രചന : ബിന്ദു അരുവിപ്പുറം ✍
സ്നേഹം കൊണ്ട് പൊതിഞ്ഞ്
ഹൃദയം കൊരുത്ത
നിന്റെ ശബ്ദമിന്ന് മൗനത്തിലാഴ്ന്നതെന്തേ….?
വാക്കിന്റെ ചില്ലകൾ
പൂത്തുലഞ്ഞ നേരത്ത്
മൊഴിപ്പൂക്കൾക്ക്
നക്ഷത്രച്ചന്തം.
കപോലം നനച്ചൊഴുകുന്ന അശ്രുകണങ്ങൾക്ക്
പൊള്ളുന്ന ചൂടും ചൂരും…
സ്വാർത്ഥതയുടെ
പടവുകളിൽ
ഒറ്റപ്പെട്ടവളുടെ
മനപ്പിടപ്പിന്റെ
നിലയ്ക്കാത്ത താളം…
ആരോരുമറിയാതെ
അവളൊഴുക്കുന്ന
മിഴിനീരിന്
കടും ചുവപ്പുനിറം…
കരൾപിടയുന്ന
നൊമ്പരച്ചിന്തിലായ്
ഭ്രാന്തിന്റെ
ചങ്ങലക്കിലുക്കം.
അലയാഴിപോലെ
ആർത്തലച്ചെത്തുന്ന
കദനങ്ങൾക്ക്
കടലുപ്പിന്റെ ഉള്ളുരുക്കം…
തളരാതെ കാലിടറാതെ നിലയ്ക്കാത്ത
ജീവിതയാത്രയിൽ
കനൽവീഥി താണ്ടിടാൻ
ഇനിയെത്ര കാതം.
ചിതറിത്തെറിയ്ക്കുന്ന
നിറംകെട്ട ചിന്തയിൽ
താഴിട്ടു പൂട്ടിയ
നാവിന്റെ ഗദ്ഗദം.
സന്ധ്യാംബരത്തിന്റെ
വെൺനുര ചിന്തുന്ന
മൂകമാം തീരത്ത്
ഏകാകിയായവൾ
വെന്തിരുന്നു.
നഷ്ടസ്വപ്നത്തിന്റെ ഭാണ്ഡക്കെട്ടുമുറിക്കി
ഏകാന്തപഥികയായ്
ശൂന്യമാനസ്സത്തോടെ
ഇരുൾമേഘമായവളൊഴുകി
എങ്ങോട്ടെന്നറിയാതെ……
അനാഥത്വം രുചിച്ച് ഭക്ഷിയ്ക്കുന്നവൾക്ക്
ആർക്കുമാരും
സ്വന്തമല്ലെന്ന
തിരിച്ചറിവിന്റെ
പുലമ്പൽ…
വിധിയുടെ ക്രൂരതയാൽ
എരിഞ്ഞമർന്ന
കിനാവിന്റെ
ബലിപുഷ്പങ്ങൾ
വാടിക്കരിഞ്ഞ്
പ്രതീക്ഷയറ്റ് കല്ലറയ്ക്കു
മുകളിൽ കിടപ്പുണ്ട്.