രചന : തോമസ് കാവാലം.✍️
ഇന്നു കണ്ട മർത്യരെ നാം
എന്നുമെന്നും കണ്ടിടാ,ഹ!
മിന്നൽപോലെ വന്നുപോകും
മന്നിലെന്നും മാത്രയതിൽ.
മന്നവന്റെ മഹത്വമോ –
ഉന്നതന്റെ ചിന്തതന്നെ
മന്നിടത്തിൽ മർത്യരെല്ലാം
വന്നുനിൽക്കും ആറടിയിൽ.
കണ്ടറിയും ചില മർത്യർ
കൊണ്ടറിയും മറ്റുചിലർ
തണ്ടുകാട്ടി ഗമിക്കുവോർ
ഉണ്ടചോറു മറക്കാമോ?.
കർമ്മംചെയ്തു പോക നമ്മൾ
ധർമ്മമാർഗ്ഗം തേടിയെന്നും
സുകൃതങ്ങൾ സ്വർഗ്ഗ മാർഗ്ഗം
സത്യമായും കാട്ടിത്തരും.
വേരുചീഞ്ഞ മരമൊന്നും
തരുകില്ല ഫലം ഭൂവിൽ
ദുഷ്ടഹൃത്തിൽ വിളയില്ല
സ്പഷ്ടമായും സുകൃതങ്ങൾ.
ചീത്തവൃത്തി ചെയ്യുന്നവർ
ചണ്ഡാലന്മാർ വിണ്ഡലത്തിൽ
നൽമരങ്ങൾ നരനേകും
നലംതന്നെ ഫലമെന്നും.
ഗുരുനാമം ഉരുവിട്ടാൽ
നരജന്മം സാർത്ഥമാകും
വരുംകാലം ഗുരുവിങ്കൽ
സുരക്ഷയിൽ കഴിഞ്ഞീടാം.
ആർത്തിവന്നാൽ മർത്യജന്മം
സ്വാർത്ഥതയിൽ കഴിഞ്ഞേപോം
അഞ്ചുകിട്ടിൽ പത്തിനായി
അവിരാമം പൊരുതും നാം.
ദൈവകൃപയൊന്നുതന്നെ
ദിനം നമ്മൾ കഴിക്കുകിൽ
ദൈവസ്തുതി ചെയ്തു നമ്മൾ
ദിവസങ്ങൾ നീക്ക യുക്തം.
