ഉടലുടച്ചുണ്മയാലു-
യിരുകാക്കുമ്പോൾ നീ
ഉലയ്ക്കുമോരുടലിന്റെ
ഉണർവ്വായി മാറുന്നു
ഉടലിന്നു വിലയിടാ-
തുടയാടയുടച്ചുരിഞ്ഞ-
ടിമപ്പെടാത്തവൾ നീ.

അകതാരിലമ്പിളിത്താലം
തെളിക്കുവോൾ
കതിരായിയുലയുന്ന
കതിരൊളിയോലുവോൾ കാതരയാമൊരനുരാഗ-
കനിമൊഴിയായവൾ
ഒരുവനുമാത്രമായ്
തവജന്മം ഹോമിപ്പവൾ.

കരഞ്ഞു കരഞ്ഞേഴു
കടലുതീർക്കുന്നവൾ
കദനക്കരിമുകിലായ്
കടംകൊണ്ടകാമിനി
നെഞ്ചിൻ നെരിപ്പോടിൽ
നിറകനലെരിക്കുന്നവൾ.

മനക്കരുത്തിന്നുട-
വാളെടുത്തു നീ അറുത്തുമാറ്റുകാ-
ഭ്രമപ്പൂത്തലപ്പുകൾ
തകരപോൽ കുരുക്കും
കളകളൊക്കെയും
കരുതലോടെ
പിഴുതെറിഞ്ഞേക്കുക!

പൊന്നരിവാളാലു-
റഞ്ഞുതുള്ളുമ്പോൾ
പൊന്നിൻ ചിലമ്പുകൾ
പൊട്ടിച്ചെറിയുമ്പോൾ
പൊന്നരിഞ്ഞാണം
പറിച്ചെറിഞ്ഞുതലതല്ലി-
പൊരുതി തനിച്ചായി-
പോകുമ്പോൾ

നീ ഒന്നോർക്കുക!

താങ്ങായിട്ടൊരു
തട്ടകഭൂമികയുണ്ടിവിടെ
തണലായിട്ടൊരു
ആകാശവുമുണ്ടിവിടെ!

By ivayana