രചന : അനസൂയ അനു ✍️
വർഷങ്ങൾക്കിപ്പുറം….. ജനിച്ചു വളർന്ന നാട്ടിലേക്കു ഒന്ന് പോകാൻ ആഗ്രഹം… നിറയെ മരങ്ങളും, കുന്നുകളും, വെള്ളാരം കല്ലുകളും, ഉള്ള…. മലകൾക്ക് അപ്പുറം ഉള്ള ഒരു കൊച്ചു ഗ്രാമം…..
നനുത്ത ചാറ്റൽമഴ നനഞ്ഞു മരങ്ങൾക്കിടയിലൂടെ ഇടവഴിയിലൂടെ ഞാൻ നടന്നു…. അടുത്തേക്ക് ചെല്ലുമ്പോൾ ദൂരേക്ക് മായുന്ന മഞ്ഞുപുതപ്പിനെ പിന്തുടർന്നു. നേർത്ത തണുപ്പ് ശരീരത്തിൽ തുളച്ചു കയറുമ്പോൾ, കൈപ്പത്തി തമ്മിൽ തിരുമി തണുപ്പിനെ വരുത്തിയിലാക്കി…… കലപില പറയുന്ന കരിയില കിളികളെ കൈകൊട്ടി പേടിപ്പിച്ചു..എന്നെ എന്തോ പറഞ്ഞു അവ ദൂരേക്ക് പറന്നു പോയി….
മഴമാറി സൂര്യൻ മഞ്ഞിനിടയിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു… ഞാൻ ഓടി മരങ്ങൾക്കിടയിൽ ഒളിച്ചു…. ചിലകൾക്കിടയിലൂടെ എന്നെ വിടാതെ പിന്തുടർന്ന് നേർത്ത വെളിച്ചം ഒരു നിമിഷം എന്റെ കണ്ണുകളെ ഇറുകെ അടച്ചു… കണ്ണു തുറന്നപ്പോൾ ഇലകൾക്കിടയിൽ ഉള്ള ആ വെളിച്ചതിനു ഏഴ് വർണ്ണങ്ങൾ ഉണ്ടായിരുന്നു…..
പറമ്പിൽ കൂട്ടംകൂട്ടമായി വിരിഞ്ഞ ഏപ്രിൽ ലില്ലി പൂക്കൾ, മഴത്തുള്ളികൾ മണ്ണിൽ വീണു ജീവൻ വെടിയാതെ പൂവിനെ ഇറുകെ പുണർന്നിരിക്കുന്നു…. അതുകണ്ടിട്ടാവണം ചെറിയൊരു കാറ്റു…. ഇലകളിലും, പൂക്കളിലും ഉള്ള വെളുത്ത മുത്തുക്കളെ ഈലോകം വെടിയാൻ അനുവദിച്ചു….. ഇനിയൊരു തലമുറയ്ക്ക് പുനർജ്ജന്മം നൽകാൻ ചെടിയുടെ വേരുകളിലേക്ക് വീണു മരിച്ചു……
മണ്റോഡിലൂടെ നടന്നു ചെന്നു നിന്നത് ഒരു പുരത്തറയിലെക്കായിരുന്നു. … പണ്ട് അവിടെ ഒരു ചെറിയ വീടുണ്ടായിരുന്നു…. മങ്കട്ടകൾ അടുക്കി, ഓടുമേഞ്ഞ ചെറിയ വീട്… ചാണകം മെഴുകിയ തറയിൽ തഴപ്പായ വിരിച്ചു, ഉച്ചക്ക് എംജി ശ്രീകുമാറിന്റെയും യേശുദാസിന്റെയും ഒക്കെ പാട്ടുകൾ കേട്ടുള്ള ഒരു ഉച്ചയുറക്കം…. മണ്ണണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കനലിൽ ചുട്ട കശുവണ്ടി ചിരട്ടയുടെ പുറം കൊണ്ട് തല്ലിപൊട്ടിക്കും, മഴവരുമ്പോൾ മാത്രം ആണ് കശുവണ്ടി ചുടാൻ അനുവാദം കിട്ടുക. വാഴയിലയിൽ ചൂട് കപ്പയോ, ചേമ്പോ, കാച്ചിലോ ഒക്കെ കാന്താരി ചമ്മന്തിയിൽ കുളിച് പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്നു നാവിനു രസം തിർത്തിരുന്നു… ചുറ്റും കണ്ണോടിച്ചു… പേരിനുപോലും കപ്പയോ ചേനയോ ചേമ്പോ കാണുന്നില്ല… തറയിൽ നിന്നും ഒരു നിധി കിട്ടി, ഒരു കുപ്പിവള പൊട്ടു. കുപ്പിവള പൊട്ടു സൂക്ഷിച്ചു വെച്ചിരുന്നു. സ്പടിക കഷ്ണങ്ങൾ കൊണ്ട് തീർത്ത ( പേര് ഞാൻ മറന്നു) അതിനുള്ളിൽ വളപൊട്ടുകൾ ഇട്ടു തിരിച്ചു തിരിച്ചു കാണുമായിരുന്നു…
ഒരു ജോഡി ലൂണർ ചെരുപ്പ് കൊണ്ട് BMW നിർമ്മിച്ച കാലം….. എന്തിനു മുട്ടതൊടിന് കണ്ണും മൂക്കും വരച്ചു സാരിയുടുപ്പിച്ചു ശോഭന യാക്കിയ കാലം…. ഒരു പാട് പഴയ കഥ അല്ല, 20 വർഷങ്ങൾക്കു മുൻപുള്ള കഥയും കലകളും…
കൂടെ ഉണ്ടായിരുന്ന പല കലാകാരികളും കലാകാരൻമാരും നാട് വിട്ടു പോയിരിക്കുന്നു 😔….
