മന്ദസ്മിതം ചൊരിഞ്ഞ്
സന്ധ്യ എന്നോടരികെ വന്നു ചോദിച്ചു
ഇന്നത്തെ പകലിൽ
നിനക്കു സമ്പാദിച്ച ലാഭം എത്ര
നഷ്ടം എത്ര
മങ്ങിയ കിരണങ്ങളുടെ
മൗനസാക്ഷ്യത്തിൽ
ആ ചോദ്യം
എൻ്റെ ഉള്ളത്തിന്റെ ആഴങ്ങളിൽ
നിശ്ശബ്ദമായി പതിഞ്ഞു
ജീവിതത്തെ
കണക്കുകളുടെ ചുരുളിൽ
പൂട്ടിവെക്കാൻ പഠിക്കാത്ത ഞാൻ
എന്ത് മറുപടി ചൊല്ലും
പുലരികൾ
ഒന്നൊന്നായി ഉദിച്ചുവന്നു
പ്രകാശത്തിന്റെ ചെറു ഉത്സവങ്ങളായി
കാലത്തിന്റെ
അവിരാമ ഒഴുക്കിൽ
അവയുടെ ചിരികൾ
മണൽക്കണങ്ങളായി
വിതറി പോയി
സന്ധ്യയുടെ
മഞ്ഞുമങ്ങിയ വിരലുകൾക്കിടയിൽ
ഒത്തുചേർക്കുവാൻ
ചിന്തകളുടെ ശേഖരത്തിൽ
ഒന്നും ശേഷിച്ചിരുന്നില്ല
എന്നിലെ ചിന്തകൾ
നാളെയെന്ന ദൂരക്കരയിൽ
താവളം പണിതിരുന്നില്ല
ഓരോ ദിനവും
അതെത്തിയ നിമിഷത്തിന്റെ
ചുരുങ്ങിയ ശ്വാസത്തിൽ
ഞാൻ വസിച്ചു
സമയത്തിന്റെ
അദൃശ്യ ചുവടുകൾ മാത്രം
കേട്ട് നടക്കുമ്പോൾ
ലാഭനഷ്ടങ്ങളുടെ
കണക്ക് എവിടെ പിറക്കും
ഭാവിയുടെ
മോഹന മായാജാലങ്ങളിലേക്കല്ല
ഇപ്പോഴെന്ന ഈ നിമിഷത്തിന്റെ
നിശ്ശബ്ദ സത്യത്തിലേക്കായിരുന്നു
എൻ്റെ യാത്ര
അടുത്ത നിമിഷത്തിന്റെ
ഒരൊറ്റ ശ്വാസത്തിനായി
നിശ്ശബ്ദമായി
കാത്തിരിക്കുന്നവനല്ലോ ഞാൻ
അതിനാൽ സന്ധ്യേ
നീ ചോദിച്ച
ലാഭനഷ്ടങ്ങളുടെ കണക്ക്
കാലത്തിന്റെ പുസ്തകത്തിൽ
പലരും കുറിച്ചിടുമ്പോഴും
എൻ്റെ ജീവിതത്തിന്റെ
നിശ്ശബ്ദ പേജുകളിൽ
അത്തരം അക്കങ്ങൾ
ഒരിക്കലും
ജനിച്ചിട്ടില്ല

യൂനസ് മണത്തല

By ivayana

Leave a Reply

Your email address will not be published. Required fields are marked *