മരണശേഷം
ഭൂമിയിലെ
സ്വർഗ്ഗത്തിലെത്തിയാൽ
അമ്പിളിപ്പൂളിന്റെ
അറ്റത്തൊരൂഞ്ഞാൽ കെട്ടി
അന്തിയിലവൾ
ആലോലമാടും.
മിന്നാമിനുങ്ങുകൾ
ഒളി ചിതറിപ്പാറവെ
ഒന്നിനെപ്പിടിക്കാനവൾ
ഓടിക്കിതയ്ക്കും.
കുളിർമഴമണികളിൽ
ഈറൻ പുതച്ചവൾ
ഉന്മാദനർത്തനമാടും.
കൂർത്തൊരായിരം
മുൾമുനച്ചെടികളിൻ
മുകളിലൂടവൾ
തെന്നിപ്പറക്കും.
ചുറ്റിലും കെട്ടിയ
അതിരുകളെല്ലാം
പണ്ടേ മറന്നവൾ
ചാടിയോടിക്കടക്കും.
മുഴുഭ്രാന്താൽ പായും
മാലോകരെ കണ്ടവൾ
പൊട്ടിച്ചിരിക്കും.
വിലക്കില്ലാ ലോകത്ത്
പാറിപ്പറക്കുമ്പോൾ
വീർത്തൊരുദരത്തെയവൾ
താങ്ങിനടക്കും.
ശവഭോഗിയെ
ശാപവാക്കാൽ
ശപിക്കില്ലവൾ,
നരഭോജിയെ
നിമിനേരമെങ്കിലും
വെറുക്കില്ലവൾ, അവൾ
എന്നോ മരിച്ചവൾ.
✳️✳️✳️

സലീം മുഹമ്മദ്‌

By ivayana