രചന : ആനി ജോർജ് *

“നിരഞ്ജനായ വിദ്മഹേ നിരപശായ
ധീമഹേ തന്വേ ശ്രീനിവാസ പ്രചോദയാത് “
ലളിതാമ്മ മന്ത്രം മൂളുന്ന ശബ്ദം കേട്ടാണ്, കൽക്കെട്ടിന്റെ അങ്ങേ കോണിൽ ഉറങ്ങുകയായിരുന്ന ഗോപാലപിള്ള ഉണർന്നത്.
“ഇന്നെന്താ നേരത്തെ ആണല്ലോ”
” ഇന്ന് ഏകാദശിയാണ്… പിള്ളചേട്ടന് കാലം തെറ്റിത്തുടങ്ങിയോ?? വൈകുണ്ഡ മാസത്തിലെ ഏകാദശി മറന്നൂന്ന് വെച്ചാൽ, ചിന്താകുഴപ്പം ബാധിച്ചിട്ടുണ്ടെന്ന് അർത്ഥം”
വെങ്കിടേശ്വര ക്ഷേത്രത്തിന്റെ കൽ മണ്ഡപത്തിന്റെ കോണിൽ കഴിഞ്ഞ ആറേഴു വർഷമായി അന്തിയുറങ്ങുന്ന ലളിതാമ്മ. പ്രത്യുഷപൂജയോടൊപ്പം ഉണർന്ന്, അത്താഴപൂജയ്ക്കു ശേഷം ഉറങ്ങുന്ന ലളിതാമ്മ.

ബോംബെയിലെ ഗ്രാന്റ് റോഡിലെ പഴയ കെട്ടിടങ്ങളിലൊന്നിൽ ജീവിച്ചു തുടങ്ങി, തമ്പാക്കിന്റെ മണമുള്ള ദീദിക്കു വേണ്ടി ഒരായുസ്സു മുഴുവൻ വിയർപ്പൊഴുക്കിയവൾ, 51ആം വയസ്സിലാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെത്തിയത്. ശ്രീവരി സേവ ചെയ്യുന്ന ഭക്തരോടൊപ്പം ചേർന്ന് ജീവിതകാലം മുഴുവൻ ചെയ്ത പാപത്തിന്റെ കറ കഴുകി കളയാൻ ശ്രമിക്കുകയാണ് അന്നുമുതൽ. മുണ്ഡനം ചെയ്ത തലയുമായി വാതം മുറ്റിയ വലതുകാൽ വലിച്ചു വലിച്ചു ലളിതാമ്മ വൈകുണ്ഡം കോംപ്ലക്സിലേക്ക് നടന്നു നീങ്ങി.

ഗോപാലപിള്ള കൽക്കെട്ടിൽ എഴുന്നേറ്റിരുന്നു. പ്രാതകാല പൂജ കഴിയാറായിട്ടുണ്ടാകണം. സ്ഥിരമായി ഉറങ്ങാനൊരിടമില്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള ഡോർമിറ്ററികളിൽ താമസം സൗജന്യമാണെങ്കിലും, മഴയില്ലാത്ത സമയങ്ങളിൽ പിള്ള ഈ കൽമണ്ഡപത്തിൽ തന്നെയാണ് ഉറക്കം .ശ്രീവരിസേവ ചെയ്യുന്ന ഭക്തരോടൊപ്പം കൂടിയിട്ട് ഒരു വർഷത്തോളമാകുന്നു.അതെ,കൃത്യം ഒരു വർഷം.

മകനോടും മരുമകളോടുമൊപ്പം താൻ ആദ്യമായി ഇവിടെ എത്തിയത് ഒരു ഉത്സവത്തിന്റെ അന്നാണ്. വൈകുണ്ഠ മാസത്തിലെ ഏകാദശി ആയിരുന്നു അന്ന്. വല്ലാത്ത തിരക്കായിരുന്നു. ദർശന സൗകര്യം മുൻകൂട്ടി കണ്ട് നേരത്തെ ബുക്ക് ചെയ്തിരുന്നതാണ്.അലിപിരിയിൽ നിന്ന് തിരുമലയിലേക്കുള്ള നടപ്പാതയിൽ വച്ചാണ് അവരെ അവസാനമായി കണ്ടത്. ഭാഷ അറിയാതെ ഏറെ വിഷമിച്ചുവെങ്കിലും, തന്നെ അവർ ആ തിരക്കിൽ ഇവിടെ ഉപേക്ഷിച്ചു പോയതാണെന്ന തിരിച്ചറിവ് നൽകിയ നോവ്, അതിൽ എത്രയോ വലുതായിരുന്നു.

കല്യാണഘട്ടയിലെത്തി തലമൊട്ടയടിച്ച്, സി ആർ ഒ കോംപ്ലക്സിനു സമീപമുള്ള കുളിമുറികളിൽ ഒന്നിൽ കുളിച്ച്, സ്പെഷ്യൽ എൻട്രിക്കുള്ള വഴിയിലൂടെ നടന്ന് മലകയറി വെങ്കടേശ്വര ദർശനം നടത്തിയത് ഇന്നലെയെന്നപോലെ ഓർത്ത് നെടുവീർപ്പിട്ടു ഗോപാലപിള്ള. തൊട്ടടുത്ത ഭോജനശാലയിൽ നിന്നും വയറുനിറച്ച് ആഹാരം കഴിച്ചതും ഓർക്കുന്നു.വിശപ്പ് എന്തെന്ന് അറിയേണ്ടി വന്നിട്ടില്ല അന്നുതൊട്ട് ഇന്നുവരെ.

മണ്ഡപത്തിന്റെ തൊട്ടടുത്ത കോണിൽ തലേന്നു മുതൽ ഒരു പുതിയ അന്തേവാസി എത്തിയിട്ടുണ്ട്. നേരം ഇത്രയായിട്ടും അയാൾ ഉണർന്നിട്ടില്ല. മദ്ധ്യാഹ്നപൂജ കഴിഞ്ഞിരിക്കുന്നു.പിള്ള കുളികഴിഞ്ഞു വന്നിട്ടും അയാൾ അതേ കിടപ്പു തന്നെ.
” ഓം നമോ വെങ്കടേശായ”
” ഓം നമോ വെങ്കടേശായ “
വെങ്കിടേശ്വര മന്ത്രം തെല്ലുറക്കെ കേട്ട് മൂലയിൽ കിടന്നുറങ്ങുകയായിരുന്ന പുതുമുഖം ഒന്നനങ്ങി. തിരിഞ്ഞു നോക്കി.
” ഓയ്..അപരാഹ്‌ന പൂജയ്ക്ക് നേരമാച്ച്…. എഴുന്തിടുങ്കോ “
തമിഴ് കലർന്ന മലയാളത്തിൽ പിള്ള സഹവാസി യോട് പറഞ്ഞു.
“ഇങ്കെ പുതുസാ??”
“ആമാ..”
പുതുമുഖം എണീറ്റു, വശത്തെ തൂണിൽ ചാരി ഇരുന്നു. അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഗോപാലപിള്ള ചോദിച്ചു.
“ഊരെങ്കെ??”
” കേരളാവിലെ “
“അങ്കെ?”

” എങ്കെന്നു സൊന്നാ തെരിയുമാ?? ചങ്ങനാശേരി കവലയില് “
ഉള്ളിൽ ഒരു ആന്തൽ തോന്നി പിള്ളയ്ക്ക്. അയാൾ ഒന്നുകൂടി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
” ഡോ… പുരുഷോത്തമ….താനിവിടെ??? “
‘പുരുഷോത്തമ’ എന്ന വിളികേട്ട്,പുതുമുഖം വെപ്രാളത്തിൽ മണ്ഡപത്തിൽ നിന്ന് കഷ്ടിച്ച് താഴെ പോയില്ല എന്നേയുള്ളൂ. സംശയവും അതിശയവും ദൈന്യതയും കലർന്ന ഒരു വികാരത്തള്ളലിൽ,പുരുഷോത്തമൻ തന്റെ നാട്ടുകാരൻ ഗോപാലപിള്ളയെ തിരിച്ചറിഞ്ഞു.
” പിള്ളച്ചേട്ടാ”
” എന്താടോ.. പുരുഷോത്തമ??? പന്തം കണ്ട പെരുച്ചാഴിയെ പോലെ? ഞാൻ തന്നെയാണ്… തനിക്ക് തെറ്റിയില്ല… “

” ചേട്ടൻ യാത്രയിലായിരുന്നപ്പോൾ കോവിഡ് ബാധിച്ച് മരണപ്പെട്ടെന്നാണല്ലോ നാട്ടിലൊക്കെ വാർത്ത…മകൻ സുരേഷ് ചടങ്ങുകളൊക്കെ നടത്തുകയും ചെയ്തിരുന്നല്ലോ….ഇതിപ്പോ!!!”
ഗോപാലപിള്ളയുടെ ദീർഘനിശ്വാസത്തിൽ, അടഞ്ഞ കണ്ണുകൾക്കുമുന്നിൽ,മകൻ സുരേഷും മരുമകൾ ലതികയും രണ്ടു കൊച്ചുമക്കളും മിന്നിമറഞ്ഞു.എല്ലാം കരുതിക്കൂട്ടി ചെയ്തതാണെന്നും,തന്നെ ഉപേക്ഷിക്കാനായി മാത്രം പ്ലാൻ ചെയ്ത തിരുപ്പതി യാത്രയായിരുന്നു എന്നും, കുറച്ചു വൈകിയാണെങ്കിലും താൻ പണ്ടേ മനസ്സിലാക്കിയിരുന്നു.
“എടോ “
” എങ്കിലും പുരുഷോത്തമ… അവൻ എന്നെ ജീവിച്ചിരിയ്ക്കെ തന്നെ കൊന്നു കളഞ്ഞല്ലോ!!”
പിള്ള ഇറങ്ങിനടന്നു. ദർശനത്തിനുള്ള നീണ്ട വരിയിൽ ചൂടു പാൽ വിതരണം ചെയ്യുന്ന വണ്ടിയുടെ അടുത്തേക്ക് കാൽ വലിച്ചു വച്ച് നടന്നു.

“താനെന്നാ ഒടുവിൽ വല്ലോം കഴിച്ചത്??”പിള്ള ചോദിച്ചു.
പുരുഷോത്തമൻ ചിരിച്ചു.മഞ്ഞ പല്ലുകൾ കാട്ടി.വളർന്നിറങ്ങിയ അയാളുടെ താടിയും മുടിയും തിരുപ്പതിയിലെ ഇളം കാറ്റിൽ ഇളകി.
രണ്ട് ഗ്ലാസ് ചൂടു പാലുമായി തിരികെ വന്ന്, മണ്ഡപത്തിൽ ഇരുന്ന്, ഒരു ഗ്ലാസ് അയാൾ പുരുഷോത്തമന് നേരെ നീട്ടി.
“ഇവിടെ വിശപ്പും ദാഹവും ഒന്നുമറിയില്ല. പുരുഷാ…ഇത് കുടിക്ക്..”
“താൻ എങ്ങനെ ഇവിടെ എത്തി?”ഒരിറക്ക് കുടിച്ച് പിള്ള ചോദിച്ചു.
ആർത്തിയോടെ ചൂടുപാൽ ഊതി കുടിച്ചു പുരുഷോത്തമൻ തൂണിലേക്ക് ചാരി,

” ഞാനിത് അനുഭവിക്കേണ്ടവനാ പിള്ളേച്ചേട്ടാ..ആയകാലത്ത് ഞാൻ അവരെ നോക്കിയില്ലല്ലോ… മോൻ ഇപ്പോ വലിയ നെലേലാ… നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ആയി നാലുപേരറിയുന്ന നെലേല്… നാട്ടുകാർക്ക് വീട്ടിനുള്ളിലെ കാര്യങ്ങൾ അറിയില്ലല്ലോ…ഒരു നേരത്തെ ആഹാരത്തിന് വരെ എനിക്ക് വീട്ടിനുള്ളിൽ ബുദ്ധിമുട്ടു വന്നു തുടങ്ങിയപ്പോഴാണ് ഞാൻ അവിടം വിട്ടത് “
” ഭൂമി ഇപ്പോഴും ഉരുണ്ടത് തന്നല്ലിയോ പുരുഷോത്തമ…. ചക്രമല്ലിയോ അത് കറങ്ങി കൊണ്ടേയിരിക്കും…ഇവിടെ ആഹാരത്തിനു ബുദ്ധിമുട്ട് വരില്ല”
” നാളെത്തന്നെ മുണ്ഡനം ചെയ്തു ദർശനം നടത്തിക്കോളൂ…ശ്രീവരിസേവ ചെയ്യുന്ന ഭക്തർക്ക് വെങ്കിടേശ്വരൻ കുറവൊന്നും വരുത്തില്ല”.
ഗോപാലപിള്ളയുടെ വാക്കുകൾ കേട്ടപ്പോൾ പുരുഷോത്തമന് തെല്ല് ആശ്വാസം തോന്നി.

മുമ്പ് വെങ്കിടേശ്വരന്റെ വിഗ്രഹത്തിന് പിന്നിലെ ചുവരിൽ ചെവി ചേർത്തപ്പോൾ കേട്ട തിരമാലകളുടെ അതേ ശബ്ദം വീണ്ടും ഒരിയ്ക്കൽക്കൂടി അപ്പോൾ ഗോപാലപിള്ളയുടെ ചെവികളിൽ മുഴങ്ങി. പിള്ള എഴുന്നേറ്റ് നടന്നു. പുരുഷോത്തമൻ എഴുന്നേറ്റ് അയാളെ അനുഗമിച്ചു.
“ഓം നമോ വെങ്കിടേശായ”
” ഓം നമോ വെങ്കിടേശായ”

ആനി ജോർജ്

By ivayana