ലാലെ ബിജാനി, ലദാൻ ബിജാനി ഇതായിരുന്നു ആ പെൺകുട്ടികളുടെ പേരുകൾ.
ഒരേ സമയം അവർ രണ്ടു പേരായിരുന്നു, ഒരാളും.
ഞാൻ എൻട്രൻസ് പരിശീലനത്തിലായിരുന്ന കാലത്താണ് ലാലെയും ലാദനും ലോകമെങ്ങുമുള്ള പത്രങ്ങളിലും മാസികകളിലും ഇടം പിടിച്ചത്.
അന്നുണ്ടായിരുന്ന വിരലിലെന്നാവുന്ന ചാനലുകളിലും അവരൊരു ചൂടൻ വാർത്തായി. ടിവിയും ഞാനും തമ്മിൽ വെറും അയല്പക്ക ബന്ധം മാത്രമേ അക്കലാത്ത് ഉണ്ടായിരുന്നുള്ളു. എന്നാൽ പത്ര മാസികകൾ അങ്ങനെയായിരുന്നില്ല.
അവരെക്കുറിച്ചുള്ള ഓരോ വാർത്തയും ആവേശത്തോടെ വായിച്ചു.
അന്ന് 29 വയസ്സുള്ള പെൺകുട്ടികളായിരുന്നു അവർ. ഒരുപക്ഷെ അത്രമേൽ പ്രശസ്തരായ ആദ്യ സയാമീസ് ഇരട്ടകൾ. ( അതിന് മുൻപും ശേഷവും സയാമീസ് ഇരട്ടകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇവരോളം അവരാരും അറിയപ്പെട്ടില്ല ).
ഉടലുകൾ ഒട്ടിപ്പിടിച്ച നിലയിൽ, ഇന്നത്തെ തായ്‌ലൻഡ് അഥവാ പഴയ സിയാനിൽ 1811 ൽ ജനിച്ച ചാങ്, എങ് ബംഗർ എന്നീ സഹോദരന്മാരാണ് സയാമീസ് എന്ന പദോൽപ്പത്തിക്ക് കാരണം.

ചാങ്ങിന്റെയും എങ് ബംഗറിന്റെയും മരണ ശേഷം കൃത്യം ഒരു നൂറ്റാണ്ട് കഴിഞ്ഞ്, 1974 ജനുവരി 17 നാണ് ഇറാനിലെ ഫറൂസാബാദിൽ ലാലെയും ലാദനും ജനിക്കുന്നത്.
പട്ടണത്തിനടുത്ത്, ലോഹ്രാസ്ബ് എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന ഒരു കർഷക കുടുംബത്തിലെ അംഗങ്ങളായ ദാദുള്ള ബിജാനിയുടെയും മറിയം സഫാരിയുടെയും മക്കളായിട്ടായിരുന്നു അവരുടെ ജനനം. മാതാപിതാക്കളേയും ബന്ധുക്കളെയും സങ്കടപ്പെടുത്തിക്കൊണ്ട്, ഭയപ്പെടുത്തൊക്കൊണ്ട് തലകൾ പരസ്പരം ഒട്ടിപ്പിടിച്ച നിലയിൽ വിചിത്രരായ പെൺകുഞ്ഞുങ്ങൾ.

അങ്ങനെയൊരു അവസ്ഥയിൽ ആ കുഞ്ഞുങ്ങൾ അധിക കാലം ജീവിച്ചിരിക്കില്ലന്ന് വൈദ്യശാസ്ത്രം വിധിയെഴുതി.
സാമ്പത്തികമായി മോശം അവസ്ഥയിലായിരുന്ന ബിജാനി ദാമ്പതികൾക്ക് എല്ലായ്‌പ്പോഴും വൈദ്യ സഹായം വേണ്ടി വരുന്ന ഈ കുട്ടികളെ പരിപാലിക്കാൻ പ്രയാസമാണെന്ന് മനസ്സിലാക്കിയ അധികാരികൾ അതിന് വേണ്ടി രണ്ട് ഡോക്ടർമാരെ നിയോഗിച്ചു.

