രചന : ഷാജി പേടികുളം.✍️.
ജാതി മത ചിന്തകൾ ഓരോ മനുഷ്യമനസ്സുകളിലാണ് ചാരം മൂടിയ കനലുകളായി ഉള്ളത്. അത് കെടുത്താൻ നമ്മളോരോരുത്തരും വിചാരിച്ചാൽ സാധിക്കും. എന്നാൽ ആ കനലുകളെ അഗ്നിയായി പടർത്തുവാൻ അന്യർക്കു കഴിയും. അടിസ്ഥാനപരമായി മനുഷ്യർ നിത്യവും ജോലി ചെയ്തു കുടുംബം പുലർത്തുന്നവരാണ്. അതിനിടയിൽ ഇത്തരം ബാലിശ ചിന്തകൾ സ്വയം ഉണ്ടാവാനിടയില്ല. ബാഹ്യശക്തികളുടെ ദുരുദ്ദേശപരമായ ഇത്തരം ചിന്തകൾക്കടിമകളായി നല്ല സൗഹൃദങ്ങളും ബന്ധങ്ങളും നഷ്ടപ്പെടുത്തരുത്. നാളെ വീണു കിടക്കുമ്പോൾ സഹായത്തിന് ഉപകരിക്കുന്നത് ആരാണെന്ന് പറയാനാവില്ല. സദുദ്ദേശത്തോടെ കവിത സമർപ്പിക്കുന്നു.
ജാതി ചോദിക്കുന്നില്ല
ഞാൻ മാനുഷരേ
മാനവ നിർമിതിയല്ലയോ ജാതി.
പരിഷ്കൃത ജനതയല്ലോ നമ്മൾ
ജാതി സ്പർദ്ദ വളർത്തരുതിവിടെ നാം.
മാനുഷരായി ലഭിച്ചൊരീജന്മം നാം
സുകൃതമായി കാണണം
ഐക്യത്തോടെ കഴിയണം
പൂർവിക കല്പനാ സൃഷ്ടിയാം
ജാതി തൊഴിലിന്നുതകുവാനത്രെ
അന്നത്തെയാവശ്യമിന്നനാവശ്യ –
മാകുകിൽ ത്യജിക്കുക ജാതിയെ.
അക്കാലം കഴിഞ്ഞിക്കാലമെത്തി
നാം ത്യജിച്ചു പലതും ജാതി ചിന്തയും.
ഇന്നു മനസ്സിൽ ജാതി ചിന്ത
ഉണർത്തി കലഹത്തിൻ വിത്തു
പാകി മനുഷ്യരെ ഭിന്നിപ്പിച്ചു
നേട്ടങ്ങൾ കൊയ്യും കശ്മലരെ
അറിഞ്ഞുന്മൂലനം ചെയ്ക നാം
ജാതിയുടെ തീക്കനലൂതി പെരുക്കി
നാമഗ്നി വളർത്തിയാലെരിയും
ഇയാംപാറ്റപോൽ മാനുഷർ.
സൗഹൃദത്തിൻ്റെ നൂലിഴ പൊട്ടിച്ചു
ശത്രുക്കളാക്കി പരസ്പരമകറ്റുന്ന
ജാതി ചിന്തകൾ വെടിയാം നമുക്കിനി
ഇത്തിരിക്കാലം മനുഷ്യരായ് മാറാം.
നിശബ്ദമായി ജാതിക്കനലുകൾ
കെടുത്തുക സ്വയം മനസ്സുകളിൽ
വാഗ്വാദപ്പെരുമഴയൊടുങ്ങട്ടെയിനിയും
മാനവൈക്യം പുലരട്ടെ നാൾക്കുനാൾ.
