കഥ : ശിവൻ മണ്ണയം *

ആദ്യരാത്രിയിൽ കൈയിൽ പാൽഗ്ലാസുമായി ഭാര്യ മന്ദം മന്ദം കടന്നു വന്നപ്പോഴാണ് .. അയ്യോ അല്ലല്ല.. അവളുടെ കൈയിൽ നിന്ന് പാൽഗ്ലാസ് പതിയെ വാങ്ങുമ്പോഴാണ് രാഘവൻ അതു കണ്ടത്. ഞെട്ടിപ്പോയി രാഘവൻ! സംഭവമിതാണ് നഖം !

നവവധു ജാനകിയുടെ വലത്തെ കൈയിലെതള്ളവിരലിലാണ് വീരശൂര പരാക്രമിയായ ആ നഖം സ്ഥിതി ചെയ്തിരുന്നത്. അതാണെങ്കിൽ നീട്ടി വളർത്തി മുനകൂർപ്പിച്ച് …ഹൊ!രാഘവനാണേൽ നീട്ടിവളർത്തിയ നഖമെന്ന് പറഞ്ഞാൽ വലിയ ഭയമാണ്.ഈ ഭയത്തിൻ്റെ മനശാസ്ത്രമറിയണമെങ്കിൽ വളരെ വളരെ പിന്നോട്ട് പോകണം.

രാഘവൻ കേട്ടു വളർന്നത് യക്ഷിക്കഥകളായിരുന്നു. കൈയിലെ കൂർത്ത് മൂർത്ത നഖങ്ങൾ കൊണ്ട് സാധുക്കളായ പുരുഷൻമാരുടെ നെഞ്ചിൻകൂട് വലിച്ചു തുറന്ന് അതിനകത്തെ ഐറ്റംസ് രുചിയോടെ ഭുജിക്കുന്ന ഭൂലോക ഭയങ്കരികളാണല്ലോ ഈ യക്ഷികൾ. പല രാത്രികളിലും യക്ഷികളെയും അവരുടെ രക്തമിറ്റ് വീഴുന്ന കൂർത്ത നഖങ്ങളെയും സ്വപ്നം കണ്ട് അലറിവിളിച്ചുണർന്ന് കിടക്കയിൽ കുടുകുടാമൂത്രമൊഴിച്ചിട്ടുണ്ട് രാഘവൻ.പിന്നെ രണ്ടാമതൊരു കാരണം കൂടിയുണ്ട് ഈ പേടിക്ക് പിന്നിൽ.

തിരക്കുള്ള ബസിൽ വച്ച് ഒരു സുന്ദരി തൻ്റെ ഇടതുകൈയിലെ നീട്ടിവളർത്തിയ നഖം കൊണ്ട് മിസ്റ്റർ രാഘവൻ്റെ പള്ളക്കൊരു കുത്ത് കൊടുത്തിട്ടുണ്ട്; പണ്ടൊരിക്കൽ. ഈ രഹസ്യം അറിയാവുന്നത് നാലേ നാല് പേർക്കാണ്. ഒന്ന് കുത്തുകാരിഗേൾ, അടുത്തത് കുത്തേറ്റ് വാങ്ങിയ പാവപ്പെട്ടവയറിൻ്റെ ഓണർ രാഘവൻ. ഇത് കണ്ട് കൈകൊട്ടിച്ചിരിച്ച് ആഹ്ലാദം പ്രകടിപ്പിച്ച മൂന്നാമത്തേയാളിനെ നിങ്ങളറിയും ;ദൈവം!നാലാമത്തെയാൾ …

രാഘവനയാളുടെ പേരറിയില്ല.കുടവയറുള്ള ഒരു കപ്പടാ മീശക്കാരൻ. അയാളാണ് ആ പെൺകുട്ടിയുടെ ശരീരത്തിൽ തലോടുകയോ മറ്റോ ചെയ്തത്! ആളുമാറി കുത്തി ഭയങ്കരി! ആ കുത്തിൻ്റെ കാര്യം മനസിൽ വരുമ്പോൾ തന്നെ രാഘവൻ്റെ വയറ്റിൽ ചുളുചുളാന്ന് ഒരു തരിപ്പ് കേറും. അതിനു ശേഷം രാഘവന് നീട്ടിവളർത്തിയ നഖമുള്ള പെണ്ണുങ്ങളെയും, കപ്പടാ മീശക്കാരായ കുടവയറൻമാരെയും കണ്ടാൽ ഭയങ്കര പേടിയാണ്!ഈ പള്ളക്ക് കുത്തുന്ന സ്ത്രീവർഗ്ഗവുമായി യാതൊരു സംസർഗ്ഗ വും വേണ്ട എന്ന ദൃഢനിശ്ചയത്തോടെ രാഘവൻ ദീർഘകാലം അവിവാഹിതനായി തുടർന്നു.

