്കും അവർ ജോലിയ്ക്കായി ചേരുക.

യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ വെച്ച് നടന്ന ക്യാമ്പസ് ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ട 300 വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന പ്രതിവർഷ വേതന പാക്കേജോടു കൂടി ജോലി ലഭിച്ചത് ദീപ്തിയ്ക്കാണെന്ന് ദി ഹാൻസ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസമാണ് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ നിന്ന് ദീപ്തി എം എസ് (കംപ്യൂട്ടേഴ്സ്) ബിരുദപഠനം പൂർത്തിയാക്കിയത്. യു എസിൽ AAA റേറ്റിങ്ങുള്ള നിരവധി കമ്പനികളിൽ നിന്ന് ഇതിനകം ദീപ്തിയ്ക്ക് ജോലി വാഗ്ദാനങ്ങൾ ലഭിച്ചു കഴിഞ്ഞു. വിവിധ കമ്പനികൾ നടത്തുന്ന ക്യാമ്പസ് ഇന്റർവ്യൂകൾക്കിടയിൽ മൈക്രോസോഫ്റ്റിൽ നിന്ന് കൂടാതെ ആമസോൺ, ഗോൾഡ്മാൻ സാഷ്സ് എന്നീ ഭീമൻ കമ്പനികളിൽ നിന്നും ദീപ്തിയ്ക്ക് ജോലി വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു.

മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് എഞ്ചിനീയർ ഗ്രേഡ് 2 ക്യാറ്റഗറിയിലാണ് ദീപ്തിയ്ക്ക് ജോലി ലഭിച്ചത്. ജോലി വാഗ്ദാനം അവർ സ്വീകരിച്ചു. സിയാറ്റിലിലെ ആസ്ഥാനത്ത് മെയ് 17 മുതൽ അവർ ജോലി ആരംഭിക്കും. ദീപ്തിയുടെ അച്ഛൻ ഡോ. വെങ്കണ്ണ ഹൈദരാബാദ് പോലീസ് കമ്മീഷണറേറ്റിൽ ഫോറൻസിക് എക്സ്പേർട്ട് ആയി പ്രവർത്തിച്ചു വരികയാണ്.

By ivayana