കുമ്പസാര ക്കൂടിന്നപ്പു –
റത്തൊരു കുഞ്ഞു ശലഭം.
വലക്കണ്ണിയിൽ ചേർത്ത
കാതിലച്ചന്ന് തീ പ്രവാഹം
പാപ പരിഹാരാർത്ഥം
കല്പിച്ചു നൽകേണ്ട
നന്മ നിറഞ്ഞ
മറിയേയുടെമണിക –
ളെത്രയെന്ന്
പറയാനാവാതെ ഞെട്ടി
ക്രുദ്ധനായച്ചൻ , ഇരുകൈ
ഞരിച്ചമർത്തി
കുമ്പസാര കൂട്ടിൽ
എഴുന്നേറ്റുനിന്നു ;
അച്ചനൊച്ച കെട്ടുപോയി….
വയസ്സു പതിനാലാണ-
ബോർഷൻ രണ്ടാമതും….
പള്ളി പ്പള്ളിക്കൂടത്തിലാ –
ണവൾക്ക് വിദ്യ അഭ്യാസം.
അവനോ….അല്ല അവൻ മാർ
എന്നവളുടെ
കൂസലില്ലാതിരുത്തൽ…..
അതി ജീവിതാവകാശം
വൈറലാകുവാൻ
വിരൽ
തിരിയ്ക്കുവതാർക്കു
നേരെ യാവണം
എന്നൊരാശങ്ക
തീർന്നു കിട്ടണം…….!
പാപം കുറയ്ക്കാനായൊരു
വിശുദ്ധനെത്തന്നെയാവാം
എന്നവൾ……
ആരവൻ ?
അച്ചൻ കിതച്ചു…..
ആ…. അവൻ
അച്ചനെന്നവൾ !
അതിനു നിന്നെയെനിക്കു
പരിചയമിതുവരെ
ഇല്ലല്ലോകുഞ്ഞേ
നീ….
കുഞ്ഞിപ്പാവാടപ്പൂമ്പാറ്റ….
മേൽ വിലാസമാരായേണ്ട –
തില്ലാത്ത ശലഭമായ് മാത്രം
കാഴ്ച്ചപ്പെട്ടോൾ
മിണ്ടാപ്രാണി .
അതിജീവിതചൂണ്ടി –
ക്കാട്ടുന്നതാണ്
നേര് എന്നവൾ.
ആവില്ല ….അല്ലെന്ന്
അച്ചന് തെളിയിക്കുവാൻ.
പ്രായപൂർത്തിയാകാത്ത
പതിനാലു വയസ്സിന്നിത്ര
മൂർച്ച കൂർത്ത ബുദ്ധിയോ!
കേസ് പോക്സോ!!
പാളിയൂർന്നു
വെറുംകരി –
ങ്കല്ലായ്ച്ചൻ കനച്ചു
കുമ്പസാരം
കേൾക്കാതടഞ്ഞ
കാതുമായ്
അച്ചൻ
തളർന്നിരുന്നു
തല കുമ്പിട്ടു
ചോരത്തുള്ളികൾ
വിയർപ്പായ്
ഇറ്റിവീണു.
മാപ്രക്കഥകളുടെ
കടലിരമ്പം
ചെവിയിലുച്ചത്തിൽ
മുഴങ്ങുന്ന പോലെ……
ഉടലാകെ മരപ്പിക്കും
മരണത്തണുപ്പ്
ഞരമ്പുകൾ വലിച്ച്
മുറുക്കിയൊരുക്കുന്ന പോലെ.
വീണു വീണിരുൾകയത്തിൽ
ആഴ്ന്നാഴ്ന്ന് പോകും പോലെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *