കഥ : സുനി ഷാജി✍️

നെറ്റിയിൽ ആരോ അമർത്തി ചുംബിക്കുന്നതായി അനുഭവപ്പെട്ടപ്പോളാണ് ഞാൻ പിടഞ്ഞുണർന്നത്.
ഗാഢനിദ്രയിലായിരുന്നതിനാൽ കണ്ണുകൾ ആയാസപ്പെട്ടു തുറക്കാൻ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല.
വീട്ടിലെ,സ്വന്തം മുറിയിൽ തനിച്ചുറങ്ങുന്ന എന്നെയാരാണ് ചുംബിച്ചതെന്നോർത്തപ്പോൾത്തന്നെ ഉള്ളൊന്നു കാളി.

അത് വെറും തോന്നൽ മാത്രമല്ലെന്ന് മുറിയിൽ നിറഞ്ഞ അസാധാരണമായ സുഗന്ധത്തിൽ നിന്നും വ്യക്തമാണ്.
ആരോ ഉള്ളിൽ കയറീട്ടുണ്ട്.
വാതിൽ അകത്തുനിന്നും ഭദ്രമായി അടച്ചുവെന്നുറപ്പാണ്.
ഏറെ വൈകിയാണ് ഓഫീസിൽ നിന്നുമെത്തിയത്. കുളിച്ചു ഭക്ഷണം കഴിഞ്ഞയുടനെ മുറിക്കുള്ളിൽ കയറി,തലവേദന കാരണം ഒരു പെയിൻ കില്ലർ കഴിച്ചതും ഓർമ്മയുണ്ട്.

വീട്ടിലുള്ളവരെ കബളിപ്പിച്ച് കിടപ്പുമുറിയിൽ കയറിയ കള്ളൻ ആരാവും.!?
ഒരു പ്രമുഖ പത്രത്തിൽ ജേണലിസ്റ്റായതിനാൽ എനിക്ക് ശത്രുക്കളുടെ നീണ്ട നിര തന്നെയുണ്ട്.
അവരിൽ ആരെങ്കിലുമാവുമോ.?
വന്നയാളുടെ ലക്ഷ്യം കൊലപാതകമോ,മോഷണമോ..
അതോ..?

ശീതികരിച്ച മുറിയാണ്, എന്നിട്ടും വെട്ടി വിയർത്തു.
ധരിച്ചിരിക്കുന്ന ലോലമായ നൈറ്റ് ഗൗൺ നനഞ്ഞുകുതിർന്നു.
ജാഗരൂകമായ മനസ്സ്
അപായ സൈറൺ മുഴക്കിയതിനാൽ കണ്ണുതുറക്കാൻ മടിച്ചു.

ഉറക്കമുണർന്നുവെന്ന് മനസ്സിലായാൽ അയാൾ ആക്രമിച്ചാലോ?
രക്ഷപെടാൻ ഒരു പഴുതു തേടിയെങ്കിലും ഭയവും,പരിഭ്രമവും കൊണ്ട് ഒന്നും തെളിഞ്ഞു വരുന്നുമില്ല.
നിശബ്ദതയിൽ ചെവിയോർത്തു ഞാൻ കിടന്നു…
നേരിയ ഒരു ഇരമ്പൽ മുറിയിൽ…
എന്റെ ഹൃദയമിടിപ്പ് പോലും നന്നായി അറിയുന്നു.വല്ലാതെ മിടിക്കുന്നു അത്.
പൊടുന്നനെ ആരോ എന്റെ കിടക്കയിലേയ്ക്കിരുന്നു.

ഭയം ശരീരത്തിലെ ഓരോ അണുവിലും വ്യാപിക്കുകയാണ്,
കണ്ണുകൾ മെല്ലെ തുറന്നു.
ഉള്ളിലൊരു നടുക്കത്തോടെയാണ് ആ കാഴ്ച കണ്ടത്..!
സത്യമാണ്…
ഒരാൾ എന്റെ കാൽച്ചുവട്ടിൽ ഇരിക്കുന്നുണ്ട്. മുഖം വ്യക്തമല്ല.
ശിരോവസ്ത്രം ഉൾപ്പെടുന്ന ഒരു നീണ്ട വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

അലറി വിളിച്ചാൽ അപകടമാണ്.
ഞാൻ കണ്ണ് തുറന്നത് അയാൾ അറിഞ്ഞിട്ടില്ല.
അയാളുടെ നോട്ടം എന്റെ നെഞ്ചിന്റെ ഭാഗത്തേക്ക് ആണെന്ന് മനസ്സിലായപ്പോൾ അറിയാതെ കൈകൾ മാറിന് കുറുകെ പിണച്ചു പോയി.
ആ ചലനങ്ങൾ കണ്ടാവണം അയാൾ കുറച്ചു നേരം എന്റെ കണ്ണുകളിലേക്ക് നോക്കി.
ഇത്രയും മൂർച്ചയേറിയ കണ്ണുകൾ ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല.

