കവിത : വിനോദ്.വി.ദേവ്.*

ബുദ്ധൻ ഈറൻനിലാവായി നിൽക്കുകിൽ ,
എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നും
അഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടും
ബോധിമാമരമുണ്ടുള്ളിൽ സത്യമായ്.
നിൻമഹാപരിത്യാഗമെന്നോർമ്മയിൽ
നീലയാകാശംപോലെ കിടക്കുമ്പോൾ,
ആ വഴി പിച്ചവെക്കുവാൻ വയ്യാത്ത
പിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക .
എങ്കിലും ബുദ്ധാ ! ശലഭമായ് മാറി നീ
എന്റെ ചുറ്റും പറന്നുകളിക്കുമോ ?
മേഘനീലപ്പൂവായ് വിടരുമോ
എന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ ?
സ്നേഹവെള്ളരിപ്രാവായ് കുറുകിയെൻ
തോളിലായ് വന്നൊതുങ്ങിയിരിക്കുമോ ?
കണ്ണിലൂറിക്കിടക്കും നദിയിലായ്
എന്റെയുള്ളം സ്നാനപ്പെടുത്തുമോ ?
ഇന്നിരുൾമാത്രമാണന്റെ ബോധത്തിൽ ,
കാട്ടുപക്ഷികൾ ചേക്കേറും ചില്ലകൾ.,
വയ്യെനിക്കീ കൊടും കാടുകൾ താണ്ടുവാൻ
വയ്യ! ദുർഘടപാതയിൽ മുള്ളുകൾ .
ബുദ്ധാ നീയൊരു ഗുഹയായ് മാറുമോ ?
എന്നെയുള്ളിലൊളിച്ചൊന്നിരുത്തുമോ ?
ലോകമേകുമിരുളിൽ വളർന്ന ഞാൻ
സ്നേഹകാരുണ്യക്കടംകേറി മൂടട്ടെ !

By ivayana