രചന : കുന്നത്തൂർ ശിവരാജൻ ✍️
‘ജാനകിയുടെ ബോഡി ഇങ്ങു കൊണ്ടുവന്നോ മാധവാ?’
‘ ഇല്ല.. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഉച്ചയോടെ കൊണ്ടുവരൂള്ളൂ ‘
‘ അപ്പോൾ അടക്കം ഒരു മൂന്നുമണിയോടെയേ കാണുള്ളൂ അല്ലേ?’
‘ വന്നാൽ പിന്നെ ഉടനെ അടക്കും. വൈകിട്ട് മഴയല്ലേ? തുലാ പെയ്ത്ത് അല്ലേ?’
അത്രയും പറഞ്ഞു മാധവൻ നടന്നു.
അവന്റെ കയ്യിൽ ഒരു പ്ലാവിൻ തൂപ്പും പിന്നാലെ രണ്ട് ആട്ടിൻകുട്ടികളും ഉണ്ട്.ഈ കാഴ്ച സ്ഥിരമാണ്.മാധവൻ പണ്ടേ ആടിന്റെ കൃഷിക്കാരനാണ്.
അയാൾ ജാനകിയെ രാഘവൻ കെട്ടിക്കൊണ്ടുവന്ന രംഗം ഓർത്തു. ആയിടയ്ക്ക് തന്നെ ആയിരുന്നു സോമന്റെയും കല്യാണം. താഴത്ത് കുളക്കടക്കാരി രേവതി.
സന്തോഷ് ടാക്കീസിൽ വരുന്ന എല്ലാ പടങ്ങളും അവർ ജോഡികളായാണ് സെക്കൻഡ് ഷോയ്ക്ക് പോയി കണ്ടിരുന്നത്.
രാഘവനും സോമനും ചെറുപ്പം മുതൽക്കേ ഉറ്റ ചങ്ങാതിമാർ ആയിരുന്നു. വിഷുവും ഓണവും ഒരുമിച്ച് കൊണ്ടാടി ഇരുന്നവർ.
അഞ്ചു കൊല്ലങ്ങൾക്ക് മുൻപ് താൻ ഗൾഫിൽ നിന്ന് വരുമ്പോൾ രണ്ട് സ്ത്രീകൾക്കും ഒരേ നിറത്തിലും ഡിസൈനിലും ഉള്ള സാരികൾ കൊണ്ടുവന്നു കൊടുത്തു.
‘ ഇനിയിപ്പം മല്ലിക പ്ലസ് ടു കഴിഞ്ഞില്ലേ?സാരി ഉടുക്കാറായി. ഇതിനി അവൾക്ക് കൊടുക്കാം’
ജാനകി പറഞ്ഞു.
‘ എനിക്ക് സാരി ഇഷ്ടായി. രാജേഷ് മോൻ ഡിഗ്രി കഴിഞ്ഞു.എന്തെങ്കിലും ഗൾഫിൽ അവന് ഒരു പണി ഒപ്പിച്ചാൽ മതിയായിരുന്നു’
രേവതി പറഞ്ഞു.
‘ നോക്കട്ടെ. അടുത്ത ലീവിന് വരുമ്പോഴാകട്ടെ..ശ്രമിക്കാം’
താൻ പറഞ്ഞതും അയാൾ ഓർത്തു. വാക്ക് പാലിക്കാൻ പറ്റിയില്ല.
അന്നത്തെ തിരുവോണം താനും അവരോടൊപ്പം ആണ് ഉണ്ടത്.
പ്ലാവിൽ കെട്ടിയ ഊഞ്ഞാലിൽ ജാനകിയും രേവതിയും ഒരേ ഉലക്കമേലിരുന്ന് ആടി.
പിന്നീട് സൗഹൃദങ്ങൾ മെല്ലെ മെല്ലെ ചോർന്നു തുടങ്ങി. രണ്ട് നിലങ്ങളാണ് ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്.
