സങ്കടകാലത്ത്
നട്ടതാണ് നിന്നെ
തണലാകുമെന്നും.
കനിയാകുമെന്നും കരുതി………..
കാറിത്തുപ്പി
പടിയിറങ്ങുമ്പോൾ
പറിച്ചെടുത്തേയ്ക്കണം
എൻറെ കരൾക്കൂമ്പിൽ വിരിഞ്ഞ
ആ ചുവന്ന പൂവ്…,…..
നിന്റെ വെറുപ്പിന്റെ
തെമ്മാടിക്കുഴിയിൽ
എന്നെ അടക്കുമ്പോൾ
ശവക്കൂനയ്ക്ക് മുകളിൽ
ഒരു കുടന്ന തുളസിക്കതിരുകൾ
വിതറി ഇടുക
നിന്റെ സന്തോഷത്തിന്റെ
ഓർമ്മപ്പെരുനാളിന്
നീ എത്തുമെങ്കിൽ
ദൂരെനിന്നേകാണാം
ഒരു നീലത്തുളസിത്താഴ്വര
കുഴിമാടത്തിന്
മുന്നിലെത്തുമ്പോൾ
നിന്റെ പ്രിയതമനോട്
പറയണം
പാപികളുടെ കുഴിമാടങ്ങൾ
ഇത്രമേൽ പുഷ്പിക്കുമെങ്കിൽ
ഒരു വിശുദ്ധന്റെ ബലിത്തറ
എത്ര തിരുമുറിവുകളുടെ
നിറവസന്തം ആയിരിക്കുമെന്ന്.

By ivayana