ശ്രീരേഖ എസ്*

അറിവില്ലായ്മതൻ
നാളുകളിലെ
നിലവിളികളില്‍നിന്നും
വികാരതീവ്രതയുടെ
കുറുകലിലേക്കവളെ
കൊണ്ടെത്തിച്ചതാരാവാം ?

വിശപ്പിന്റെ
ദയനീയതയില്‍നിന്നും
ആഡംബരത്തിന്റെ
ആര്‍ത്തിയിലേക്ക്
അവളെത്തിയതെങ്ങനെ ?

സ്വച്ഛഗ്രാമത്തിലെ ,
പുകയുന്നടുപ്പില്‍നിന്നും
നഗരസന്ധ്യയിലെ
ബുഫെകളിലേക്കവൾ
എങ്ങനെയാണെത്തിയത് ?

കുഞ്ഞുമിഴികളിലെ
മേഘപ്പെയ്തില്‍നിന്നും
മിഴിപ്പീലികളെ
വശ്യമായതുടുപ്പിലേക്ക്
ആകര്‍ഷിച്ചനുരയുന്നപൂണ്ട
ചിന്തകളെങ്ങനെയറിയും ?

പുതുവര്‍ഷത്തിന്റെ
ലാസ്യലഹരിയില്‍നിന്നിയും
വേനലിൻവറുതിക്കെത്ര ദൂരം !

കുടിലില്‍നിന്നും
കൊട്ടാരത്തിലേക്കുള്ള
വേഗപ്പാച്ചിലിനിടയില്‍
നഷ്ടപ്പെട്ട യൌവനം
നരച്ചുതുടങ്ങിയ
ചിന്തകളായി
പിറുപിറുക്കുമ്പോള്‍
ചോര്‍ന്നൊലിച്ചിന്ന്
കൂരയിൽമിഴിപ്പെയ്ത്തുകൾ !

സ്വയമുരുകി ,പ്രാകിക്കൊണ്ട്‌
കൂരിരുട്ടിലേക്ക് മെല്ലെമെല്ലെ
പിച്ചവെക്കുന്നൊരുവളുടെ മനസ്സ്
ഇവിടെയാരിന്ന് കാണുവാൻ ?

ജീവിതതുലാസിലടിതെറ്റി
ആടിയാടി കൂനിപ്പിടിച്ച്
തെല്ലും ,ആര്ത്തിയില്ലാതെ
തെരുവിൻ കലപിലക്കിടയിൽ
കുഴഞ്ഞുവീഴുമ്പോള്‍
അവളേത്, ചിതലിന്റെഭോജ്യമാവാം ?

കഴുകിയാല്‍
തീരാത്ത പാപക്കറയാല്‍
ദേഹിവേര്‍പ്പെടുമ്പോള്‍
കാമിച്ച കണ്ണുകളിലറപ്പിന്റെയും
വെറുപ്പിന്റെയും ഈച്ചകൾ
അരിച്ചിറങ്ങിയദേഹമെത്ര വികൃതം !!

ശ്രീരേഖ എസ്

By ivayana