രചന : ലാൽച്ചന്ദ് മക്രേരി ✍️.
ഓർക്കുന്നു ഞാനെൻ്റെ ഉറങ്ങാത്ത രാത്രികൾ
നിലത്തുവിരിച്ചോരാ പായിഴക്കുള്ളിലും
പുതപ്പിൻ മടങ്ങിയ കോണുകളിലായും
കുമ്മായം തേക്കാത്ത ചുവരിൻ്റെയുള്ളിലും
സന്തോഷമായങ്ങ് വസിച്ചിട്ടായിട്ട്…
രാത്രിയിൽ എൻ്റേ ബാലരക്തത്തിനേ
കടിച്ചിട്ടങ്ങിനേ ഊറ്റിയെടുത്തിട്ട്
ഉറങ്ങാൻ വിടാത്തോരാ മൂട്ടരാത്രികളേ….
കാലത്തെ പിറകോട്ടു കൊണ്ടുപോം ഓർമ്മകൾ
എൻ്റെയാ കൂട്ടുകുടുംബത്തിന്നോർമ്മകൾ,
അഷ്ടിക്ക് വകയന്ന് കുറവായിരുന്നേലും
സന്തോഷത്തിന്ന് കുറവൊന്നുമില്ലാത്ത
സ്നേഹത്തിൻ പര്യായമായോരാക്കാലം.
മൂട്ടകടിച്ചോരാ രാത്രിയെയൊക്കെയും
ഉറക്കമിളച്ചോരാ രാത്രിയെയൊക്കെയും
കഥയും പാട്ടുമായ് എൻ വേദനയേ മാറ്റിയ …
കൂട്ടമായുള്ളോരാ ബന്ധങ്ങളൊക്കെയും.
പലരും മൺമറഞ്ഞെങ്കിലും പ്രിയരേ….
എന്നും ഞാൻ ഹൃത്തിലായ് ചേർത്തു വച്ചിട്ടുണ്ട്,
മൂട്ട കടിച്ചിട്ടുറങ്ങാത്ത രാത്രിയിൽ…..
സാന്ത്വനകഥയുമായ് എന്നെയുറക്കിയ
കൂട്ടുകുടുംബത്തിൻ സ്നേഹ വായ്പേകിയ
സത്യമാം സ്നേഹത്തിൻ പ്രതീകങ്ങളവരേയും,
എൻചോര കുടിച്ചോരാ മൂട്ടരാത്രികളേയും …