രചന : അഷ്‌റഫലി തിരൂർക്കാട്✍
അവളൊരു കുഞ്ഞുപൂവായിരുന്നു
സ്നേഹത്തിന്റെ തലോടൽ കൊതിച്ചവൾ
പനിനീർപൂ പോലെ ചിരിച്ചവൾ
കാറ്റിനു നറുമണമേകിയവൾ
നിലാവുപോൽ വെട്ടം വിതറിയവൾ
ശലഭങ്ങൾക്കു കൂട്ടായിരുന്നവൾ
അവളൊരു പെൺപൂവായിരുന്നു
വാത്സല്യത്തിന്റെ കരസ്പർശം കൊതിച്ചവൾ
നിഷ്കളങ്കതയുടെ പര്യായമായവൾ
വെള്ളരിപ്രാവിന്റെ നൈർമല്യമാർന്നവൾ
അവളിന്നൊരു കൊഴിഞ്ഞ പൂവായിരിക്കുന്നു
വിരിയും മുമ്പേ പിച്ചിയെറിയപ്പെട്ടവൾ
മനുഷ്യരൂപമുള്ള കഴുകനാൽ കൊത്തിയെറിയപ്പെട്ടവൾ
സാത്താന്റെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമർന്നവൾ
അവളൊരു കനലാവേണ്ടിയിരുന്നു
കഴുകന്റെ ചിറകുകളെ കരിച്ചു കളയുന്നവൾ
അവളൊരു കടലാവേണ്ടിയിരുന്നു
കാപട്യത്തിന്റെ മുഖംമൂടികളെ തിരയിലമർത്തേണ്ടവൾ
അവളൊരു പേമാരിയാവേണ്ടിയിരുന്നു
തിന്മയുടെ കരങ്ങളെ പ്രളയമായ് തകർക്കേണ്ടവൾ.