കുറച്ചു മുൻപോട്ട് കയറി ഇരുന്നുകൊണ്ട് അയാൾ
എന്റെ കൈകളെടുത്തു
മാറി മാറി ചുംബിച്ചു.
ഒരു തണുപ്പ് എന്നിലേയ്ക്ക് വ്യാപിക്കുന്നതും, ഒന്ന് അനങ്ങാൻ പോലും ആവാതെ അയാളുടെ ബലിഷ്ടമായ കരങ്ങൾക്കുള്ളിൽ എന്റെ കരങ്ങൾ ഞെരിഞ്ഞമരുന്നതും നിസ്സഹായതയോടെ നോക്കി കിടന്നു.
നിമിഷങ്ങൾ കൊണ്ട് എന്റെ കൈകൾ അയാൾ ബന്ധനസ്ഥമാക്കി.

ഏറെ താമസിയാതെ എന്റെ കാലുകളിലായി അയാളുടെ സ്പർശനം, കാൽ വിരലുകൾ ഓരോന്നായി ചുംബിക്കുകയാണ്.
തണുപ്പ് കയറുന്നു…
കാലുകളിൽ നിന്നും ഉടലിലേക്ക് അരിച്ചു കയറുന്ന കൊടും തണുപ്പ്.
അങ്ങനെ,എന്റെ കാലുകളും ബന്ധിച്ചു കൊണ്ട് അയാളുടെ ചുണ്ടുകൾ എന്റെ ഉടലിനെ സ്പർശിച്ചപ്പോൾ
ഞാൻ അലറി വിളിച്ചു.

എന്റെ നേരെയടുക്കുന്ന മുഖത്തു രക്തവർണ്ണം.
വന്യമായ കണ്ണുകൾ തിളങ്ങുന്നു…
ഇരയെ വിഴുങ്ങാൻ എത്തുന്ന പെരുപാമ്പ് പോലെ വായ തുറന്നു,
നാവ് നീട്ടി എന്റെ മുഖത്തിന് നേരെ വരുന്ന അയാളുടെ മുഖം ഞാൻ സർവ്വശക്തിയുമെടുത്ത് തടയാൻ ശ്രമിച്ചു.

എന്റെ എതിർപ്പ് വകവയ്ക്കാതെ അയാൾ എന്റെ നാവും അധരങ്ങളും തന്റെ ചുംബനത്താൽ
മുദ്രവയ്ക്കുമ്പോൾ ഉടലാകെ പിടഞ്ഞു ഞാൻ നിശ്ചലമായി.
നനഞ്ഞൊഴുകുന്ന കണ്ണുകൾക്ക്‌ മാത്രം മെല്ലെ ചലിക്കാൻ ആവുന്നുണ്ട് .

ഉടലിനെ പുണർന്നുകൊണ്ട്
ഇടം നെഞ്ചിലേക്ക്‌ അമരുന്ന മുഖം.
വെറുപ്പിന്റെ പുഴുക്കൾ അരിച്ചിറങ്ങുമ്പോഴും ഹൃദയം വിതുമ്പുകയായിരുന്നു.
ആ കൂർത്ത പല്ലുകൾ എന്റെ മാംസത്തിലേക്ക് ആഴന്നിറങ്ങിയപ്പോൾ
വേദന കൊണ്ട് പുളഞ്ഞു
അലറിക്കരഞ്ഞുവെങ്കിലും ബന്ധിക്കപ്പെട്ട നാവ് മൗനത്തിന്റെ കറുത്ത കൊടി കാട്ടി.

ഒടുവിൽ അയാൾ
എന്റെ ഉടല് വിട്ട് എഴുനേറ്റു, സകലതിനും സാക്ഷിയായ എന്റെ കണ്ണുകൾ തിരുമ്മിയടച്ചുകൊണ്ട് പറഞ്ഞു…
“വരൂ…പോകാം”
അയാൾക്കൊപ്പം അന്തരീക്ഷത്തിലേക്ക് ഉയരുമ്പോൾ ഞാനൊന്ന് തിരിഞ്ഞുനോക്കി എന്റെ കിടക്കയിലേക്ക്.
അവിടെയതാ…
എന്റെ അധരങ്ങളിൽ രക്തപുഷ്പങ്ങൾ

“അത് നീയല്ല…
ദേഹി നഷ്ടപ്പെട്ട ദേഹം വെറും ജഡമാണ്…
അതുപോലെതന്നെ ദേഹം നഷ്ടപ്പെട്ട ദേഹിയും വെറും ആത്മാവ് മാത്രമാണ്…
നീയെന്ന വ്യക്തി ഈ നിമിഷം ഇവിടെ ഇല്ലാതായിരിക്കുന്നു.”

കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശത്തിലേയ്ക്കാണ് ഞങ്ങൾ പ്രവേശിച്ചത്.കോടിക്കണക്കിന് മിന്നാമിനുങ്ങുകൾ ഒരു വെള്ള പ്രകാശഗോളത്തിന് ചുറ്റും പ്രത്യേക രീതിയിൽ കറങ്ങുന്നു…
ഇടക്കൊക്കെ അതിൽ നിന്നും ചില പ്രകാശ കണങ്ങൾ തെറിച്ചു പോകുന്നുമുണ്ട്…അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ തുടരുകയാണ്…
ആ കാണുന്നത് ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങളുടേയും ആത്മാക്കളാണ്… “

“എല്ലാ ജീവജാലങ്ങളുടെയുമോ…?

“അതേ…ആത്മാക്കളെല്ലാം ഒരേപോലെയാണ്.അതിന് മനുഷ്യരെന്നോ, മൃഗങ്ങളെന്നോ,സസ്യങ്ങളെന്നോ വേർതിരിവില്ല.
എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന ആത്മാവ് ഒരേ ജീവാംശം തന്നെയാണ്.
അതിന് മരണമില്ല.”

ഭൂമിയിൽ ഒരു വസ്തുവിനെ പോലെ മറ്റൊന്നില്ല.
കോടാനുകോടി ജനങ്ങൾ ഉണ്ടായിട്ടും അവരെല്ലാം ഓരോരോ വ്യക്തിത്വങ്ങൾ അല്ലേ …അതിനു
കാരണം എന്തെന്ന് അറിയുമോ..?

ജീവജാലങ്ങൾ മൃതി അടയുമ്പോൾ അവരുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ
മണ്ണിലും അന്തരീക്ഷത്തിലുമായി ലയിക്കുന്നു….ഒരിക്കലും തിരിച്ചു പൂർവ്വസ്ഥിതി പ്രാപിക്കാത്ത വിധം അവ വിഘടിച്ചു, മറ്റു ജീവജാലങ്ങൾ ശരീരം സ്വീകരിക്കുമ്പോൾ അവയുടെ ശരീരഭാഗങ്ങളാവും.

സമയത്തിന്റെ പൂർണ്ണതയിൽ ദേഹം രൂപപ്പെടുമ്പോൾ ആ ശരീരത്തിൽ പ്രവേശിക്കാൻ നിയോഗിക്കപ്പെടുന്ന ആത്മാവ് അതിൽ പ്രവേശിക്കും.ഓരോ ആത്മാവിനും കൃത്യമായി സമയം നൽകിയിട്ടുണ്ട് ചെന്ന് ചേരുന്ന ശരീരത്തിൽ നിലനിൽക്കാൻ.ആ സമയപരിധി അവസാനിക്കുമ്പോൾ ദേഹം വിട്ട് ദേഹി പോകുന്നു.

അതിനെയാണ് മനുഷ്യൻ മരണമെന്ന് വിളിക്കുന്നത് …
സത്യത്തിൽ അത് മരണമല്ല
പരകായപ്രവേശമാണ്.
കൂട് വിട്ട് കൂട് മാറുന്ന അത്ഭുതം. പ്രകൃതി ഒരുക്കുന്ന ഒരു റീസൈക്കിൾ എന്നും പറയാം.മരിച്ചവർ എങ്ങും പോകുന്നില്ല, ഇവിടെതന്നെയുണ്ട്,ഈ പ്രപഞ്ചത്തിൽ തന്നെ.

അതിശക്തമായ ഒരു കാന്തിക വലയത്തിൽപ്പെട്ട്
കോടിക്കണക്കിന് ആത്മാക്കൾ അനുസ്യൂതമായി കറങ്ങുന്ന വലയത്തിലേക്ക് ഞാൻ ലയിക്കുമ്പോൾ ആശുപത്രിയിൽ എന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം എഴുതി ചേർക്കപ്പെടുകയായിരുന്നു.

“കാർഡിയാക്ക്‌ അറസ്റ്റ് “!

സുനി ഷാജി

By ivayana