അപ്പോൾ നല്ല സ്വസ്ഥത ഫീൽ ചെയ്തിരുന്നു രാഘവന് .പക്ഷേ കല്യാണം കഴിച്ച് സ്വയം കുഴിച്ച കുഴിയിൽ വീണുകിടന്ന് കഷ്ടപ്പെടുന്ന നാട്ടിലെ വിവാഹിതർക്ക് അതിഷ്ടമായില്ല. ഞങ്ങൾക്ക് വേനലും രാഘവന് വസന്തവും. എന്തനീതിയാണിത്! അവർ ഇളകി . രാഘവൻ കെട്ടണം എന്നവർ പല വേദികളിലും ആവശ്യപ്പെട്ടു.അമ്മക്ക് വയസായി, വീടു നോക്കാൻ ഒരു പെണ്ണിനെ വിളിച്ചോണ്ട് വന്നേ പറ്റൂ എന്നവർ മുറവിളി കൂട്ടി. പാവം രാഘവൻ…

ആസൂത്രിതമായ ഈ സംഘടിത നീക്കത്തെ അയാൾക്ക് അതിജീവിക്കാനായില്ല. അങ്ങനെയാണ് രണ്ടിണ്ടാങ്കുഴി മാവൊടിഞ്ഞ് വീണ വീട്ടിൽ ജാനകി എസ്.പി യെ രാഘവന് കെട്ടേണ്ടി വന്നത്.ഏതൊരു പുരുഷനും ആവേശത്തോടെ കാത്തിരിക്കുന്ന ഗുട്ടൻസാണല്ലോ ആദ്യരാത്രി.രാഘവനെ സംബന്ധിച്ചടുത്തോളം അതൊരു കാളരാത്രി ആയിരുന്നു. ജാനകിയുടെ കൈയിലെ കൂർത്ത നഖം കണ്ടതും രാഘവൻ്റെ മോഹങ്ങളൊക്കെ മരിച്ചു. പള്ളക്ക് ഒരു കൊളുത്തിവലി..ചുളുചുളാന്ന് ഒരു വേദന!

പണ്ട് കിട്ടിയ കുത്തിൻ്റെ ഭീതി ജനിപ്പിക്കുന്ന ഓർമ്മ! അപ്പോൾ തന്നെ പാൽഗ്ലാസ് കയ്യിൽ നിന്ന് വഴുതി താഴെ ക്ലിം ..! പൊട്ടിച്ചിതറിക്കിടക്കുന്നത് തൻ്റെ ജീവിതമാണെന്ന് രാഘവന് തോന്നി.മുന്നിൽ നിൽക്കുന്നത് യക്ഷിയാണ്, കൂർത്ത നഖമുള്ള യക്ഷി .ഇനി ഇവളാണോ എന്തോ അന്ന് ബസിൽ വച്ച് തന്നെ കുത്തിയത്?!ഇരുട്ടിൽ അവളുടെ ചന്ദനനിറമുള്ള കരവല്ലികൾ രാഘവനെ ചുറ്റിവരിയുമ്പോൾ അയാളുടെ നെഞ്ച് പടപഠാന്ന് ഇടിക്കുകയായിരുന്നു.മൃദുവായ ആ കരാംഗുലികളിലൊന്നിൽ കൂർത്ത് മൂർത്ത ഒരു നഖമുണ്ട്.

