രചന : മംഗളൻ കുണ്ടറ ✍
പകലെത്ര പെട്ടന്ന് പോയകന്നു
പറയാതെ പാതിരാവോടിവന്നു
പടഹധ്വനിയുമായ് കാറ്റ് വന്നു
പടപടാ വൃക്ഷങ്ങൾ വീണമർന്നു
ചേക്കേറും ചില്ലകൾ താഴെ വീണു
ചേതനയറ്റു ഖഗങ്ങൾ വീണു
ചേലൊത്ത കുഞ്ഞുങ്ങൾ ചത്തുവീണു
ചെൽചെലെയമ്മക്കിളിയും കേണു
ഇടവപ്പാതി തിമിർത്തു പെയ്തു
ഇടിയും മിന്നലും കൂടെ വന്നു
ഇടിവെട്ടി കർണ്ണപടം തകർന്നു
ഇടിമിന്നലേറ്റ് സൗധങ്ങൾ വീണു
ഒരുതുള്ളിക്കൊരു കുടം പെയ്തു
ഒരു കടൽ പോലിളകിവന്നു
ഒരുപാട് നാശങ്ങൾ കൂടെവന്നു
ഒരു ദേശമാകെ മുങ്ങി നിന്നു
ചിത്തം കലങ്ങി നുറുങ്ങി നെഞ്ചും
ചുടുചോരയും തണുത്തുറഞ്ഞു
ചിന്തകൾക്കപ്പുറം നാശം വന്നു
ചന്തയിൽ പ്രളയം പൊന്തിവന്നു.