അന്നത്തെ വാച്ചും, കണ്ണാടിയും, കറ്റാടിയും, പന്തുമൊക്കെ.. തേങ്ങോലകൾ കൊണ്ട് മെടഞ്ഞു പാരമ്പരാഗതമായി കൈമാറി വന്ന ചില അപൂർവ സൃഷ്ടികൾ ആയിരുന്നു..
വാഴകുലയെ ചാക്കിലാക്കി കഴുത്തിൽ കയറും കെട്ടി, തൂക്കി കൊല്ലാൻ വിധിച്ചു, മൂലയ്ക്ക് കെട്ടിത്തൂക്കും… രണ്ടു ദിവസം പച്ചമാറി, മഞ്ഞകുട്ടനായി തീരും….. ഇരട്ടപ്പഴം ഉണ്ടോ എന്ന് ആദ്യം നോക്കും…. അത് പാകമായില്ല എങ്കിൽ ഞെക്കിയും ഇടിച്ചും പാകമാക്കി കഴിക്കും.
കമുക്കിന്റെ പാളയിൽ wonderla സൃഷ്ടിച്ചു, തോർത്തുമുണ്ടിൽ പരൽ മീനുകളെ പിടിച്ചു കുപ്പിയിലാക്കി… സോപ്പിൻ കായപറിച്ചു തുണി തിരുമി.. ചെമ്പിലത്താളിൽ വെള്ളം പിടിച്ചു. മഴയിൽ കുളിച്ചു… മുറ്റത്തെ മരത്തിൽ ഓല കെട്ടിവെച്ചു മഴവെള്ളം ശേഖരിച്ചു. ഇന്നത്തേക്കാൾ ഒരുപാടു തിരക്കുള്ള ഞാൻ 🤔
മായാവിയും, ഡിങ്കനും, നമ്പോലനും ഒക്കെ കോടിക്ലബിൽ വിലസിയിരുന്നു…
കുട ഉണ്ടെങ്കിലും സ്കൂളിൽ നിന്നും വരുമ്പോൾ പുസ്തകവും ബുക്കും ഒക്കെ നനയും. പുകയടുപ്പിൽ വിറകിനു മുകളിൽ അവയ്ക്ക് പഠിക്കാൻ എന്ന പോലെ പാഠങ്ങളെ തുറന്നു വെച്ച് ഉണക്കും. എന്റെ പുസ്തകങ്ങൾക്കൊക്കെ പുകയുടെ നിറം ആയിരിക്കും….. ഞാൻ മാത്രം അല്ല അവരും പഠിക്കട്ടെ… ഫ്രഞ്ച് വിപ്ലവവും, ഒന്നാം ലോക മഹായുദ്ധവുമൊക്കെ….
കഴിഞ്ഞു പോയ നാളുകൾ, നമ്മുടെ ബാല്യം….. ഒരിക്കലും തിരിച്ചു ചെല്ലാൻ പറ്റാത്ത ചിലയിടങ്ങളിൽ….
മടങ്ങുമ്പോൾ വീണ്ടും ഒരു തിരിച്ചു വരവിനായി കൊതിച്ചു………….. എങ്കിലും ആ പഴയ നാടിനു വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല…
വീണ്ടും കാണാം…..