അത് കണ്ണിലോ നെഞ്ചിലോ തറഞ്ഞ് കയറുമോ എന്ന ആധിയായിരുന്നു രാഘവന് .വധുവിൻ്റെ റോസാപ്പൂ തോല്ക്കുന്ന ചുണ്ടുകളോ, തുടുത്ത കവിളുകളോ ,കറുകറുത്ത് ചുരുണ്ട കേശഭാരമോ ഒന്നുമായിരുന്നില്ല ആ പാവം നവവരൻ്റ മനസിൽ; നഖം.. ഒൺലി നഖം !ദീർഘകാലത്തെ ഇടവേളക്ക് ശേഷം അന്ന് രാത്രി രാഘവൻ കൂർത്ത നഖമുള്ള യക്ഷിയെ സ്വപ്നം കണ്ട്, അതിഗംഭീരമായി കിടക്കയിൽ മൂത്രമൊഴിച്ചു!അങ്ങനെ സുഗന്ധപൂരിതമായിരിക്കേണ്ട ജീവിതത്തിലെ ഒരേയൊരു ആദ്യരാത്രി മൂത്രഗന്ധത്താൽ അപലപനീയമായി.

പിന്നെയുള്ള രാത്രികളിലും രാഘവൻ്റെ ഉറക്കത്തിലേക്ക് രക്തമിറ്റ് വീഴുന്ന നഖങ്ങളുമായി യക്ഷികൾ ,ഭയപ്പെടുത്തി മൂത്രധാര സൃഷ്ടിച്ചു കൊണ്ട് കടന്നു വന്നു.അതിൽ പിന്നെ രാഘവനെ കാണുമ്പോൾ ജാനകി കളിയാക്കിചിരി തുടങ്ങും. കിടക്കയിൽപെടുപ്പൻ എന്നാണവൾ രാഘവനെ വിളിക്കുന്നത്.രാഘവനാണേൽ തൂങ്ങിച്ചാവണം എന്ന മാനസികാവസ്ഥയിൽ എത്തിപ്പോയി .ഭാര്യയുടെ കളിയാക്കിച്ചിരി സഹിക്കുന്നതിനേക്കാൾ മരണമാണ് ബെറ്റർ.

തൻ്റെ ഈ നാണക്കേടിനെല്ലാം കാരണം അവളും അവളുടെ നഖവുമാണ്. അതെന്തവൾ മനസിലാക്കുന്നില്ല?!രാഘവൻ വളരെ സൗമ്യമായി അവളോട് പറഞ്ഞു: എൻറെ ജാനകീ.. നീയാ നഖമങ്ങ് മുറിച്ച് കളഞ്ഞേക്ക്. വലതു കൈയ്യിൽ ആരെങ്കിലും നഖം വളർത്തുമോ? അത് അശാസ്ത്രീയവും അയുക്തവുമല്ലേ..? പക്ഷേ അവൾ അതിന് മറുപടി പറയാതെ മമ്മൂട്ടിയുടെ കട്ടിമീശയെ കുറിച്ച് വാചാലയായി.രാഘവൻ ക്രോധബാധിതനായി പല്ല് ഞെരിച്ച് ക്ടിം.. ക്ടിം എന്ന് ശബ്ദം ഉണ്ടാക്കി.

ജാനകിക്ക്കേൾവിക്കെന്തോ തകരാറുണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ ആ ശബ്ദം കേട്ട് ഞെട്ടിവിറച്ച് അവളാ നഖമങ്ങ് മുറിച്ചുകളഞ്ഞേനെ.ഒഴിവുവേളകളിൽ അച്ഛനുമമ്മയും അടുത്തെങ്ങുമില്ലെന്ന് ഉറപ്പു വരുത്തി ജാനകിയുടെ അടുത്ത് ഒന്ന് ശൃംഗരിക്കാൻ ചെല്ലുമ്പോഴാണ് രാഘവന് വിവരണാതീതമായ ഒരുതരം ദേഷ്യം വരുന്നത്.രാഘവൻ പറയുന്ന നർമ്മമധുരാനുരാഗഭാഷണങ്ങൾ അവൾ ശ്രദ്ധിക്കുകയില്ലെന്നതോ പോകട്ടെ, അവളുടെ മിനുമിനുത്ത കവിളിൽ തഴുകുമ്പോഴും, കാച്ചെണ്ണ മണക്കുന്ന കേശഭാരത്തിൻ്റെ സമൃദ്ധിയിലേക്ക് മുഖം പൂഴ്ത്തുമ്പോഴും അവളിൽ യാതൊരു പ്രതികരണവുമുണ്ടാകാറില്ല. അവൾ തൻ്റെ നഖത്തെയും ഓമനിച്ചുകൊണ്ട് സ്വയം മറന്നിരിക്കും.