ജാനകിയുടെ ഓഹരി വിറ്റ് കിട്ടിയ പണം കൊണ്ട് താഴെ പാടത്ത് രാഘവൻ ഇരുപതു സെന്റ് നിലം വാങ്ങി.
രാഘവനും സോമനും ചേർന്നാണ് ആ നിലത്തിൽ ആദ്യം മറുകിള ഇട്ടത്. അതിനോട് ചേർന്ന നിലം ഇരുപത്തിയാറു സെന്റ് സോമൻ പാട്ടത്തിന് എടുത്ത് വാഴനട്ടു.
രാഘവന് നെല്ല് പത്തു മേനി വിളഞ്ഞു. സോമന്റെ വാഴകൾ മുക്കാലും കുലയ്ക്കാറായതും കുലച്ചതും മഴയിലും കാറ്റിലും നിലംപൊത്തി.
‘ സോമേട്ടാ…നിലം വിറ്റാൽ കൊള്ളാമെന്നുണ്ട്.അതിന്റെ വില എങ്ങനെയെങ്കിലും ഒപ്പിച്ചുതാ.’
അതിന്റെ ഉടമസ്ഥൻ പറഞ്ഞു.
ഇക്കാര്യം സോമൻ തന്നോടും പറഞ്ഞു. പണം കടമായി വേണമെന്നും.
‘ പശുക്കളെ വിൽക്കാം. ആഞ്ഞിലിയും പ്ലാവും ഒക്കെ വിൽക്കാം. പിന്നെ അവളുടെ വളകളും. പോരാത്തത് തരണം’
താൻ കടം നൽകി. അത് ഇന്നോളം തിരികെ കിട്ടിയില്ലെന്നതും അയാൾ ഓർത്തു .
നിലം ഒരുക്കും കൃഷിയും തുടങ്ങി. നിലത്തിന് അതിരായി ഇട്ടിരുന്ന സർവ്വേക്കല്ലുകൾ ഒരു രാത്രിയിൽ ആരോ കുബുദ്ധികൾ പിഴുത് കളഞ്ഞു.
അവർ പരസ്പരം പഴിചാരി.
അങ്ങനെയാണ് ശത്രുത തുടങ്ങിയത്.
തമ്മിൽ മിണ്ടാതായി. വരമ്പ് അരിഞ്ഞെടുപ്പും വെട്ടിക്കീറും ചീത്തവിളിയും തർക്കവും അളവും. നല്ല മേളം തന്നെയായി.
അത് കേൾക്കാനും കാണാനും പാടത്തിന്റെ അതിരിലുള്ള താമസക്കാർ ഒത്തുചേരലായി.
മൂന്നു കൊല്ലങ്ങൾക്ക് മുൻപ് താൻ അവധിക്ക് വന്നപ്പോഴും വയലിൽ ബഹളം നടക്കുന്നുണ്ടായിരുന്നു.
രണ്ട് കൊല്ലങ്ങൾക്ക് മുൻപാണ് രേവതിയുടെ മകനും ജാനകിയുടെ മകളും ഒളിച്ചോടി പോയത്.
‘ ആ പിള്ളേരെ എന്തിനാ കുറ്റം പറയുന്നത്? കണ്ണ് കീറിയപ്പോഴേ അവരോട് അങ്ങനാ തന്തേം തള്ളേം കിന്നാരം പറഞ്ഞത് ‘
ഒരുനാൾ മാധവൻ പറഞ്ഞു.
രാജേഷും മല്ലികയും തമ്മിലുള്ള വിവാഹം സ്വപ്നം കണ്ട് കഴിഞ്ഞിരുന്നവരാണ് രാഘവനും സോമനും എന്ന് .
പക്ഷേ അവർ ഒളിച്ചോടി പോയദിവസം പുലർച്ചെ രണ്ട് വീട്ടുകാരും തമ്മിൽ ഒരു കൂട്ടത്തല്ല് തന്നെ നടന്നു .