എന്നാൽ 1979 ൽ ഇറാനിൽ വിപ്ലവം നടക്കുന്ന സമയത്ത്, കുട്ടികളെ നോക്കാൻ ചുമതലപ്പെട്ടിരുന്ന ഡോക്ടർമാർക്ക് അമേരിക്കയിലേക്ക് പോകേണ്ടി വന്നു.
തൊട്ടു പിന്നാലെ വിചിത്രരായ ആ കുട്ടികൾ അവർ താമസിച്ചിരുന്ന ആശുപത്രിയിൽ നിന്നും കാണാതായി.
ഏതാനും വർഷങ്ങൾക്ക് ശേഷം, ടെഹ്റാൻ പട്ടണത്തിനടുത്ത് കരാജ് എന്ന സ്ഥലത്ത് താമസിക്കുന്ന അലിറേസ സഫിയാൻ ഒരു അനാഥലയത്തിൽ നിന്നും ആ കുട്ടികളെ ദത്തെടുത്തു.

അയാൾ അവരെ കഴിവതും പുറംലോകത്തു നിന്നും മറച്ചു പിടിച്ചു. ശരീരികമായ പ്രത്യേകതകൾ മൂലം അവർ വിഷമം അനുഭവിക്കരുതെന്ന് സഫിയാൻ കരുതി. അദ്ദേഹമവർക്ക് മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും നൽകി.
ഈ സമയത്തൊക്കെയും ലാലെയുടെയും ലാദന്റെയും യഥാർത്ഥ മാതാപിതാക്കൾ, ബിജാനി ദമ്പതിമാർ തങ്ങളുടെ കുഞ്ഞുങ്ങളെ തിരയുന്നുണ്ടായിരുന്നു.
ഒടുവിൽ 1996 ലാണ് ആ കണ്ടുമുട്ടൽ സംഭവിച്ചത്. അപ്പോഴേക്കും 22 വയസ്സായിരുന്നു അവർക്ക്.

ലാദന് ഒരു അഭിഭാഷകയാകാനായിരുന്നു ആഗ്രഹം. എന്നാൽ ലാലെ ഒരു ജേർണലിസ്റ്റാകാൻ ആഗ്രഹിച്ചു. ഒടുവിൽ, ലാദന്റെ ആഗ്രഹത്തിന് ലാലെ വഴങ്ങി. അവർ ടെഹ്‌റാൻ സർവകലാശാലയിൽ നിയമം പഠനത്തിന് ചേർന്നു . നാല് വർഷം അവിടെ പഠിക്കുകയും ചെയ്തു.
അതിന് ശേഷം നിയമത്തിൽ തുടർപഠനം നടത്തണമെന്ന് ലാദൻ ആഗ്രഹിച്ചപ്പോൾ ജേർണലിസം പഠിക്കാൻ ലാലെ കൊതിച്ചു.
ടെഹ്റാനിൽ തന്നെ താമസിക്കാനായിരുന്നു ലാലെയ്ക്ക് ഇഷ്ടം. ലാദനാകട്ടെ ഷിറാസിലേക്ക് പോകണമെന്നും.
ലാലെ കമ്പ്യൂട്ടർ ഗെയ്മുകളിൽ ആനന്ദം കണ്ടെത്തിയപ്പോൾ ഷട്ടിലോ ടെന്നീസോ കളിക്കാനാണ് ലാദൻ ആഗ്രഹിച്ചത്.

ഒരാളുടെ ഏറ്റവും വ്യക്തിപരമായ ഇഷ്ടങ്ങളും തീരുമാനങ്ങളും മറ്റേയാളുടെ അംഗീകാരം ലഭിക്കാതെ നടക്കുമായിരുന്നില്ല.
അത്, ഇരുവരിലും വേർപിരിയാനുള്ള ആഗ്രഹത്തെ ജ്വലിപ്പിച്ചു.
1996 ൽ വേർപിരിയൽ സാധ്യത അന്വേഷിച്ച് ഇരുവരും ജർമ്മനയിലേക്ക് പോയി. എന്നാൽ ശാസ്ത്രക്രിയയിലെ സങ്കീർണ്ണതകളെ ചൂണ്ടിക്കാട്ടി അവിടുത്തെ ഡോക്ടർമാർ അവരെ മടക്കി അയച്ചു.
2001 ൽ സിങ്കപ്പൂരിലെ റാഫിൾസ് ആശുപത്രിയിൽ സയാമീസ് ഇരട്ടകളെ വേർപിരിക്കുന്ന ഒരു ശാസ്ത്രക്രിയ വിജയകരമായി നടന്നു.
നേപ്പാളിൽ ജനിച്ച പത്തു മാസം മാത്രം പ്രായമുള്ള ഗംഗ, ജമുന എന്നീ കുഞ്ഞുങ്ങളാണ് അവിടെ വച്ച് വേർപിരിഞ്ഞത്.

