500 ഓളം ദിവസം പരോൾ ലഭിച്ച ഷെറിൻ ഒടുവിൽ വീട്ടിലേക്ക്, മകനും ബിനുവും ഇപ്പോൾ യു.എസിൽ, കാരണവേഴ്സ് വില്ലയിൽ ആരുമില്ല
തിരുവനന്തപുരം: ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ് ഏറെ പ്രമാദമായ ചെങ്ങന്നൂർ ഭാസ്‌കര കാരണവര്‍ വധക്കേസ്. സംഭവത്തിന് ശേഷം ചെറിയനാട്ടെ കാരണവേഴ്്‌സ് വില്ലയില്‍ ആരും താമസിച്ചിരുന്നില്ല. ഷെറിന്റെമകന്‍ അന്നത്തെ നാലുവയസ്സുകാരന്‍ മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ പിന്നീട് അമേരിക്കയിലേക്കു കൊണ്ടുപോയി.

മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന സംശയിച്ച കേസിൽ വഴിതിരിവായതും നടന്നത് ആസൂത്രിത കൊലപാതകമെന്നും കണ്ടെത്താനായതും ഒന്നാം പ്രതിയും ഭാസ്കര കാരണവരുടെ മരുമകൾ ഷെറിന്റെ മൊഴിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച വനിതാ തടവുകാരിയാണ് ഷെറിൻ. ശിക്ഷാ കാലയളവിനിടെ 500 ഓളം ദിവസം പ്രതി വെളിയിലായിരുന്നു. ശിക്ഷാ കാലത്ത് ഉടനീളം നിരവധി പരാതികൾ ഷെറിനു നേരെ ഉയർന്നിരുന്നു. ജയിലിൽ വച്ച് ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് 2015ൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് 2017ൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു.

ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

2009 നവംബര്‍ ഏഴിനാണു ഭര്‍ത‍ൃപിതാവും അമേരിക്കൻ മലയാളിയുമായ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകൾ ഷെറിനും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. ഭാസ്കര കാരണവരുടെ ശാരീരിക വെല്ലുവിളികളുള്ള ഇളയമകൻ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിൻ. 2001ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മുൻധാരണയനുസരിച്ച് ഷെറിനേയും ബിനുവിനേയും അമേരിക്കയിൽ കൊണ്ടുപോയി. അവി​ടെ ഷെറിൻ ജോലിക്ക് കയറിയസ്ഥാപനത്തിൽ മോഷണത്തിന് പിടിക്കപ്പെട്ടതിനെത്തുടർന്ന് പ്രശ്നങ്ങളുണ്ടായി. അമേരിക്കയില്‍വെച്ച് സാമ്പത്തികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഷെറിനെതിരേ ആരോപണമുയര്‍ന്നു. ഇതോടെ ബിനുവിനെയും ഷെറിനെയും ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് പറഞ്ഞയച്ചു. കൈക്കുഞ്ഞുമായിട്ടായിരുന്നു ഇവരുടെ മടക്കം. കുഞ്ഞിന്റെ പിതൃത്വം വരെ തര്‍ക്കത്തിലെത്തിയതോടെ പിതൃത്വപരിശോധന വരെ നടത്തിയിരുന്നു. 2007ൽ ഭാര്യ അന്നമ്മയുടെ മരണത്തോടെ കാരണവരും തിരിച്ചെത്തി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാര്‍ഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി.

ഷെറിനെ വിശ്വസിച്ച ഭര്‍ത്താവ് ബിനു പീറ്റര്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിന്‍ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓര്‍ക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തില്‍ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്‌സ് വില്ലയില്‍ കയറിയിറങ്ങി. ഇതോടെ ഭാസ്‌കര കാരണവര്‍ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവില്‍ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിന്‍ അരിശംതീര്‍ത്തത്. ഷെറിനെ വേഗം കുടുംബത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവര്‍ക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവില്‍ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി.
നാട്ടിലെത്തിയതിന് പിന്നാലെ പണം ധൂര്‍ത്തടിക്കുകയായിരുന്നു ഷെറിന്‍. കാരണവര്‍ മാസംതോറും നല്‍കുന്ന 5000 രൂപ പോലും തികയാതായി.

പലരില്‍നിന്നും കടം വാങ്ങി. ഒടുവില്‍ ഈ കടമെല്ലാം വീട്ടുന്നത് ഭാസ്‌കര കാരണവരും. സീരിയല്‍ നടന്മാര്‍ മുതല്‍ പലരും ഷെറിന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നതായി അന്ന് പോലീസ് പറഞ്ഞിരുന്നു. സീരിയല്‍ നടനൊപ്പം മൂന്നാറിലും ചെന്നൈയിലും ഷെറിന്‍ യാത്രപോയതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായി. രാത്രി വൈകുംവരെ മദ്യപാനമായിരുന്നുവത്രെ ഷെറിന്റെ പതിവ്. സുഹൃത്തുക്കളായിരുന്നു യുവതിക്ക് മദ്യം എത്തിച്ച് നല്‍കിയിരുന്നതെന്നും പോലീസ് അന്ന് പറഞ്ഞിരുന്നു.

