രചന : ഷിബിത എടയൂർ ✍️.
എന്റെ ആണിനെ
ഞാനീ വേലിതറിയിൽ
ഊരിവെയ്ക്കുന്നു,
മടുക്കുമ്പോൾ
ഇടയ്ക്കഴിച്ചുവെക്കാൻ
അയാളെന്റെ
ഉടൽ പാകത്തിന്
ഒട്ടിനിൽക്കുന്നുടുപ്പ്.
എന്റെ ആണിനെ
കാഞ്ഞിരപ്പൊത്തിൽ
പാർത്തുവെയ്ക്കുന്നു,
ഉള്ളിലഗ്നിപോൽ
ആളി
അയാളെന്റെ
കാമനകളെ
പരസ്യപ്പെടുത്തുന്നു.
അയാളെ ഞാൻ
ചമ്മലക്കിളി കൂടിനടുത്ത്
ചുറ്റിചുറ്റി
കാവലാക്കുന്നു,
ചിലച്ചുകൊണ്ടവരെന്റെ
ഏകാന്തതയിൽ
തത്തി നടക്കുന്നത്
കിനാ കണ്ട്
ഉറക്കമൊഴിഞ്ഞതാണ്.
അയാളെ എന്റെ
വിശപ്പിനും വിയർപ്പിനും
ഈടുവെക്കുന്നു,
അത്രയും വേഗം
തിരിച്ചെടുക്കാൻ
തോന്നിക്കുന്നൊരു
മുതലുമെന്നിലില്ല.
ഒന്നുപേക്ഷിക്കാൻ പോലും
അയാളല്ലാതാരുമില്ലെന്ന
ഉറപ്പിലാണ്
ഞാൻ അയാളിൽ
ഉടലാകുന്നത്.
Nb : മഴയിൽ മനുഷ്യനു ചൂടു കൂടുന്നതാണ് കാരണം.