ആംബുലൻസ് വന്നു.നാലാളും ആശുപത്രിയിൽ അഡ്മിറ്റ് ആയി.
കഴിഞ്ഞ ആഴ്ച താനും മാധവനും കൂടി പാടത്തേക്ക് ഇറങ്ങി. എന്ത് വീതിയിൽ ഒഴുകിയിരുന്ന തോട്…ഇപ്പോൾ അത് നേർത്ത് ഒരു കാട്ടുപന്നിക്ക് ഞെരുങ്ങി കടന്ന് പോകാനുള്ള വീതിയേ ഉള്ളൂ.
നിലങ്ങൾ മുക്കാലും തരിശു കിടക്കുന്നു.
രാഘവന്റെയും സോമന്റെയും നിലങ്ങൾ ഒരാൾ പൊക്കത്തിൽ കാട്ടുചെടിയും വള്ളിപ്പടർപ്പും കൊണ്ട് മൂടി കഴിഞ്ഞു
‘ ഇല്ലെ..നിലത്തിനാ അവർ തമ്മിൽ തല്ലിയത്. ആണായാലും പെണ്ണായാലും മക്കൾ ഒന്നു മതിയെന്ന് തീരുമാനിച്ചിരുന്നവർ. ആണും പെണ്ണും ആയത് ഭാഗ്യമെന്നു നിനച്ചവർ. എങ്കിൽ പിന്നെ എന്തിന് തമ്മിൽ തല്ലി?
അവർക്കിടയിൽ ഒരു അതിര് വേണമായിരുന്നോ?’
അവൻ തന്നോട് ചോദിച്ചു.
‘ മനുഷ്യരുടെ അടുപ്പം എത്ര വിളക്കി ചേർത്താലും ഒന്നാകില്ല മാധവാ ‘.
അന്ന് സന്ധ്യയോടെ തങ്ങൾ പിരിഞ്ഞതാണ്.
പിന്നീട് ഇപ്പോഴാണ് കണ്ടത്.ദേ…മാധവൻ തിരികെ വരുന്നു.
‘ ഇപ്പോൾ എന്തുണ്ടായി മാധവാ.?
അയാൾ ചോദിച്ചു.
‘ ഇന്നലെ ഇരുട്ട് വീണുപ്പോഴാണ് മല്ലികയും രാജേഷും അവരുടെ ഒരു വയസ്സുള്ള കുട്ടിയുംനാട്ടിലെത്തിയത്.
ഒരു കൊച്ച് ആയില്ലേ?ഇനിപിണക്കം ഒക്കെ മാറും എന്നായിരുന്നു അവരുടെ വിചാരം… അല്ലേ?’
മാധവൻ ചോദിച്ചു.
‘ അങ്ങനെയൊക്കെയാണ് സാധാരണ ഉണ്ടാകാറ് ‘
‘ മല്ലിക പുരയിൽ കയറിയ കണ്ട ഉടനെ ജാനകി ഓടിവന്ന് കിണറ്റിൽ ചാടി.’
മാധവൻ പറഞ്ഞു.
‘ രാഘവൻ മുറിയിൽ തളർവാതം വന്ന് കിടക്കുവാണെന്ന് അറിയ്യോ ?’
മാധവൻ വീണ്ടും ചോദിച്ചു.
അയാൾ ഉത്തരം ഒന്നും പറഞ്ഞില്ല. മനുഷ്യരൊക്കെ ഭൂമിയിൽ എത്രകാലത്തേക്കാണ്?ഏതായാലും സോമന് നിലം വാങ്ങാൻ കടം കൊടുത്ത പണം അടുത്തയാഴ്ച തിരികെ ചോദിക്കണം.
അപ്പോഴേക്കും സൂര്യൻ തങ്ങളുടെ
തലയ്ക്കു മീതെ എത്തിയിരുന്നു.
തങ്ങളെ ഒഴിഞ്ഞ് ആൾക്കാർ മരണവീട്ടിലേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു!!