ചിലപ്പോ ബ്ലേയ്ഡ് കൊണ്ട് അതിൻ്റെ മുന കൂർപ്പിച്ചുകൊണ്ടിരിക്കും. പെമ്പ്ര ന്നോരുമായി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുക, അവളുടെ കൂതറ തമാശകൾകേട്ട് ചിരിവന്നില്ലേലും ചിരിക്കുക, അവളുടെ മടിയിൽ തല വയ്ച് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെണ്ണുക…. ഇതൊക്കെയല്ലേ വിവാഹാനന്തര ജീവിതത്തിലെ ചില സുന്ദര നിമിഷങ്ങൾ. ജാനകിക്ക് ഇതിലൊന്നുമല്ല തൻ്റെ നഖത്തെക്കുറിച്ച് വീരവാദമടിക്കാനാണ് താത്പര്യം. ഇതു പോലൊരു നഖം ഈ ഏര്യയിൽ ഒരൊറ്റ പെണ്ണുങ്ങൾക്കുമില്ലെന്നാണ് അവളുടെ അവകാശവാദം.

എല്ലാവർക്കും അവളോട് അസൂയയാണത്രേ!ഒരുദിവസം അച്ഛനുമമ്മയും സീരിയൽ കണ്ട് രസിച്ചിരിക്കുന്ന സന്ദർഭത്തിങ്കൽ, ജാനകിയോടൊത്ത് ചില കുസൃതികളിലേർപ്പെടാമെന്ന് ചിന്തിച്ച്, രാഘവൻ അവളുടെ അരികിലേക്ക് ഒരു കള്ളനെപ്പോലെ പമ്മിപമ്മി നടന്നുപോയി.ജാനകിയെ രാത്രിയിലല്ലാതെ രാഘവന് തനിച്ച് കിട്ടാറില്ല. രാത്രിയിലാണെങ്കിൽ ആ വൃത്തികെട്ട നഖം കാരണം പേടിച്ച് പേടിച്ചാണ് ഒന്ന് കെട്ടിപ്പിടിക്കുന്നത്.രാഘവൻ ചെന്നപ്പോൾ അവൾ കുളി കഴിഞ്ഞ് ഈറനായി നില്ക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ രാഘവനിൽ ഒരായിരം പുളകങ്ങൾ വിടർന്നു. അതിർത്തി കടന്ന മോഹങ്ങളോടെ, വികാരവിക്ഷോഭങ്ങളോടെ രാഘവൻ വിളിച്ചു: ജാൻകീ…ജാനകി മുഖമുയർത്തി ഒന്ന് ചിരിച്ചു.

എന്നിട്ട് തൻ്റെ നഖം കാട്ടി രാഘവനോട് ചോദിച്ചു: ചേട്ടാ.. ഈ നഖം നോക്കിയേ.. നല്ല നീളം വച്ചു.. ഇതു കൊണ്ട് വേണേ ഒരാളെ കുത്തിക്കൊല്ലാം അല്ലേ…?രാഘവൻ്റെ ഹൃദയത്തിൽ ഒരിടി വെട്ടി.ദേഹം തളർന്ന് അയാളൊരു കസേരയിലേക്ക് വീണു. നഖത്തെയും കൊലയെയും ബന്ധപ്പെടുത്തി ഭാര്യ പറഞ്ഞ ഡയലോഗ് ആ സാധുവിനെ തകർത്ത് കളഞ്ഞിരുന്നു.എന്താ ചേട്ടാ.. എന്തു പറ്റി..? ജാനകി ഓടി വന്ന് രാഘവനെ ചുറ്റിപ്പിടിച്ചു.ഒരു തലവേദന.. നീ പോയേ.. ഞാനൊന്ന് ഒറ്റക്കിരിക്കട്ടെ..

