രചന : ഹരിദാസ് കൊടകര✍
നൃശംസതാ വാടം
വീർപ്പകത്തേയ്ക്ക്
വെളിച്ചം വരുംവഴി-
അമ്പ് പാകുന്നു.
അതിവനത്തിലന്തം
നിലാവു കെട്ടുന്നു.
അർത്ഥമാറ്റം വന്ന
വാക്കുകൾ മാറ്റി
ധ്യാനം..
അസ്ഥികൾ തൊട്ട്
വീടു പറ്റുന്നു.
ഇമ തല്ലിവീഴുന്ന
മഴവില്ലു ഗ്രാമം.
ലവണമാറ്റം വന്ന
കരിവാകവൃക്ഷം
നിഴലാഭ വീഴുന്ന
സൗഹൃദം നില്പിൽ
ചതിയ്ക്കയാണാരോ..
തട്ടിവീഴുന്ന കമ്പിൽ.
വിഷയം വംശമാണ്..
ആഴങ്ങൾ വാഴുന്ന
മാനഗർഭങ്ങളിൽ
ആധിഖേദങ്ങളിൽ
വിഷയം വംശമാണ്..
നൂറ്റൊന്ന് വർത്തിച്ച
ബലക്ഷീര ഗോളം
ഉച്ചി നെറുകിലെ
ആശ്വിനം തത്ത.
ശരതം ശതങ്ങളാൽ
പകൽവെള്ള മണ്ണ്
ഖേദങ്ങളാധികൾ
‘ഓശാരം’
നടവഴിപ്പാടുകൾ
വ്യാകുലം..
പക്ഷപാതങ്ങളിൽ
കലമ്പുന്ന നാദം.
മതി.. മന്ദഹാസം
തിരസ്ക്കാര മൂല്യം
തലതാഴ്ത്തി നീങ്ങുന്ന
ശ്വേതഹാസങ്ങൾ
മതി.. മന്ദഹാസം
കവിതയാറ്റിക്കുറുക്കുവാൻ
നെഞ്ചിലാളില്ല
‘അതിഥി തൊഴിലാളി’
പണിയ്ക്ക് വന്നു.
