നേരം പുലർന്നേയുള്ളൂ,പാരാകെ നിഷാദൻമാർ,
നേരിനുനേരേയാക്രോശിച്ചു മുന്നേറീടുന്നു!
കാലത്തിൻ കണ്ണുമൂടിക്കെട്ടിയിക്കൂട്ടർ കാട്ടും
വേലത്തരങ്ങളാർക്കേ,സഹിക്കാനാവുന്നേവം?
മറന്നൂ,നമ്മൾ സത്യധർമ്മത്തിൻ പ്രതീകമായ്
പിറന്ന ശ്രീരാമനെ, ശ്രീകൃഷ്ണനെ,ബുദ്ധനെ!
മറന്നൂ ,നമ്മൾ സ്വയംനമ്മളെത്തന്നെ കഷ്‌ടം,
മറന്നീലെന്നാൽ ദുഷ്ടരാവണനെ,കംസനെ!
നന്മതൻവെളിച്ചമേ തുണച്ചീടുള്ളൂ,നമ്മെ
കന്മഷമകലുവാനുള്ളതു,മതൊന്നത്രേ
വൻമദികൊണ്ടൊന്നൊന്നും നേടുവാനാവില്ലെന്നു
തൻമയീഭാവംകൊണ്ടൊട്ടറിഞ്ഞാലതേ ധന്യം
എന്തിനെപ്പറ്റിനമ്മളറിഞ്ഞാലുമീലോക-
ഗന്ധിയായ്മേവു,മാത്മസത്തയെയറിഞ്ഞില്ലേൽ,
അന്തരംഗത്തിലന്ധകാരമല്ലാതെ മറ്റെ-
ന്തെന്തുവന്നാവോ,ഭവിച്ചീടുവാനുള്ളൂ,മേൻമേൽ!
ഇപ്രപഞ്ചവു,മതിന്നുള്ളിലെ സർവസ്വവും
ഉൾപ്പൂവിലല്ലോ,തെളിഞ്ഞങ്ങനെ നിന്നീടുന്നു!
ഒക്കെയുമൊരുവെറും തോന്നലെന്നേയീനമ്മ-
ളൊക്കെയുമറിയേണ്ടതുള്ളോരോ നിമിഷവും
ധർമ്മത്തിൻ ചിറകുകൾ വിരുത്തിപ്പറന്നുയർ
ന്നുൺമയെ പ്രകാശിപ്പിച്ചീടുവാനായെങ്കിലേ
മൃൺമയപ്രഭാവമായേതൊരു മനുഷ്യനും
ജന്മമൊട്ടർത്ഥവത്തായ് മാറ്റിടാനാവൂചിരം
വേഷങ്ങളൊരുനൂറുകെട്ടിയാടിനാം തമ്മിൽ
ഏഷണിയെത്രകണ്ടു പരത്തീടുകിലും ഹാ
രക്ഷനേടുവാനാമോ,കാലത്തിൻകൈയിൽനിന്നും
ശിക്ഷയേറ്റുവാങ്ങിടാ,തൊട്ടുനാൾ ചെന്നീടാതെ!
നേരായ വഴിയിലൂടല്ലയോചരിക്കേണ്ടൂ
പാരിലീജീവിതത്തെ ധന്യധന്യമായ് മാറ്റാൻ
അപഥ സഞ്ചാരികൾക്കാവുകില്ലൊരിക്കലും
സപദി,യപമൃത്യുവിങ്കൽ നിന്നുമോചിക്കാൻ!

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *