രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ.✍️
ചിരിമറന്ന
തെരുവിലൂടിന്നലെ,
വെറുതെ നടക്കാനിറങ്ങി
ഞാൻ, സന്ധ്യതൻ
കരവുംപിടിച്ചു
നടന്നൊരു രാവിന്റെ,
കതകു തള്ളിത്തുറന്നകത്തെത്തുവാൻ.
അവിടെയാണു
വെളിച്ചമെന്നാണെന്റെ,
മനസ്സു ചൊല്ലിയതെങ്കിലും
തിരയുവാൻ
വെട്ടമില്ലാതിരുന്നതാൽ കണ്ടില്ല
തീക്ഷ്ണമായ
വെളിച്ചങ്ങളൊന്നുമേ…..
ടോർച്ചെടുക്കാൻ മറന്നൂ
വെളിച്ചത്തെ,
പേർത്തെടുക്കാൻ കഴിഞ്ഞില്ല
രാവിന്റെ, ശാന്തമാം
ഉറക്കത്തിന്റെ ശ്വസനവും,
ദീർഘ ശ്വാസവും
മാത്രമറിഞ്ഞു ഞാൻ.
നീട്ടിയില്ല നടത്തം
തിരിഞ്ഞു ഞാൻ,
കൂടെ വന്നില്ല സന്ധ്യ,
ഇരുട്ടിലേയ്ക്കൂളിയിട്ടു
കടന്നു ലയിച്ചുപോയ്,
ഏകനായ് തിരിച്ചിതുവരെ
എത്തി ഞാൻ….
