തിങ്കൾകന്യ ചിരിച്ചൂ, വാനിൽ-
കുങ്കുമപൂവുകൾ നിറഞ്ഞു
ശ്യാമരാവിൻ കാമുകഹൃദയം
പ്രണയസരോവരമായി….
രാവൊരു ഗന്ധർവ്വനായി.

പിടയും മനവും ഹൃദയവുമായി
രാവിൻ കൊമ്പിലിരുന്ന്
പാടുകയാണപ്പോഴും ദൂരെ
വിഷാദഗാനംമാത്രം
ഏതോ രാപ്പാടി.

നൂറുകിനാവും നിറവുംതിങ്ങിയ
മാറിൽ നഖമുനയാഴ്ത്തി
മറുകുടിൽതേടിയൊരിണയുടെ സ്നേഹം
പാടി രാപ്പാടി…
രാവുരുകുന്നൊരു ഗാനം……
നോവുണരുന്നൊരു ഗാനം.

ഒരുനവയൗവ്വനമുരളികയൂതി
ദിനകരഗായകനെത്തി
രാവിൻ കാമുകഹൃദയംവിട്ട്
തിങ്കൾ പകലിലലിഞ്ഞു….
രാവിന് മൃത്യുപകർന്നു.

പിടയും മനവും ഹൃദയവുമായി
അഴലിൻകൊമ്പിലിരുന്ന്
പാടുകയാണപ്പോഴും ദൂരെ
വിഷാദഗാനംമാത്രം
ഏതോ രാപ്പാടി.
()

പള്ളിയിൽ മണികണ്ഠൻ

By ivayana