ഈ വാർത്ത അറിഞ്ഞ ബിജാനി സഹോദരിമാർ റാഫിൾസ് ഹോസ്പിറ്റലിൽ എത്തി. ആ സർജറിക്ക് നേതൃത്വം നൽകിയ ന്യൂറോ സർജൻ ഡോ. കീത്ത് ഗോയെ ഇരുവരും കണ്ടു.
ആദ്യം ഡോക്ടർ അതിന് തയ്യാറായില്ല.
പിന്നീട് ഡോക്ടർ അതേറ്റെടുക്കുകയും അതിനായി 100 ലധികം വരുന്ന വിദഗ്ധ ഡോക്ടർമാരുടെ ഒരു സംഘം രൂപീകരിക്കുകയും ചെയ്തു.
അവർക്ക് വെല്ലുവിളികൾ ഏറെയായിരുന്നു.
ഇരുവരുടെയും ഒട്ടിപ്പിടിച്ചിരിക്കുന്ന തല സ്കാൻ ചെയ്യാൻ പറ്റുന്ന സ്കാനിംഗ് മെഷീൻ അന്ന് ഉണ്ടായിരുന്നില്ല. അതിനായി മികച്ച ടെക്‌നിഷ്യന്മാർ ചേർന്ന് അത്തരമൊന്ന് സജ്ജീകരിച്ചു.

അവരെ ഇരുത്തി മാത്രമേ സർജറി ചെയ്യാൻ സാധിക്കുമായിരുന്നുള്ളു.
അതിനായി അത്തരമൊരു ഓപ്പറേഷൻ തയ്യാറാക്കി.
ഓരോ സ്റ്റേജ് കടക്കുമ്പോഴും ഡോക്ടർമാർ ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ വേർപിരിയാനുള്ള തീരുമാനത്തിൽ അവർ ഉറച്ചു നിന്നു.
2003 ജൂലൈ 6 ന് ശസ്ത്രക്രിയ ആരംഭിച്ചു.
ലോകം മുഴുവൻ അവർക്കായി പ്രാർത്ഥിച്ചു. ശാസ്ത്രലോകം ആകാംഷയോടെ നിമിഷങ്ങളെണ്ണി കാത്തിരുന്നു.
രണ്ടു ദിവസങ്ങൾ കൊണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് സർജറി പൂർത്തിയാക്കിയത്.
ജൂലൈ 8 ന് ഉച്ചക്ക് ഇരുവരെയും വേർപെടുത്തിയ വിവരം ആശുപത്രി അധികൃതർ പുറത്തു വിട്ടു.

എന്നാൽ അതേ ദിവസം 2.30 ന് ലാദനും 4 മണിക്ക് ലാലെയും ലോകത്തോട് വിട പറഞ്ഞു.
ഇരുവരുടെയും തലച്ചോറുകൾ പങ്കിട്ടിരുന്ന ഒരു പ്രധാന സിര സ്കാനിങ്ങിൽ കണ്ടെത്താനായില്ല എന്നും അത് വേർപെടുത്തിയപ്പോൾ വലിയ രക്ത നഷ്ടമുണ്ടായി എന്നും ഡോക്ടർമാർ അറിയിച്ചു.
ലോകം മുഴുവൻ വിഷമിച്ചു.
ജൂലൈ 12 ന് അവരുടെ ജന്മനാട്ടിൽ ഇരുവരുടെയും സംസ്ക്കാരം നടത്തി.
വലിയ വിലാപ യാത്രയായാണ് മൃതദ്ദേഹങ്ങൾ കൊണ്ടുപോയത്.
മരണയാത്രയിൽ വേർപിരിഞ്ഞു സഞ്ചരിക്കാനുള്ള അവരുടെ ആഗ്രഹം സഫലമായി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.


ആരൊക്കെ ഇപ്പോഴും ബിജാനി സഹോദരിമാരെ ഓർക്കുന്നുണ്ടാകുമെന്ന് അറിയില്ല.
അവരുടെ മാതാപിതാക്കൾ ഒരുപക്ഷെ ഇപ്പോഴും ജീവിക്കുന്നുണ്ടാകും.

By ivayana