രചന : രമണി ചന്ദ്രശേഖരൻ ✍
പുലരിപ്പൂവിൻ ചുണ്ടിലൊരീണം
പാടുവതാരാണ്
എൻ മണിവീണയിൽ
ഈണം മീട്ടാൻ വന്നതുമാരാണ്
കാതിലൊരീണം പാടിയകന്നത്
പൂങ്കുയിലാണെന്നോ
അനുരാഗത്തിൻ തേൻമൊഴിയായി
കാറ്റലമൂളിയതോ
മേലേ മാനച്ചിറകുകൾ മെല്ലെ
കുളിരുകൾ നെയ്യുമ്പോൾ
കാറ്റത്തൂഞ്ഞാലാടി വരുന്നത്
ചാറ്റൽ മഴയാണോ
മനസ്സിനുള്ളിൽ താളം തുള്ളും
കവിതകളൊഴുകുമ്പോൾ
മഴയായി വന്നെന്നുള്ളു നിറച്ചതും
കനവുകളാണെന്നോ
മഴവിൽപ്പൂങ്കുട ചൂടിയൊരുങ്ങി
ആരോ പോകുന്നു
എന്നിടനെഞ്ചിൽ മേളത്തിൻ്റെ
തകിലുകളുണരുന്നു
പ്രിയനേ നീയെന്നരികിലണയാൻ
കൈവള കൊഞ്ചുമ്പോൾ
സരിഗമപാടി കാൽത്തള വീണ്ടും
മഴയായ് പെയ്യുന്നു.
