അമ്മയാണെന്നു കരുതിയിട്ടല്ലയോ
മെല്ലെ,ഒക്കത്തിരുന്നതന്നേരവും.
ഉമ്മ തന്നു കളിപ്പിച്ച പകലുകള്‍
ചന്ദിരന്‍റെ നിലാവുണ്ട രാത്രികള്‍
അമ്മദൈവത്തെ കണ്‍മിഴിക്കാതൊട്ടു
നോവുമാറാത്ത രാപ്പകല്‍ വേളകള്‍..!!
ജന്മനാളിന്‍സുദിനത്തിലന്നു നാം
പൊന്‍വെളിച്ചമുദിച്ചൊരു മാത്രയില്‍
വെണ്‍മയേറും കുഞ്ഞുടുപ്പിട്ടുകൊ-
ണ്ടൗത്സുകം കോവില്‍ ചുറ്റിത്തൊഴുതതും.
എത്ര സുന്ദരസന്തുഷ്ട ജീവിതം
ഇത്ര വേഗം കറുപ്പണിഞ്ഞെന്തഹോ..!!
മുങ്ങിമുങ്ങിപ്പിടയുന്നനേരവും
വിങ്ങിയെന്മനം,”അമ്മയ്ക്ക് സൗഖ്യമോ?”
പുഴ പിഴച്ചതില്ലൊന്നും,മനുഷ്യന്‍റെ
വഴിപിഴച്ചതാണെന്നറിഞ്ഞീലഞാന്‍..!!
അമ്മയിപ്പൊഴും പിറുപിറുക്കുന്നു-
ണ്ടൊച്ച , കാതിനൊട്ടിമ്പമല്ലാതെയായ്..!!
”കൊന്നുമൂടണംകിളവിയെ തത്ക്ഷണം”
മത്തുകേറിയോന്‍ചൊല്ലുന്നിതെപ്പൊഴും.
നാം വളര്‍ന്നു പടര്‍ന്നു ഫലശ്ശൂന്യ
‘വടു’നിറഞ്ഞ കൊടുങ്കാടു പോലവേ,
പരതി മുങ്ങുന്നു മണല്‍ക്കാടിലൊക്കവേ
ഹരിതജീവിതത്തുളവീണ വേഷ്ടികള്‍..!!
പൊയ്മടക്കം,പേയെഴും ജീവിതം ,
ചോരവാര്‍ന്നുള്ള വീടകം,നാട്ടകം.
ആരുവന്നി,ക്കരയെ രക്ഷിച്ചിടും
ഭാര്‍ഗ്ഗവന്‍റെ മഴു പാഞ്ഞുപോയിടം..?🔸

പ്രശോഭന്‍ ചെറുന്നിയൂര്‍

By ivayana

Leave a Reply

Your email address will not be published. Required fields are marked *