ഷെറിന്റെ സൗഹൃദവലയത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. ഓര്‍ക്കൂട്ട് വഴിയായിരുന്നു ഇയാളുമായി പരിചയം. സ്വത്തിലെ അവകാശം നഷ്ടമായതോടെ കാരണവരെ വകവരുത്തി ബാസിത് അലിക്കൊപ്പം ജീവിക്കാനായിരുന്നു ഷെറിന്‍ പദ്ധതിയിട്ടത്. ഇതിനായി വാതില്‍തുറന്ന് നല്‍കിയതും കിടപ്പുമുറിയിലേക്ക് കൂട്ടുപ്രതിയെ കൊണ്ടുപോയതുമെല്ലാം ഷെറിനായിരുന്നു.
ഭാസ്‌കര കാരണവരുടെ കൊലപാതകത്തില്‍ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. സിനിമകളും സീരിയലുകളും കണ്ട് കൊലപാതകം ആസൂത്രണംചെയ്ത ഷെറിന് പോലീസിന്റെ ചോദ്യംചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായി.

മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ മരുമകള്‍ ഷെറിനാണു വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് എളുപ്പത്തില്‍ രണ്ടാംനിലയിലേക്കു പ്രവേശിക്കാമെന്നും പറഞ്ഞത്. എന്നാല്‍, ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ക്കയറി നില്‍ക്കാന്‍ കഴിയില്ല. തിരച്ചിലില്‍ പറമ്പില്‍ മതിലിനോടുചേര്‍ന്നു ഒരു ഏണി പോലീസ് സംഘം കണ്ടു. എന്നാല്‍, അതില്‍ മുഴുവന്‍ പൊടിപിടിച്ചിരിക്കുന്നതിനാല്‍ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നു പോലീസിന് മനസ്സിലായി.
കാരണവര്‍ രണ്ടു നായ്ക്കളെ വളര്‍ത്തിയിരുന്നു. സംഭവദിവസം അവ കുരച്ചിരുന്നില്ല. അതിനാല്‍ മോഷ്ടാക്കള്‍ക്കു വീട്ടില്‍നിന്ന് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നു പോലീസിന് മനസ്സിലായി. ഇതിനിടെ ഷെറിന്റെ ഫോണ്‍ കോള്‍പട്ടിക എടുത്തപ്പോള്‍ ഒരു നമ്പരിലേക്കു 55 കോളുകള്‍ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു അത്.

കൊല്ലപ്പെട്ട കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്നു പിന്നീടു തെളിഞ്ഞു. കൊലയ്ക്കുദിവസങ്ങള്‍ക്കു മുന്‍പ്, ഒന്നിച്ചുജീവിക്കാമെന്നു തീരുമാനിച്ച്, ബാസിത് ഷെറിന് അണിയിച്ച വെള്ളിമോതിരം ഷെറിന്റെ മുറിയില്‍നിന്നു ലഭിച്ചു. ഇതോടെ കേസില്‍ നിര്‍ണായക തെളിവുകളായി. പ്രതികളെല്ലാം പിടിയിലായി. 89-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ പ്രതികളെ കോടതി ശിക്ഷിക്കുകയുംചെയ്തു.
കേസിലെ വിധിപ്രസ്താവത്തിന് ശേഷവും താന്‍ ചെയ്ട്ടില്ലെന്നും എന്നാല്‍ കോടതിവിധിയെ മാനിക്കുകയാണെന്നുമാണ് ഷെറിന്‍ പ്രതികരിച്ചത്. തങ്ങളാണ് കൃത്യം ചെയ്തതെന്നും ഷെറിന്‍ നിരപരാധിയാണെന്നും കൂട്ടുപ്രതികളും പ്രതികരിച്ചു. ”ഡാഡിയെ കൊല്ലണമെങ്കില്‍ ഇവരുടെ സഹായം വേണോ, രണ്ട് ഗുളിക കൊടുത്താല്‍ പോരെ, അല്ലെങ്കിലും എന്നെ സംരക്ഷിക്കുന്ന ഡാഡിയെ ഞാന്‍ എന്തിന് കൊല്ലണം”, എന്നായിരുന്നു ഷെറിന്റെ ചോദ്യം.

ഒരുമിച്ചു ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയും. ഇതിനിടെയായിരുന്നു കൊലപാതകം. കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികൾ. 2010ൽ മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. ഷെറിൻ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ജീവപര്യന്തം സുപ്രീംകോടതിയും ശരിവെച്ചിരുന്നു.
ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനത്തിന് വഴിതെളിഞ്ഞത്. ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഷെറിൻ നേരത്തെ നൽകിയ അപേക്ഷ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവു ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.

സാധാരണനിലയിൽ കാലാവധി പൂർത്തിയായവരെ പലകാരണങ്ങൾ പരിഗണിച്ചും ജയിൽ ഉപദേശകസമിതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലും ഇളവ് നൽകാൻ സർക്കാർ തീരുമാനമെടുക്കാറുണ്ട്. അത്തരമൊരു മാനുഷിക പരിഗണന വച്ചാണ് ഷെറിന് ഇളവ് നൽകിയത്.

By ivayana