കണ്ണാ,തൃക്കണ്ണുതുറന്നൊന്നു കാൺകനീ,
വെണ്ണയുമായ്നിൽപ്പോരെന്നെ
പൊന്നേയാ,പുഞ്ചിരിപ്പാൽക്കടലിൽ മുങ്ങി,
മുന്നിൽ നിൽക്കുന്നൊരീയെന്നെ
ഇക്കണ്ടതൊക്കെയും ഹേ,പരംജ്യോതിസേ
അക്കൈകൊണ്ടല്ലോ,സൃഷ്ടിച്ചു!
തൃക്കാൽക്കൽ വീണുനമിക്കുകിലല്ലാതെ,
സൽക്കീർത്തിയെന്തെനിക്കുള്ളു
തൂമയിൽപീലി തിരുകിവയ്ച്ചുള്ളൊരാ,
കോമള മൗലിയുംചൂടി,
താമരക്കണ്ണനെൻ ചാരെനിൽക്കുമ്പൊഴാ,
സാമജഗാനംഞാൻ പാടി
കൃഷ്ണാ മുകുന്ദാ,ഹരേ നന്ദനന്ദനാ,
തൃഷ്ണയകറ്റുവാനെത്തൂ
കോലക്കുഴൽവിളി കേൾക്കുന്നിതെപ്പൊഴും
ചാലെ,ഗോപാലവന്നെത്തൂ
നിഷ്കർഷിച്ചന്നു മനുഷ്യരോടായി നീ,
നിഷ്കാമകർമ്മം പുലർത്താൻ
നേരി,ലതിൻ സാരമാരൊന്നുചിന്തിപ്പു,
പാരിൽ സ്വധർമ്മംനടത്താൻ
ആദിമധ്യാന്തങ്ങളേതേതുമില്ലാത്ത
വേദസ്വരൂപനെൻ കണ്ണൻ
ഗീതോപദേശം നടത്തി,സനാതന-
വീഥിതെളിച്ചൊരെൻ കണ്ണൻ!
ആ രാസലീലയതൊന്നിൽ നിന്നല്ലിയീ-
പാരിലുയിർക്കുന്നു ജീവൻ
കാരുണ്യവാരിധിയാകുമമ്മാനസ-
താരിനെയാരൊന്നറിവൂ!
ഓരോനിമിഷവുമോർപ്പുഞാൻ കൃഷ്ണാ നിൻ,
ചാരുതയോലുമാരൂപം
ആരിലുമദ്ധ്യാത്മഭാവമായ് മേവിടും,
നേരിൻ നിരുപമരൂപം.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *