കാനനം കാണുവാൻ പോയൊരാകാമിനി
കാനന മദ്ധ്യേ ചെന്നിടുമ്പോൾ
ദൂരെയൊരാ ശാലതൻ തീരത്ത്
കണ്ടവൾ കാരിരുമ്പിൻ കരുത്താർന്ന ദിവ്യരൂപം.

ഉൾത്തടത്തിലുദിച്ചൊരാ മാരിവില്ലിൻ വർണ്ണങ്ങൾ
ചിത്രപതംഗമായ് മാറിടുമ്പോൾ
പ്രേമപരവശയായ് ചെന്നവൾ
വരണമാല്യം ചാർത്തുവാൻ വെമ്പിനിന്നു.

അരുതരുത് സോദരി അരുതരുതേ (2)
അരുമയാം പത്നിയുണ്ടെനിക്കിന്നു
വാമഭാഗത്തെ തഴയുവാനാകില്ലയെങ്കിലും
ചെന്നീടുക സോദരസാമീപ്യം.

കാൽപ്പന്തു തട്ടുന്ന-
പോലെയാ പെണ്ണിനെ
തട്ടിക്കളിച്ചു സഹോദരൻമാരവർ.

കോപാഗ്നിയിൽ ജ്വലിച്ചൊരാ
പെണ്ണിന്റെ
മൂക്കും മുലകളും
അന്നവർ ഛേദിച്ചു.

ആർത്തലച്ചു കരഞ്ഞവൾ തൻ
സോദരൻ സമീപേചെന്നുനിന്നു
കണ്ടവർ കേട്ടവർ ബോധരഹിതരായ്
ഭൂമിയിൽ പതിക്കവേ

അഗ്നിയായ് സോദരൻ അസ്ത്രം കണക്കേ
പായുന്നു വനത്തിലേക്കായ്
ശാലതൻ മുറ്റത്തുനിൽക്കുന്ന
സ്ത്രീ രത്നത്തെ
മുടികുത്തിൽ പിടിച്ചുലച്ചു
കൊണ്ടുപോയിതാ സോദരിതൻ മുന്നിലേക്കായ്.

***********************
(സ്വപ്ന അനിൽ )

By ivayana