Muraly Raghavan

കൊറോണാമഹാമാരി ലോകത്തു നിന്നും ഒഴിഞ്ഞു പോകട്ടെ, സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യപൂർണ്ണവും നന്മനിറഞ്ഞതുമായ ദിനങ്ങൾ പ്രതീക്ഷാനിർഭരമായി പ്രപഞ്ചത്തിൽ പുലരട്ടേ. എല്ലാ സൗഹൃദങ്ങൾക്കും ആശംസകൾ നേരുന്നു.
കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരുന്നു ഇക്കുറി കണികാണല്‍.

പ്രളയവും വരള്‍ച്ചയും അടക്കം എണ്ണമറ്റ പ്രതിസന്ധികള്‍ കടന്നു പോന്ന മലയാളിക്ക് അതിജീവന ചരിത്രത്തിലെ പുതിയഅധ്യായമാണ് കോവിഡ് കാലത്തെ വിഷു. ഇത്തവണ വിഷു ആഘോഷങ്ങൾ മന്ദഗതിയിലാണ്.അത്രയേറെ ഭീതി പരത്തിക്കൊണ്ടാണ് കോവിഡ് -19 എന്ന പകർച്ചവ്യാധി നമുക്ക് മുന്നിലൂടെ കടന്നു പോയത്.എങ്കിലും ആശംസകൾ അർപ്പിച്ച സൗഹൃദങ്ങൾക്ക് മുന്നിൽ നമ്രശിരസ്കനായ്
ഞാൻ പറയുന്നു വസന്തം പൂക്കാതെ പോകില്ല, പൊൻപുലരികൾക്കായ് കാത്തിരിക്കാം..
ബാല്യകൗമാരങ്ങളുടെ ആഘോഷ തിമിർപ്പുകൾ മാത്രമാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെന്ന്
ഓർമ്മിപ്പിക്കുന്നതും, ചില യാതനകളുടെയും ക്ളേശങ്ങളുടെയും നാളുകളാണ്. എഴുതിയെഴുതി കാടുകയറുന്നില്ല.
ചില വിഷുവിശേഷങ്ങളും, ഓർമ്മകളും മുമ്പ് നിങ്ങൾക്കൊപ്പം പങ്കുവച്ചതാണ്.
ഒരിക്കൽ കൂടി വായിക്കുവാൻ ചില ഓർമ്മകളും വിശേഷങ്ങളും.
വിഷുപക്ഷി (ചക്കയ്ക്കുപ്പുണ്ടോ )


വിഷുപക്ഷി മലയാളത്തിന്റെ പക്ഷി
വിഷുവിന്റെ ആഗമനം അറിയിക്കാനായ്
പ്രകൃതി അയക്കുന്ന ദേവതയാണ്
വിഷുപ്പക്ഷി.പക്ഷെ ഇന്നതിനെ
കേരളത്തിൽ കാണ്മാനില്ല
ഇതാണ് ആ വിഷുപക്ഷി..!!
(ചിത്രം കാണുക )
കണ്ടവരുണ്ടോ?
വിഷു പക്ഷിയെ ?
മലയാളക്കരയെ വിഷുവിന്റെ വരവറിയിച്ചിരുന്ന
ഈ പക്ഷിയെ ഇന്ന് കേരള നാട്ടിൽ
കാൺമതില്ല …

ഇതാണ് ആ വിഷുപക്ഷി..!!
നാണം കുണുങ്ങി പക്ഷിയായതു കാരണം കണ്ടുകിട്ടുക എളുപ്പമല്ല. ആൺപക്ഷിയും പെൺപക്ഷിയും ഒരുപോലെയിരിക്കും. പെൺപക്ഷിയുടെ കഴുത്തിൽ ആൺപക്ഷിയെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാരനിറമാണ്. നെഞ്ചിലും വാലിലും കൂടുതൽ ചാരനിറവുമായിരിക്കും. പക്ഷിയുടെ ശബ്ദത്തിന് വ്യത്യസ്തമായ
സ്വരരാഗമുണ്ട് അതിനാൽ പല തരത്തിൽ വ്യാഖ്യാനിക്കാറുണ്ട്.
ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് ഇന്ത്യയിൽ മുട്ടയിടുന്ന കാലം. മറ്റു സ്ഥലങ്ങളിൽ മുട്ടയിടുന്ന കാലത്തിന് വ്യത്യാസമുണ്ട്. കാക്കയുടേയും കാക്കത്തമ്പുരാട്ടികളുടേയും കൂട്ടിലാണ് മുട്ടയിടുന്നതു്. കൂട്ടിലെ ഒരു മുട്ട കൊത്തി കുടിച്ചു് ആ തോടുമാറ്റിയാണ് മുട്ടയിടുന്നതു്. മുട്ട വിരിയാൻ 12 ദിവസമാണ് വേണ്ടത്.

