രചന : അൻവർ ഷാ ഉമയനല്ലൂർ✍
തളിർത്തുണരട്ടെ!യാ, നവഹരിത ജീവിതം;
തളരാതെ സ്പന്ദിച്ചുണർത്തുന്നു ഹൃത്തടം
തിരുത്തുവാനുള്ളതുകൂടിയാ, മർത്യകം;
ഓർത്തുണർത്തുന്നേതു ദിവ്യമാം മസ്തകം?
വിറകൊണ്ടിടാതേ നിവർന്നുനിന്നീടു വാ-
നോതുന്നുണർവ്വിൻ പുലർക്കിരണങ്ങളും
പറയുന്നതാർദ്രവിചാരങ്ങളാകണം:
ചേർത്തുണർത്തുന്നുലകിലോമൽപ്രഭാതവും
തുടരട്ടെ!യോരോമലരിൻ സുഗന്ധവും;
തുടരേണമിന്നാർദ്ര ഹൃദ്സ്പന്ദനങ്ങളും
മഴപോൽത്തഴുകിത്തളർപ്പിക്കുമോർമ്മയും
പുഴപോലൊഴുകുമീ കാവ്യമൊഴികളും
വിടരുമീ!ഹരിതാഭ ചിന്തോദയങ്ങളാൽ
തെളിച്ചെഴുതി നൽകുമീ പ്രകൃതീസുരക്ഷയും.
🌾☘️🍀🌳🍀☘️
തടയുകാദർശമേ, സുകൃതമീഭൂമിയിൽ
തുടരുവാനുള്ളതല്ലാ! പ്രകൃതി ശോഷണം
വേഷപ്പകർച്ചയാലകലുന്നു വയലുകൾ;
അസ്തമിപ്പിക്കുന്നു ലോലപ്രദേശങ്ങൾ
വിടരാതെ കൊഴിയുന്നതെത്ര വസന്തങ്ങൾ
വിടപറയുന്നെത്ര യാർദ്ര തരുനിരകളും.
മാതൃഹൃദയംപോലെ കാത്തുസൂക്ഷിക്കണം;
മാതൃകാജാലകം, ലളിതാർദ്ര സൈകതം
തകർക്കാതിരിക്കട്ടെ! ചേതനാ വഴികളായ്-
ത്തുടരട്ടെ! മലയാളമണ്ണിൻ പ്രകൃതിയും.
മൃതിതാളമായിത്തളർന്നിടാമീ സുകൃത-
ഭൂമിയാണീ ഹരിത ചിന്തകൾ തന്നതും,
സഹനീയമാം മാതൃഹൃദയത്തുടിപ്പായി;
മഹനീയമാം മാതൃഭൂവായി നിൽപ്പതും,
തീർത്ഥമാ,യാത്മ സഹർഷവർഷങ്ങളായ്-
ത്തീരുന്നതാം ഗ്രാമ്യ ഹരിതാഭ ശോഭയും.
🍀🌾☘️☘️🌳🍀
തളരാതിരിക്കട്ടെ മഹിതാർദ്ര ജീവിത-
ദായിക! ഹരിത സുകൃതങ്ങൾതൻ ഭൂമിക!
നിറഞ്ഞ ദ്രോഹങ്ങളറിഞ്ഞുണർന്നീടു ക;
ഹൃദയസ്നേഹത്താലുണർത്തുകീ മാതൃക.
മധുപോൽ നുകരട്ടെ! കൈരളീഗ്രാമങ്ങൾ
നിത്യം മനോജ്ഞമായുണരട്ടെ! ചിന്തകൾ
നവ ശ്രാവണോർജ്ജത്തുടിപ്പുപോലുണരുന്ന
മലയാളഭൂവിൽത്തിളങ്ങട്ടെ! പുലരികൾ..
🍀🌹🦜💧🍀🌾
