രചന : രേഷ്മ ജഗൻ ✍
“വിശക്കുന്നമ്മേ ” അമ്മുമോളുടെ അലർച്ചയിൽ ഞാൻ ഒന്നു ഞെട്ടി. വായിലേക്കുവച്ച ചോറുരുള സിനിചേച്ചി യുടെ കയ്യിൽ നിന്നും താഴേക്കു വീണു.
ഈശ്വരാ ചേച്ചി കേട്ടോ എന്നൊരു ആന്തലോടെ ഞാൻ അമ്മുമോളുടെ കയ്യിലൊരു നുള്ളുവച്ചുകൊടുത്തു. കണ്ണുരുട്ടി ചിണുങ്ങരുതെന്ന് ഭീഷണിപ്പെടുത്തി.
പുറത്തേക്ക് തികട്ടിവന്ന കരച്ചിലും സങ്കടവും ഒതുക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
“ഭാമേ, മോളെന്തിനാ കരഞ്ഞേ. വിശക്കുന്നൂന്ന് പറഞ്ഞത്പോലെ തോന്നി
ഉണ്ട ചോറങ്ങു ദഹിച്ചു പോയി”.
“എന്നാടീ കുഞ്ഞീ നിനക്കു വിശപ്പുണ്ടോ, വാ ചോറ് തരാം “സിനി ചേച്ചി പറഞ്ഞു.
എന്റെ മുഖത്തേക്ക് ഇടംകണ്ണിട്ടു നോക്കി
വേണ്ടെന്നവൾ തലയാട്ടി.
“ഇല്ലേച്ചി, അവൾ ചുമ്മാ കിടന്നു അലറിയതാ ഞാനവളെ ഉറക്കാൻ പോവാ”. അമ്മൂനേം കൂട്ടി ഞാൻ വീട്ടിലേക്ക് നടന്നു.
വീടിനകത്തേക്ക് കയറിയതും നെഞ്ചിലൊരു പിടച്ചിലായിരുന്നു.
അടുക്കളയിൽ തലേദിവസത്തെ ചോറ് പുളിക്കാൻ തുടങ്ങിയിരുന്നു.
പേരിനുപോലും ഒരു മണി അരിയോ സാധനങ്ങളോ അടുക്കളയിൽ ഇല്ലായിരുന്നു. അമ്മുമോളുടെ മുഖത്തേക്ക് പോലും ഒന്ന് നോക്കാൻ തോന്നിയില്ല. കുഞ്ഞിന്റെ വിശപ്പ് തല്ലിക്കെടുത്താൻ നോക്കിയാ പാപിയാണല്ലോയെന്ന് സ്വയം ശപിച്ചു.
ഉള്ള ചോറെടുത്തു പാത്രത്തിലേക്കിട്ടു. വെളിച്ചെണ്ണക്കുപ്പി കമിഴ്ത്തി അവസാന തുള്ളി ചോറിലേക്കിറ്റിച്ചു.
ഉപ്പുപാത്രത്തിൽ വെള്ളമിറ്റിച്ചു ചോറിന്റെ കൂടെയൊഴിച്ചു.
ഓരോ ഉരുളയും കുഴച്ചു വായിലേക്ക് വച്ചപ്പോഴും മോളൊന്നും പറഞ്ഞില്ല..
കടലോളം നോവ് നെഞ്ചിൽ നിറഞ്ഞിട്ടെന്നോണം കണ്ണും നിറഞ്ഞൊഴുകി. അമ്മേം കഴിക്കെന്നും പറഞ്ഞു കുഞ്ഞുകൈകൾകൊണ്ട് ഒരുരുള അവളെന്റെ വായിലേക്ക് വച്ചു.
ഉറക്കം വരുന്നു ന്നും പറഞ്ഞു.
പോയി കിടന്നു. നാലുമാസം പ്രായമുള്ള ഒരു ജീവൻ കൂടെ ഉള്ളിൽ വളരുന്നുണ്ടെന്ന് ഞാൻ മറന്നേ പോയിരുന്നു.. മോളെ ഉറക്കുമ്പോ എത്രതവണ ഉമ്മവച്ചെന്നറിയില്ല.
വിശക്കുന്നതിന് കുഞ്ഞെന്തു പിഴച്ചെന്ന് പലവട്ടംസ്വയം പഴിച്ചു.
അതിയാൻ പുലർച്ചെ പോയതാ. തിരിച്ചു വരുമ്പോ നാലുകാലിലാവും. അരി യില്ലെലും കുടിമുടക്കത്തില്ല.
നേരം ഇരുട്ടി. “എടിയേ നീയിങ്ങുവാ ഒരു കാര്യം ” ചേച്ചിയുടെ വിളികേട്ടാണ് എണീറ്റത്.
“നിന്നോടൊരു കാര്യം ചോദിക്കട്ടെ
നിന്റെ കെട്ടിയോൻ ടൗണിൽ ബിരിയാണി തിന്നോണ്ടിരിക്കാണെന്നു
ചേട്ടൻ പറഞ്ഞു. നീയിവിടെ പട്ടിണികിടക്കുംപോലല്ലേ . നിനക്ക് കൊതിക്കു വല്ലോം വാങ്ങി തരുവോ? “.
“ആ തരും എനിക്ക് വല്ല്യ ക്ഷീണം ഒന്ന് കിടക്കട്ടെ ട്ടോ”.
നെഞ്ചുപൊട്ടിയൊരു പ്രാർത്ഥനയായിരുന്നു.
സത്യാവല്ലേ ഈശ്വരാന്ന്. ഈ കുഞ്ഞിന്റെ മുഖം ഓർത്തിട്ടെലും അങ്ങനെ ചെയ്യല്ലെന്ന്.
പാതിരക്കു നാലുകാലിലായിരുന്നു വരവ്..ഉള്ളിലെ വേദനയൊതുക്കി “അരിയെന്തേ “.എന്നു ചോദിച്ചതും മുഖമടച്ചു ഒരു അടിയായിരുന്നു.
കണ്ണിൽ നിന്നു പൊന്നീച്ച പറക്കുമ്പോഴും.ഹൃദയം നുറുങ്ങി വേദനിപ്പിച്ചത് മുഖത്തിനോടടുത്തഅങ്ങേരുടെ കയ്യിലെ ബിരിയാണി യുടെ മണമാണ്.
✍️