ഞാനൊരു നേരമ്പോക്കായിരുന്നെല്ലാർക്കുമെന്ന
തിരിച്ചറിവുണ്ടാവാൻ വല്ലാതെ വൈകിപ്പോയ്
നാലാം തരത്തിൽ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ
എൻ്റെയാ ഒറ്റ മുറിയുള്ള വീട്ടിലായ്,
എൻ്റമ്മ പെറ്റല്ലോ ഇരട്ടകളവരേ…
അനുജനുമനുജത്തിയും പിറന്നോരാ സന്തോഷം
മാറുന്നതിനിടയിലായ് അമ്മ പറഞ്ഞു
അവരെയും തന്നിട്ട് എവിടെയോ പോയച്ഛൻ…
നീയിനി പഠിക്കുവാൻ പോകാതെ നമ്മൾക്ക്
ജീവിക്കുവാനുള്ള വക തേടുക വേണം.
അമ്മതൻ വാക്കിനെ ശിരസാവഹിച്ചിട്ട്
കൽപ്പണിക്കായ് ഇറങ്ങിത്തിരിച്ചൂ ഞാൻ
ബാലവേല ചെയ്യുന്ന എന്നെക്കാണുന്നേരം
കൂടെപ്പഠിച്ചവർ പരിഹസിച്ചേറേ…
കുടുംബത്തിനായിട്ട് എല്ലാം സഹിച്ചിട്ടാ
ജോലി ചെയ്തിട്ടങ്ങ് മുന്നോട്ട് പോയപ്പോൾ,
നാട്ടിൽഞാൻ പ്രസിദ്ധനാം കല്പണിക്കാരനായ്.
ആ സമയത്തായൻ വീട്ടിന്നടുത്തുള്ള
സുന്ദരിയായൊരു പെണ്ണൊരുത്തിയെന്നേ….
പ്രണയതീരത്തിലുമെത്തിച്ചുവല്ലോ…….
തൊഴിലെടുത്തിട്ടു ഞാൻ കൂടപ്പിറപ്പുകളേ
നന്നായ് പഠിപ്പിച്ച് മുന്നോട്ട് പോകവേ,
ഉന്നതിയിലായവരെത്തിയാ നേരത്ത്
അവരും അവരുടെ കൂടെയെൻ അമ്മയും
എന്നെയൊരന്ന്യനായ് പോലെയായ് കണ്ടല്ലോ…
അവർക്കുള്ള കാര്യങ്ങളെല്ലാം ലഭിച്ചപ്പോൾ
അവർക്കുമിനി ഞാനൊരു നേരമ്പോക്കാണെന്ന്
എൻമനം പറഞ്ഞു തുടങ്ങിയൊരാ നേരം
ആരുമില്ലെങ്കിലും അവളെനിക്കുണ്ടെന്ന
വിശ്വാസത്തോടെ ഞാൻ മുന്നോട്ടു പോകവേ,
സർക്കാർ ഗുമസ്തനാം മറ്റൊരാൾ കൂടെ
അവൾതൻ വിവാഹവും നിശ്ചയിച്ചതറിഞ്ഞപ്പോൾ,
അവൾക്കും ഞാനൊരു നേരമ്പോക്കാണെന്ന്….
തിരിച്ചറിഞ്ഞോരാ നേരത്തിലെൻ മനസ്സിൽ…
ഈയ്യോരു ജീവൻ വിട്ടകലും വരേ ,
തനിക്കും എല്ലാരും നേരമ്പോക്കാണെന്ന്
മനസ്സിൽകുറിച്ചിട്ട് പൊട്ടിച്ചിരിച്ചൂ ഞാൻ ……

By ivayana

Leave a Reply

Your email address will not be published. Required fields are marked *