വിഷുപ്പക്ഷിയുടെ കൂവൽ, വിഷുവിന്റെ വരവറിയിക്കുന്നു
വിഷുപ്പക്ഷിയുടെ ശബ്ദം

ചക്കയ്ക്കുപ്പുണ്ടോ?അച്ഛൻ കൊമ്പത്ത്…
അമ്മ വരമ്പത്ത്….കള്ളൻ ചക്കേട്ടു, …..കണ്ടാമിണ്ടണ്ട ….വിഷു വരവായ്….
എന്നിങ്ങനെ പല വിധമാണ്
ഈ കുയിലിന്റെ ശബ്ദമായ്
വിവക്ഷ ചെയ്യപ്പെടുന്നത്
“”””””””””””””””””””””””””””””””””””””””””’
ആവാസസ്ഥലങ്ങൾ .
””””””””””””””””””””””’”””””””””””””
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക,
ഇന്തോനേഷ്യ, ചൈന, റഷ്യ
എന്നിവിടങ്ങളിൽ കാണപ്പെടുന്ന
ഒരിനം പക്ഷിയാണ് ചക്കയ്ക്കുപ്പുണ്ടോ കുയിൽ. (Indian Cuckoo).
ശാസ്ത്രീയനാമം Cuculus micropterus. വിഷുപക്ഷി, അച്ഛൻ കൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലം.
മേടം-ഇടവം,ഏപ്രിൽ-മേയ്.
വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്.
വിഷുവുത്സവം
”””””””'”””””””””””
കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് വിഷു. മലയാളിയുടെ പുതുവര്‍ഷമാണെങ്കിലും വടക്കന്‍ കേരളത്തിലാണ് വിഷുവിന്റെ ആഘോഷങ്ങളേറെയും. തേച്ചൊരുക്കിയ ഓട്ടുരുളിയും അരിയും നെല്ലും പാതി നിറച്ച്‌, അലക്കിയ മുണ്ടും, പൊന്നും വാല്‍ക്കണ്ണാടിയും വെള്ളരിയും കണിക്കൊന്നയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച്‌ വച്ച നിലവിളക്കും ഒക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ അപ്പം , അട എന്നിവ കണിക്കൊപ്പം വയ്ക്കുന്ന പതിവും വടക്കന്‍ കേരളത്തിലുണ്ട്. പിന്നീടിത് കുട്ടികള്‍ക്ക് വിതരണം ചെയ്യും. കണിയും വിഷുകൈനീട്ടത്തിനും ശേഷം പിന്നീട് ആഘോഷത്തിന്റെ മണിക്കൂറുകളാണ്.പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആണ്ടുപിറപ്പിനെ വരവേല്‍ക്കും. വിഷുവിനോട് അനുബന്ധിച്ച്‌ അനവധി ആചാരങ്ങള്‍ കൃഷിയെ സംബന്ധിച്ച്‌ നിലനില്‍ക്കുന്നുണ്ട്. ചാലീടില്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച്‌ നടക്കുന്ന ആചാരങ്ങളാണ്.
വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. ശാസ്ത്രീയ നാമം കാഷ്യഫിസ്റ്റുല. ആരഗ്വധ, രാജവൃക്ഷ എന്നും സംസ്കൃതത്തില്‍ കൊന്നയെ പറയുന്നു.
കൊന്നയ്ക്ക് ഔഷധ ഗുണമുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ കണിക്കൊന്ന സമൃദ്ധമായി വളരുന്നു.
കണിക്കൊന്ന
“””””””””””””””””””””””
പ്രകൃതി താനേ ഒരുക്കുന്ന ഒരു ഉത്സവത്തിന്റെ പരിഛേദമാണ് വിഷു. മീനത്തിലെ കൊടുംവേനലില്‍ ഭൂമി കരിഞ്ഞുണങ്ങി നില്‌ക്കുമ്പോള്‍ നാട്ടിലെ കൊന്നമരങ്ങള്‍ ഇലകൊഴിച്ച്‌ നിറയെ മഞ്ഞപ്പൂക്കളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്. ഈ സമയത്ത് നിറച്ചാര്‍ത്തുമായി മറ്റൊരു വൃക്ഷവും പൂത്തുവിലസാറില്ല. സൗവര്‍ണ്ണമായ സങ്കല്പങ്ങള്‍ക്ക് ചാരുത പകരുന്ന ഈ കൊന്നപ്പൂക്കള്‍ പ്രകൃതിയുടെ വിഷുക്കൈനീട്ടമാണ്.
കണിക്കൊന്നകള്‍ക്ക്‌ ഐതിഹ്യപ്പെരുമകള്‍ ഏറെയുണ്ട്. അമ്പലത്തില്‍ കിടന്നുറങ്ങിപ്പോയ പാവപ്പെട്ട ഉണ്ണിയെക്കാണാതെ പൂജാരി അമ്പലം പൂട്ടിപോയി. കുട്ടി ഉറക്കമുണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. ഒറ്റക്കിരുന്നു കളിക്കുമ്പോള്‍ കൂട്ടിനായി ഉണ്ണികണ്ണനുമെത്തിയത്രേ. അപ്പോള്‍ തന്റെ അരമണി കളിക്കാനായി ഉണ്ണികണ്ണന്‍ കുട്ടിയ്ക്ക്‌ നല്‍കി. പിറ്റേന്ന്‌ വിഗ്രഹത്തിനുമേലുള്ള അരമണി കുട്ടിയുടെ അരയില്‍ കണ്ടപ്പോള്‍ പൂജാരി കുട്ടിയെ തല്ലി. അപ്പോള്‍ അശരീരിയായി ‘അരുതേ’ എന്ന ശബ്ദം കേട്ടു. അതിനുമുമ്പുതന്നെ കുട്ടി ഈ അരമണി എനിക്ക്‌ വേണ്ട എന്നു പറഞ്ഞ്‌ വലിച്ചെറിഞ്ഞു. അത്‌ തൊട്ടടുത്ത മരച്ചില്ലയില്‍ ചെന്ന്‌ പതിച്ച്‌ കൊന്നപ്പൂവായി മാറിയെന്നാണ്‌ ഐതിഹ്യം.
കഠിന തപസ്സിലൂടെ ഗര്‍ഗമുനി നേടിയ സിദ്ധികള്‍ ഇല്ലാതാക്കാന്‍ ഇന്ദ്രന്‍ ഒരു ദേവാംഗനയെ അയച്ചു. തന്നെ ഭ്രമിപ്പിക്കുന്നത്‌ ആ ദേവാംഗനയുടെ സൗന്ദര്യത്തേക്കാളും അവള്‍ചൂടിയ കൊന്ന പൂക്കളുടെ അഴകാണെന്ന്‌ ഗര്‍ഗമുനി മനസ്സിലാക്കി. അതോടെ പൂവിനെ മുനി ശപിച്ചു. ആരും തലയില്‍ ചൂടാതെ പൂജക്കെടുക്കാത്ത പൂവായിപ്പോകട്ടെ എന്ന്. കൊന്ന മരത്തിന്റെ മഞ്ഞ വിതാനത്തിനു താഴെവച്ചാണത്രെ ദുഷ്യന്തനും ശകുന്തളയും പ്രഥമ ദര്‍ശനത്താല്‍ അനുരക്തരായത്‌.
വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്‌. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തില്‍ നിന്നാണ്. സംസ്കൃതത്തില്‍ കര്‍ണ്ണികാരമെന്നാണ് കൊന്ന അറിയപ്പെടുന്നത്. ശാസ്ത്രീയ നാമം കാഷ്യഫിസ്റ്റുല. ആരഗ്വധ, രാജവൃക്ഷ എന്നും സംസ്കൃതത്തില്‍ കൊന്നയെ പറയുന്നു.
കൊന്നയ്ക്ക് ഔഷധ ഗുണമുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ കണിക്കൊന്ന സമൃദ്ധമായി വളരുന്നു
ഇനിയും വരും എനിക്കായൊരു വിഷുക്കണിയും, വസന്തവും


