രചന : പള്ളിയിൽ മണികണ്ഠൻ ✍

കാറ്റിൽ
കൊമ്പൊടിഞ്ഞാലും
വേരിൽ
കരുത്ത് കാട്ടുന്നവനാണച്ഛൻ.
അകത്ത്
കടൽ പേറുന്നതുകൊണ്ടാണ്
പുറത്തെ പുഴ കണ്ടാലച്ഛൻ
ഭയപ്പെടാത്തത്.
മൗനത്തിന്റെ മഞ്ഞുമൂടിയ വഴികളെ
വാചാലതയുടെ
മഞ്ഞവെളിച്ചംകൊണ്ടച്ഛൻ
മറികടക്കാറുണ്ട്.
തളർച്ച തോന്നുമ്പോഴും
കരുത്ത് കാട്ടുന്നവനാണച്ഛൻ,
കരച്ചിലൊളിപ്പിച്ച്
ചിരിച്ചുകാണിക്കുന്ന പുണ്യം.
തീവ്രതാപത്തിന്റെ കാഠിന്യം വിതച്ചാലും
പോക്കുവെയിലിന്റെ
ഔഷധം പകർന്നിട്ടേ
അച്ഛൻ ഉറങ്ങാറുള്ളൂ.
ഭൂമിപോലമ്മ സ്നേഹ-
ച്ചെപ്പുമായ് ചേർന്നിരിക്കുമ്പോൾ….
ചുട്ടുപൊള്ളിക്കൊണ്ടച്ഛൻ,മേലേ
കാവൽ നിൽപ്പുണ്ട് സൂര്യനെപ്പോലെ.

അമ്മയൊരു കവിയാണ്.
നാലുവരികളാൽതീർത്ത
എത്രയെത്ര കവിതകളാണെന്നോ
അമ്മ അച്ഛനെക്കുറിച്ച് എഴുതിയിട്ടുള്ളത്.
കാവ്യമികവുള്ള
അമ്മയെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ
മറുപടിയായി
ഒറ്റവരികൊണ്ടൊരു
മഹാകാവ്യമാണച്ഛനെഴുതിയത്..
അമ്മയുണ്മയാ-
ണൻപാണഴകാ-
ണതിമൃദുലമൊഴുകുമൊരു-
പുഴയാണ്.!!!!
ഞാനിപ്പോൾ
അന്വേഷണത്തിലാണ്.
ഏറ്റവും മികച്ച കവിയാരെന്നുള്ള
ഉത്തരംകിട്ടാത്ത അന്വേഷണത്തിൽ.

പള്ളിയിൽ മണികണ്ഠൻ

By ivayana