അമ്മ എന്നത് ഓർമയുടെ ആഴത്തിൽ
ഒരിക്കലും മങ്ങാത്ത ഒരു ദീപമാണ്.
അവളില്ലാത്ത രാത്രികൾ പോലും
നക്ഷത്രങ്ങൾക്ക് തെളിച്ചം കുറഞ്ഞു പോകുന്നു..
അമ്മ എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരു ഉയരം കുറഞ്ഞ വാതിലാണ്
അവിടെയെത്തുമ്പോൾ
ആർക്കായാലും ഒന്ന് തല കുനിച്ചു മാത്രമേ അകത്തു കടക്കുവാൻ കഴിയുകയുള്ളൂ..
അവളുടെ അടുത്തെത്തുമ്പോൾ, ഒരാളുടെ ഹൃദയം പരമാവധി ആർദ്രമാകുന്നു.
അമ്മയുടെ സാന്നിധ്യത്തിൽ മനുഷ്യൻ ഏറ്റവും മനുഷ്യനാകുന്നു.
ഒരു തിരി ഉപ്പും,
അര തിരി വെളിച്ചവും ചേർത്ത്
ജീവിതം പാകം ചെയ്യാൻ അറിഞ്ഞ
ധീരതയുടെ പേരാണ് അമ്മ.
തഴുകിയ തിരമാലകളിൽ നിന്നും
നുരയുണ്ണികളിൽ കുളിർക്കാറ്റേറിയ
ഒരു പ്രഭാതം പോലെയായിരുന്നു
അമ്മയുടെ സ്പർശം..
അമ്മയുടെ മരണം ഒരു പക്ഷേ
ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ വെല്ലുവിളി തന്നെയാണ്… അവിടെ വച്ച് നമ്മുടെ ജീവിതം രണ്ടായി പിരിയുകയാണ്…
അമ്മയോടൊപ്പമുണ്ടായിരുന്ന
ഒരു ജീവിതവും…
അമ്മ കൂടെയില്ലാത്ത
ഒരു ജീവിതവും..
“സാരമില്ല മോനെ” എന്നത് അമ്മയ്ക്ക് മാത്രമറിയാവുന്നതായ സാന്ത്വനത്തിന്റെ മന്ത്രധ്വനി,
അത് നഷ്ടപ്പെടുന്നവർക്ക് മാത്രമറിയാവുന്നതും ലോകത്തിലെ ഒരു തെറാപ്പിയ്ക്കുക്കും നൽകാനാവാത്തതുമായ
മായിക മന്ത്രമാകുന്നു…!!
മഴത്തുള്ളികൾ വീഴുമ്പോൾ
ഒരു ചൂട് മാറിൻ്റെ സ്മരണ വരുന്നു,
പഴയ ഓളം പോലെ,
നമുക്കെന്തൊക്കെ സംഭവിച്ചാലും മാറോടമർത്തി അശ്വസിപ്പിക്കുവാൻ തയ്യാറായിരുന്ന
ആത്മാവിന്‍റെ ആദ്യ താലോലം.
പ്രണയതരളമായി മഴ നൽകുന്നതെല്ലാം,
മഞ്ഞുതുള്ളിയിലും
അമ്മയുടെ സ്വർഗ്ഗഗന്ധം
പിണഞ്ഞ് വരുന്നു,
ഒരു കൈ തൊട്ട് മാത്രം മതിയെന്നൊരു തോന്നൽ
ജീവിതമൊന്നാകെ മുറിഞ്ഞു പോകുന്നു.
അമ്മയുടെ സ്നേഹം പോലെ
നിറയും
മഴയില്ല ലോകത്തിൽ
ചിറകുകളില്ലാതെ പറക്കാൻ
പഠിപ്പിച്ച അമ്മയുടെ ആത്മാവിന് സ്വസ്തി..!!
എൽ.പി സ്കൂളിൽ പഠിക്കുമ്പോൾ മഴയത്ത് നനഞ്ഞൊട്ടി പുസ്തകങ്ങളും കുതിർത്തു കയറിവരുമ്പോൾ കാണുന്ന സംഹാരരുദ്രയായ ഒരു അമ്മയെ ഓർക്കുന്നു ഞാൻ…!!!
കൈ കൊണ്ടും വടികൊണ്ടും ഒരു വിധം പ്രഹരിച്ചു കഴിയുമ്പോൾ പിന്നെ മാറോടടുക്കി പിടിച്ചു തരുന്ന ഒരു ഉമ്മയുണ്ട്…എന്നിട്ട് വിതുമ്പിപ്പറയുന്ന ഒരു മന്ത്രമുണ്ട്..
“എന്റെ മോന് വേദനിച്ചോ..”
അമ്മയുടെ മാറോടടുക്കി പിടിച്ച് വിതുമ്പുമ്പോൾ മഴയുടെ മണവും അമ്മയുടെ മണവും ഒന്നാണെന്ന് അറിയുകയായിരുന്നു ഞാൻ.
അമ്മയുടെ മരണശേഷം നമുക്ക് മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ട്.എന്തുവന്നാലും ഒന്ന് അമർത്തി കരയാൻ ഒരു തോൾ ഇല്ല, ഒരു മാറില്ല,നമ്മെ ഒന്ന് തലോടാൻ രണ്ട് കൈകൾ ഇല്ല…!!
“സാരമില്ല മോനെ” എന്നു പറഞ്ഞാശ്വസിപ്പിക്കാൻ, അങ്ങനെ പറയാൻ ആ മന്ത്രമുയർത്താനായി ആരുമില്ല…!!
ഇന്നും മഴയുടെ പെരുപ്പം കാണുമ്പോൾ എനിക്ക് കൊതിയാണ്…!!!
ആ മഴയിൽ എന്റെ അമ്മ ഉണ്ട്…!!
ആ മഴയുടെ മണം,
മഴയിൽ കുതിർന്ന മണ്ണിന്റെ മണം…!!
അതിലുള്ള അമ്മയുടെ മാറത്തെ വിയർപ്പിന്റെ ഗന്ധം…!!
മഴയുടെ മണം എന്റെ അമ്മയുടെ മണമാകുന്നത് അങ്ങനെയാണ്..
ആ മണവും ശ്വസിച്ച് മഴയുടെ ശബ്ദവും ശ്രവിച്ച് ഒന്നുകൂടി അമ്മയുടെ ഗർഭപാത്രത്തിലേക്ക് മടങ്ങണം….!!
അല്ലലുകൾ ഇല്ലാത്ത
ആ ലോകത്തിൽ അമ്മയുടെ ജീവന്റെ അംശവും പങ്കിട്ട് ചുരുണ്ടുകൂടി കിടക്കണം….!!
അടുത്ത ഒരു ജന്മമുണ്ടെങ്കിൽ
ആ ജന്മത്തിലും ഈ അമ്മയുടെ തന്നെ മകനായി ജനിക്കാൻ.❤❤

പി. സുനിൽ കുമാർ.

By ivayana