രചന : കാഞ്ചിയാർ മോഹനൻ ✍️.
കാലചക്രം കറങ്ങുന്നു
കരളുകൾ ,
ആരോ പകുത്തെടുക്കുന്നു.
കണ്ണിലെ കൃഷ്ണമണി
പോലെസൂക്ഷിച്ചവ,
യൊക്കെ കരിഞ്ഞൊടുങ്ങുന്നു.
വാറ്റിയെടുത്തു
തന്റെ ച്ഛന്റെ അസ്ഥികൾ
ഊറ്റിക്കൊടുക്കുന്നു മക്കൾ.
വിടരാൻകൊതിക്കുന്ന
കുഞ്ഞു പൂമൊട്ടുകൾ
തെരുവിൽ വിലയിടുന്നച്ഛൻ .
ഒഴുകുന്ന പുഴ മാറ്റി
യഴകുള്ള സൗധങ്ങൾ
മുഴുകയും തീക്കുന്നു നമ്മൾ.
വഴി മാറിയൊഴുകുന്ന ,
പുഴനക്കി ജീവന്റെ
ഗതി തല്ലിയൂതുന്നു നമ്മൾ
വഴിയിൽ തളർന്നിരിക്കു, ന്നോരു
പാന്ഥന്റ
മടിയിൽ ഘനം നോക്കി നമ്മൾ
അളവിട്ടുവളവിലായ് പതിയിരിക്കുന്നു
ജീവന്നെടുക്കുവാനായി.
അഴകുള്ളതരുണിയുടെ
മിഴിവാർന്ന തൊക്കെയും
തുണിതൻസുതാര്യത തേടി
തെരുവിലലയുന്ന, പല
കണ്ണുകൾക്കേകുന്നു,
മലയാളവും മരിക്കുന്നു.
ദൈവം പിശാചിനെ ആട്ടിയോടിക്കുവാൻ
തെരുവിൽ നെരിപ്പോടു തീർത്ത്, ‘
വിറപൂണ്ട മനസ്സുമായ്
വീഥിയുടെ വിരിമാറിൽ
ഒരുമാത്ര ശങ്കിച്ചു നിൽപ്പൂ.
കരളു പങ്കിട്ടു
തന്ന, പൊന്നമ്മയെ
തെരുവിലെ നായ്ക്കൾക്കു
നൽകി,
കടലു കടന്നു നാം
മക്കൾക്കു വേണ്ടി
സ്വപ്നങ്ങൾ നെയ്തു
കൂട്ടുന്നു
കാടില്ല, വീടില്ല ,നാടില്ല,
നാടിന്റെ ,
വേദനയുമാർക്കുമറിയില്ല.
നേരില്ല ,നെറിയില്ല നേർമ്മയുടെ
നേരായ നേർവഴിയുമാർക്കുമറിയില്ല.
ആരോ കണക്കെടുക്കുന്നൂ
മുൻ ബാക്കികൾ
ആരോതിരിച്ചെടുന്നു.
ദൈവം പിശാചുമായ് ഐക്യദാർഡ്യത്തിലായ്
തെരുവിൽചിരിച്ചിരിക്കുന്നു………?
