കവിത : പള്ളിയിൽ മണികണ്ഠൻ*

ഭിക്ഷതന്നാലുമെന്നമ്മേ മനോഹരീ
ഭിക്ഷതന്നാലുമെന്നമ്മേ
ഗതിയറ്റ് വഴിയറ്റ് നിന്നോടിരക്കുന്നു
ഭിക്ഷതന്നാലുമെന്നമ്മേ.

പൊരിവെയിലേറ്റ് തളർന്നുപോകുന്നുഞാൻ
മിഴിനീരുവറ്റി കുഴഞ്ഞുപോകുന്നുഞാൻ
എരിയുന്ന വയറിന് വരതീർത്ഥമാകുവാ-
നൊരുതുള്ളി സ്നേഹമേകമ്മേ

മണിമേടയാശിപ്പതില്ല, ഞാനുരിയരി-
ച്ചോറിനായൂരുതെണ്ടുമ്പോൾ
മടിപിടിച്ചുമ്മറവാതിലടയ്ക്കുന്ന
നരജന്മമെന്തിനാണമ്മേ.

സമരാണ് നാം ഭൂവിലൊറ്റശ്വാസത്തിന്റെ
ദയവുണ്ടുറങ്ങുന്ന ചെറുജന്മമല്ലയോ
ഒരുനേരമാദാനമകലുന്ന വേളയിൽ
സമരായ നാം വെറും മൃതദേഹമല്ലയോ.

നിറമുള്ള സ്വപ്നം നിനക്ക് സ്വന്തം
നീറുന്ന നിമിഷമാണെന്റെ ജന്മം
നിറഹർഷഗീതം നിനക്ക് സ്വന്തം
നിശബ്ദമുരളിയാണെന്റെ ജന്മം.

അഥിതിയാണിവിടെനാമമ്മേ-
യൊരേമൂല്യമതുനീ മറക്കുന്നനേരം
പശിമാറ്റുവാനായിരക്കുന്ന ഞാനൊന്ന്
നിന്നോട് ചോദിച്ചിടുന്നു.

എരിവയർത്തീയ്യൊന്നണയ്ക്കുവാൻ
കരയുന്നോ ഞാനോ….
മുഖ, മിരുൾച്ചേലതൻ
തുമ്പാൽമറയ്ക്കുന്ന നീയോ…….

നീയോ ഞാനോ ഭിക്ഷാടകൻ
നീയോ ഞാനോ ഭിക്ഷാടകൻ..
നീയോ ഞാനോ ഭിക്ഷാടകൻ
നീയോ ഞാനോ ഭിക്ഷാടകൻ.

പള്ളിയിൽ മണികണ്ഠൻ

By ivayana