രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
വിശുദ്ധമാം സഹനപര്യായമായുലകിൻ
വെളിച്ചമായ്മാറിയ മഹിതാർദ്ര താരമേ,
തിരികെവന്നെത്തുവാൻ പ്രാർത്ഥനാ
മനസ്സുമായ് കാത്തിരുന്നെത്രയോ ജീവിതങ്ങൾ.
അന്നുദയാർദ്രമായ്ത്തിളങ്ങിയ നന്മുഖം
അകമേ നിറച്ചതാം തിരുവെളിച്ചം
പാരിന്റെയുന്മേഷമാകയാൽ തൽക്ഷണം
തിരികെനൽകുന്നു നീർമിഴികൾ രണ്ടും.
അരികിലായെത്തുവാൻ പ്രാർത്ഥനാ മനസ്സുമായ്
കാത്തിരുന്നെത്രയോ ജീവിതങ്ങൾ
നിത്യമെന്നൂർജ്ജമായ് നിറയുന്നുണർവ്വി-
ന്നുയിർത്തെഴുന്നേൽപ്പുമാ, സഹനഹൃത്തും
മഹിയിതിലുണരാത്ത മനസ്സുകൾക്കുദയമൊ-
ന്നേകാൻ പ്രതീക്ഷിപ്പൂ നിന്റെ രാജ്യം.
സ്നേഹാർദ്രമായെഴുതട്ടെ തിരുമഹിതമാം
നന്മോദയത്തിൻ സുദിനകാവ്യം.
പ്രാർത്ഥനാഹൃദയമോ-
ടൊരുമയോടാർദ്രമായ്
ചേർത്തണയ്പ്പൂ ലോകമീ,സുദിനം
തലമുറകൾക്കാർദ്ര,സഹനപാഠങ്ങളായ്
സന്മാർഗ്ഗചിന്തയേകുന്നു നിത്യം.
കനിവറ്റലോകമേ,യുള്ളിലൊരു തുള്ളിയാ-
യെങ്കിലും സ്വീകരിക്കാപ്തവാക്യം.
പാരിൻവെളിച്ചമുയിർത്തനാളാർദ്രമാ,
യുദയാമായുണരുക!ഹൃദയപൂർവ്വം…
🌅🌅🌅🌅🌅🌄