ഇനിയും വരുമെന്നെത്തേടി,
ഇനിയും വിരിയും ഉഷസ്സുകൾ
ഇനിയും വിടരും പൂക്കൾ
ഇനിയും പടരും സുഗന്ധങ്ങൾ
ഇനിയും കേൾക്കും സ്നേഹമന്ത്രങ്ങൾ
ഇനിയും നല്ല നിലാവുദിക്കും
ഇനിയും തിളങ്ങും നക്ഷത്രങ്ങൾ
ഇനിയും കനക്കും മഴമേഘങ്ങൾ
ഇനിയും കാണാം മഴവില്ലുകൾ
ഇനിയും പെയ്യും മഴക്കാലങ്ങൾ
ഇനിയും വരും പൊന്നോണതുമ്പികൾ
ഇനിയും വരും തുലാവർഷങ്ങൾ
ഇനിയും വെട്ടും ഇടിനാദങ്ങൾ
ഇനിയും മിന്നും മിന്നൽപ്പിണറുകൾ
ഇനിയും വരും പൂത്തിരുവാതിരകൾ
ഇനിയും മണക്കും പാലപ്പൂമണം
ഇനിയും പെയ്യും ധനുമാസസന്ധ്യയിൽ
ഇനിയും മഞ്ഞുകണങ്ങൾ
ഇനിയും കാണും സംക്രാന്തികൾ
ഇനിയും വരും വിഷു പക്ഷികൾ
ഇനിയും പൂക്കും കണിക്കൊന്നകൾ
ഇനിയും വരും വസന്തങ്ങൾ
എല്ലാവർക്കും വിഷു ആശംസകൾ🎉🎉🎉

By ivayana