അവളുടെ പിടിവിടുവിച്ചുകൊണ്ട് രാഘവൻ പറഞ്ഞൊപ്പിച്ചു.ജാനകി പോയതിനു ശേഷം രാഘവൻ അവിടെയിരുന്ന് ഒരുപാട് ചിന്തിച്ചു കൂട്ടി: നഖം കൊണ്ട് വേണേൽ ഒരാളെകുത്തിക്കൊല്ലാമെന്ന് പോലും.. ഒരാളെ എന്ന് ഉദ്ദേശിച്ചത് ഇനി തന്നെയാണോ? പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റില്ല. ചാവുമോ ഇല്ലയോ എന്ന് പരീക്ഷിച്ചറിയാൻ വേണ്ടി ഇവൾ, ഉറങ്ങിക്കിടക്കുമ്പോൾ തൻ്റെ കൊങ്ങക്ക് നീണ്ട നഖം കൊണ്ട് കുത്തിനോക്കാൻ സാധ്യതയുണ്ട്. കുത്തിയാൽ തൻ്റെ പണി അപ്പോതന്നെ തീരും.താൻ ജാനകിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്നാൽ തിരിച്ചോ? പുച്ഛവും പരിഹാസവും മാത്രം.

താൻ സ്നേഹിക്കുന്നതു പോലെ അവൾ തിരിച്ചു സ്നേഹിക്കുന്നില്ലല്ലോ .. നഖം മുറിച്ചു കളയാൻ താൻ പറഞ്ഞപ്പോൾ അവൾ അനുസരിച്ചോ.. ഇല്ല. ഒരു പെണ്ണിൽ ദൈവം പ്രസാദിക്കണമെങ്കിൽ അവൾ സ്വന്തം ഭർത്താവിനെ പ്രസാദിപ്പിക്കണമെന്നാണല്ലോ പഴമക്കാർ പറയുന്നത്.ഇവൾക്ക് ദൈവപ്രസാദം പോലും വേണ്ടന്നാണല്ലോ.. ദൈവനിഷേധി! അതൊക്കെ പോട്ടെ, കരളേ ,പൊന്നേ, ഉഷസേ, ആരോമലേ, ജീവൻ്റെ ജീവനേ എന്നൊക്കെ താനെത്ര വിളിച്ചിരിക്കുന്നു. ഓമനക്കുട്ടാ, ജിഞ്ചു മോനേ, മലരാരണ്യത്തിലെ മലരേ എന്നൊക്കെ അവൾക്കും വിളിക്കാമല്ലോ.വിളിച്ചില്ലല്ലോ ..! സ്നേഹമില്ലാത്തവൾ! ഇങ്ങനെയൊക്കെ ഓർത്ത് രാഘവൻ ഒരുപാട് കരഞ്ഞു.

പാവം രാഘവൻ! ദൈവത്തിന് മാത്രമേ അയാളെ രക്ഷിക്കാൻ കഴിയൂ. പക്ഷേ ദൈവം …, അങ്ങേരെവിടെ?!ജാനകിയെ ചൊൽപ്പടിക്ക് നിർത്താനുള്ള അവസാന ആയുധം എന്ന നിലക്ക് രാഘവൻ ചെറിയ ഒരടവെടുത്തു.രാത്രി ഒമ്പത് മണി ആയി കാണണം, രാഘവൻ രണ്ടും കല്പിച്ച് ജാനകിയോട് പറഞ്ഞു: നഖം മുറിച്ച് കളയാതെ എൻ്റെ ഒപ്പം കട്ടിലിൽ കിടക്കാമെന്ന് വിചാരിക്കണ്ട. ഒന്നുകിൽ നിൻ്റെ നഖം .. അല്ലെങ്കിൽ ഞാൻ .. രണ്ടിലൊരാള് മതി ഈ ഗൃഹത്തിൽ .. നീ നഖം മുറിക്കുന്നുണ്ടോ?ജാനകി കേട്ട ഭാവമില്ല. ഏതോ ഭ്രാന്തൻ പിച്ചും പേയും പറയുന്നു എന്ന മട്ടാണവൾക്ക്.രാഘവന് അതിയായ കോപം തോന്നി. സഹിക്കുന്നതിനൊക്കെ ഒരതിരില്ലേ. അയാൾ പരമ്പെടുത്ത് തറയിലിട്ടു കൊടുത്തു.”നിന്നെ ഞാനൊരു പാഠം പഠിപ്പിക്കുന്നുണ്ട്..

ഈ വീട്ടില് ആരാണ് ഭർത്താവ് എന്ന് ഞാൻ കാണിച്ചു തരാം .. നീ നഖം മുറിക്കുന്നത് വരെ നമ്മൾ ഒന്നല്ല, രണ്ടാണ്…”അതൊരു ഗർജ്ജനമായിരുന്നു. ജാനകിക്ക് നഖം കൊണ്ട് കുത്താനാകാത്ത അകലത്തിൽ നിന്നുകൊണ്ടുള്ള രാഘവഗർജ്ജനം !ഇതൊക്കെ കേൾക്കുമ്പോൾ ജാനകി നഖവും മുറിച്ച് കളഞ്ഞ് ‘ഹൃദയേശ്വരാ’ എന്ന് വിളിച്ചുകൊണ്ട് ,ഓടി വന്ന് തന്നെ പരിരംഭണം ചെയ്യുമെന്നാണ് രാഘവൻ വിചാരിച്ചത്. നമ്മൾ അങ്ങനെ എന്തൊക്കെ വിചാരിക്കുന്നു .വല്ലതും ഇതുവരെ നടന്നിട്ടുണ്ടോ?ജാനകി, സുന്ദരമായി തറയിൽ പായും വിരിച്ച് കിടന്നു.

രാഘവന് അവളുടെ നഖം കൊണ്ട് തൻ്റെ കണ്ണ് പൊടിഞ്ഞു പോകുമോ എന്ന പേടിയില്ലാതെ കിടക്കാൻ കഴിഞ്ഞു എന്നത് നേര്.പക്ഷേ, അവളെ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴുള്ള ഒരു സുഖം, അത് മിസ് ചെയ്തു!രാഘവൻ ഇടക്ക്, ജനാലയിലൂടെ കടന്നു വരുന്ന നിലാവിൻ്റെ വെളിച്ചത്തിൽ ഭാര്യയെ ഒളിക്കണ്ണിട്ട് നോക്കി. അവൾ ഹ്റോ…ഹ്റ്ർർ… എന്ന് കൂർക്കം വലിച്ച് കിടന്നുറങ്ങുന്നു. ഒട്ടും മനസലിവുള്ളവളല്ല തൻ്റെ ഭാര്യ!

ഇവൾക്ക് വാങ്ങിക്കൊടുത്ത സാരിയൊക്കെ ആ വളവിലെ വനജക്ക് കൊടുത്തിരുന്നെങ്കിൽ, അവൾ തന്നെ ഒരു രാജകുമാരനെപോലെകൊണ്ടു നടന്നേനെ.രാഘവൻ രണ്ട് മൂന്ന് നെടുമൂച്ച് വിട്ട് തളർന്നുറങ്ങി. പിറ്റേന്നും അതിൻ്റെ പിറ്റേന്നും പിന്നെ അതിൻ്റെ അതിൻ്റെ അതിൻ്റെ പിറ്റേന്നും ഇതു തന്നെ തുടർന്നു.അതോടെ രാഘവന് ഒരു കാര്യം മനസിലായി, ജാനകിക്ക് തന്നേക്കാൾ വലുതാണ് അവളുടെ നഖം.താൻ അവളെ സ്നേഹിക്കുന്നതിൻ്റെ പത്തിരട്ടിയായി അവൾ അവളുടെ നഖത്തെ സ്നേഹിക്കുന്നു. ഇനി തണുപ്പ് കാലമാണ് വരാൻ പോകുന്നത്, അതിനു മുമ്പ് സമാധാനം ഉണ്ടാക്കിയില്ലെങ്കിൽ താനാണ് തണുത്ത് ചാകാൻ പോകുന്നത് എന്ന നഗ്നസത്യം രാഘവന് മനസിലായി.പുരുഷൻ സ്ത്രീയുടെ മുന്നിൽ എന്നും തോറ്റുകൊടുക്കാറേ ഉള്ളൂ.

