വീട്ടുകാരറിയാതെ ഭാര്യഭര്‍ത്താക്കന്‍മാരെ പോലെ താമസിച്ചു , ഒടുവില്‍ കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞ് കാമുകി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . സിനിമാ കഥകളെ വെല്ലുന്ന തരത്തിലുള്ള പ്രണയകഥ നടന്നത് കൊച്ചിയില്‍. ശരീരത്തില്‍ ഒഴിച്ച പെട്രോളിന്റെ രൂക്ഷഗന്ധം മൂലം തലകറങ്ങി വീണ കാമുകിയെ കാമുകന്‍ തന്നെ ആശുപത്രിയിലാക്കി. പെട്രോള്‍ ശരീരത്ത് നിന്നും തുടച്ചു മാറ്റി പ്രാഥമിക ശുശ്രൂഷ നല്‍കിയ യുവതിയെ വീട്ടുകാര്‍ എത്തി കൂട്ടിക്കൊണ്ടു പോയി. പാലാരിവട്ടം വെണ്ണലയ്ക്ക് സമീപമാണ് സംഭവം.

മാസങ്ങള്‍ക്ക് മുന്‍പ് പത്തനം തിട്ട സ്വദേശിനിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല്‍ വിവിധ സ്ഥലങ്ങളില്‍ ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെയിടയിലേയ്ക്ക് വില്ലനായി ലോക്ഡൗണ്‍ എത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ യുവതി പത്തനംതിട്ടയിലെ സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കാമുകന്റെ ഫോണ്‍ വിളി കുറഞ്ഞതോടെ യുവതിക്ക് സംശയമായി.

കാമുകന്റെ സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തില്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും വിവാഹം ഉറപ്പിച്ചതായും യുവതി അറിഞ്ഞു. തുടര്‍ന്ന് യുവതി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് കിട്ടിയതോടെ തിരികെ പുതിയറോഡിലുള്ള ഹോസ്റ്റലില്‍ എത്തി. വീട്ടില്‍ നിന്നും വന്ന യുവതി പെട്രോള്‍ പമ്പില്‍ നിന്നും ഒരു കുപ്പി നിറയെ പെട്രോളുമായാണ് എത്തിയത്.

പിന്നീട് കാമുകനെ വിളിച്ചു വരുത്തുകയും വെണ്ണലയ്ക്ക് സമീപം വച്ച് ഇരുവരും കണ്ടു മുട്ടുകയും ചെയ്തു. തുടര്‍ന്ന് കാമുകനോട് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച കാര്യത്തെ പറ്റി ചോദിച്ചു. ആദ്യം കാമുകന്‍ നിഷേധിച്ചെങ്കിലും യുവതി തെളിവു സഹിതം വീണ്ടും ചോദ്യം ചെയ്തതോടെ കാമുകന്‍ സമ്മതിക്കുകയായിരുന്നു. ഇതോടെ യുവതി കയ്യില്‍ കരുതിയ പെട്രോള്‍ തലവഴി ഒഴിക്കുകയും ബാഗില്‍ നിന്നും തീപ്പെട്ടി എടുക്കാനായി ശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ റോഡിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പേടിച്ചു പോയ കാമുകന്‍ വേഗംതന്നെ അടുത്തുള്ള കടയില്‍ നിന്നും വെള്ളം എടുത്തു കൊണ്ട് വന്ന് യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ശരീരത്തിലെ പെട്രോള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷം യുവതിയെ ഹോസ്റ്റല്‍ ജീവനക്കാരെ വിളിച്ചു വരുത്തി വിട്ടു. ഹോസ്റ്റല്‍ ജീവനക്കാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചു വരുത്തുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

By ivayana