രചന : അഷ്‌റഫ് കാളത്തോട്✍
സ്നേഹത്തിന്റെ വേരുകൾ അടർന്ന്
നമ്മൾ ഇല്ലാതാകുന്നു..
ഇനിയൊരിക്കലും പൊടിക്കരുതെന്ന്
കരുതിത്തന്നെ അതിന്റെ മണ്ണ്
ഒലിച്ചിറങ്ങിയത്..
പഴയ മുറിവുകളെ മുലയൂട്ടി
മക്കളെപ്പോലെ വലുതാക്കുന്ന മനസ്സ്!
ചീഞ്ഞളിഞ്ഞ സ്നേഹത്തിന്റെ
രൂക്ഷഗന്ധത്തിൽ ഉറങ്ങുവാൻ
ആർക്ക് കഴിയും?
കൊട്ടിയടച്ച ഞാൻ പോയ വഴിയിലേക്ക്
തുറിച്ചു പോയ നിന്റെ കണ്ണുകൾ..
നമുക്ക് പരസ്പരം മറക്കാം എന്ന ഒടുവിലെ ഒരു വരി!
അത് മറക്കണം എന്ന് തന്നെയാണ്
ആ തുറിച്ച നോട്ടത്തിനുള്ളത്!
വേദനിപ്പിക്കാൻ മാത്രമറിയുന്ന
വീണ്ടും കുലങ്ങളെ മുടിപ്പിക്കുവാൻ പോന്ന നോട്ടം!
വലിയ തെറ്റാണെന്ന്
കാരണവന്മാരെ കൊണ്ട് പറയിപ്പിക്കുന്ന നോട്ടം
തോറ്റം പാട്ട് മുറുകുന്നതിനിടയിൽ
തുള്ളി തുള്ളി വെളിച്ചപ്പാട്
സഹിക്കെടുന്നതിനിടയിൽ
ഒരിത്തിരി ഉമ്മയിൽ പെയ്തു നനഞ്ഞ മുറ്റം!
കോലങ്ങൾക്ക് ഉറഞ്ഞു തുള്ളാൻ
കാരണം കൊടുത്ത മുറ്റം!
ചുണ്ടുകൾ നനഞ്ഞുപോയാൽ
കോലങ്ങൾക്ക് നാണക്കേടുണ്ടാകും!
കെട്ടിപിടിച്ചോടിപ്പോയാൽ..
നാളെയെക്കുറിച്ചുള്ള വേവലാതി പുകയും,
നാണക്കേടിന്റെകൊടി ആകാശത്തിൽ മുട്ടി
മിന്നലുകൾക്ക് ജീവൻ നൽകും,
കഴുത്ത് ഞെരിക്കാൻ
കൈകൾക്കു ത്രാണി നൽകും,
കണ്ണുകൾക്ക് താങ്ങാനാവാത്ത
ക്ഷീണം നൽകും,
കൺപോളകളിൽ പിശാചുക്കൾ നിറയും!
അത് വേണ്ട എന്നതീർപ്പിൽ
നിന്റെ ശരീരത്തിൽ മറ്റൊരു
വിയർപ്പ് നിറയും!
രതി സങ്കേതങ്ങളിൽ
കടൽക്ഷോഭങ്ങളുണ്ടാകും,
അതിന്റെ ഗന്ധത്തിൽ മുറികൾ
വീർപ്പുമുട്ടും,
എന്റെ ദേഹവും നനഞ്ഞു കുതിരും,
കാർമേഘങ്ങൾ പെയ്തു തിമിർക്കും,
രതിമൂർച്ചയടങ്ങിയ പ്രഭാതം
നമുക്ക് രണ്ടുപേർക്കുമിടയിൽ
അകലങ്ങൾ നിർമ്മിക്കും..
നിനക്കും എനിക്കും ചുറ്റും
പൂന്തോപ്പുകൾ വിരിയും!!!
■■■■