ഇവിടെയും അത് തന്നെ സംഭവിച്ചു.ഒരു ദിവസം രാത്രി വെളിയിൽ മൂത്രമൊഴിക്കാൻ പോയ രാഘവൻ തിരികെ വന്ന് കിടന്നത് കട്ടിലിലല്ല തറയിലായിരുന്നു, ഭാര്യയുടെ സമീപത്ത് .സംഭവബഹുലമായ ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി. അതിനിടയിൽ എന്തെല്ലാം സംഭവിച്ചു.ഒന്നോ രണ്ടോ തവണ ഭാര്യയുടെ നഖം കണ്ണിൽ കേറിക്കൊണ്ടു രാഘവൻ ഹോസ്പിറ്റലിലായി. നഖത്തെ പേടിച്ച് രാഘവൻ ഹെൽമറ്റും വച്ച് കിടന്നുറങ്ങിത്തുടങ്ങി.രാഘവൻ്റെ ദുസ്വപ്നം കാണലും ,കിടക്കയിലുള്ള മൂത്രമൊഴിക്കലും ബാധോപദ്രവം കൊണ്ടാണെന്ന് വിശ്വസിച്ച വീട്ടുകാർ മന്ത്രവാദിയെ വരുത്തി.

ബാധയൊഴിപ്പിക്കാൻ വന്ന മന്ത്രവാദിക്ക് കൂടി കിടക്കയിൽമുള്ളുന്ന പതിവ് തുടങ്ങി എന്നല്ലാതെ മന്ത്രവാദം കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. ഇങ്ങനെ ദുരിതങ്ങളിലൂടെ കടന്നുപോകുന്നതിനിടയിലും ജാനകിയെ ഗർഭിണിയാക്കുന്നതിൽ പ്രോത്സാഹനാർ ഹമായ ഒരു പങ്ക് രാഘവൻ വഹിച്ചു. ജാനകി പ്രസവിച്ചത് ഒരാൺകുഞ്ഞിനെ ആയിരുന്നു.ഒരു ദിവസം ജാനകി കുഞ്ഞിനെ മുലയൂട്ടുമ്പോഴാണ് രാഘവൻ അത് ശ്രദ്ധിച്ചത്. ജാനകിയുടെ തള്ളവിരലിലെ നീട്ടിവളർത്തിയ നഖം കാണാനില്ല! രാഘവൻ്റെ മനസിൽ സന്തോഷത്തിൻ്റെ മാലപ്പടക്കങ്ങൾ പറപറാ പൊട്ടി.’എടീ നിൻ്റെ നഖം മുറിച്ചോ?’സന്തോഷം കടിച്ചമർത്തി രാഘവൻ ചോദിച്ചു.

ഉം.. അവൾ മൂളി.എന്താ മുറിച്ചത്..?ഹോ .. നിങ്ങളൊരു മണ്ടൻ തന്നെ. നഖം കുഞ്ഞിൻ്റെ കണ്ണിലോ മറ്റോ കൊണ്ടാലോ ..കുഞ്ഞിന് പേരിടാനുള്ള സന്ദർഭത്തിൽ പലരും പല പേരും പറഞ്ഞു.രാജരാജേന്ദ്ര രാഘവൻ എന്ന പേരാണ് ജാനകിയുടെ അച്ഛൻ നിർദ്ദേശിച്ചത്. സച്ചിൻ എന്ന പേരായിരുന്നു ജാനകിക്ക് ഇഷ്ടം. കുഞ്ചാക്കോ ബോബൻ എന്ന പേരിടാനായിരുന്നു രാഘവൻ്റെ അനുജത്തിക്ക് താത്പര്യം. ജോജി എന്ന പേരിനായി രാഘവൻ്റെ ഉറ്റസുഹൃത്ത് സജി കടിപിടികൂടി.രാഘവൻ തിരഞ്ഞെടുത്തത് രക്ഷക്(ൻ) എന്ന പേരായിരുന്നു.

ഈ പേരാകുമ്പോ ഒരു വ്യത്യസ്തതയുണ്ട്, നാലാൾക്ക് മുന്നിൽ ശ്രദ്ധിക്കപ്പെടും എന്നൊക്കെ അനുബന്ധമായി രാഘവൻ പറഞ്ഞു വച്ചു.അങ്ങനെ കുഞ്ഞിന് പേരിട്ടു ‘രക്ഷക് ‘.പ്രിയവായനക്കാരേ പറയണം, കൂർത്ത് മൂർത്ത ഒരു നഖത്തിൽ നിന്ന് തന്നെ രക്ഷിച്ച ആ കുഞ്ഞിന് രക്ഷകൻ എന്നല്ലാതെ മറ്റെന്ത് പേരിടണമായിരുന്നു രാഘവൻ…? ⭐

ശിവൻ മണ്ണയം.

By ivayana