രചന : സ്വപ്ന.എസ്.കുഴിതടത്തിൽ.✍
ഓഫിസിൽ നിന്നും കൊണ്ടു വന്ന പിടിപ്പത് ഫയലുകൾക്കിടയിലേക്ക് തല പൂഴ്‌ത്തി..
ഇനിയും പൂർത്തിയാക്കാൻ കിടക്കുന്നു അഞ്ചെണ്ണം കൂടി.വല്ലാത്ത മാനസിക സംഘർഷം. മനസ് കൈവിട്ടു പോകുന്ന പോലെ.
“സുപ്രിയ ഈയിടെ ജോലിക്ക് വളരെ പുറകോട്ടാണ്..പരാതികൾ ഒത്തിരി കിട്ടുന്നു.ഓഫിസിൽ അങ്ങനെ തുടരെ പരാതി കിട്ടിയാൽ എനിക്ക് മറ്റു നടപടികളിലേക്കും പോകേണ്ടി വരും”
എസ്.ഒ കൃഷ്ണദാസ്
കട്ടിയുള്ള കണ്ണടകൾക്കിടയിലൂടെ നോക്കിക്കൊണ്ട് പറഞ്ഞു. സ്റ്റാഫ് മീറ്റിംഗിനിടയിലാണ്.അയാളുടെ തടിച്ച പിരികങ്ങൾ വല്ലാത്ത ഒരു ധാർഷ്ട്യം കാണിച്ചു.
അറിയാതെ ഒരു കണ്ണീർക്കണം കണ്ണിന്റെ അറ്റത്ത് വന്നിട്ടങ്ങനെ..
ആരുടെയൊക്കെയോ അമർത്തിയചിരികൾ ഉയരുന്നപോലെ..തോന്നിയതാകും.
“ഇല്ലാ സാർ..ഒട്ടും സമയം കളയാതെ ചെയ്യുന്നുണ്ട്.ഇനി ശ്രദ്ധിക്കാം”
ശബ്ദം പതറാതിരിക്കാൻ ആവതും ശ്രമിച്ചു.
അല്ലേലും എനിക്കിത്തിരി കൂടുതലാണ്..പെട്ടെന്നാണ് കണ്ണീർ വരിക.അത് പുറത്തേക്കു വരുത്താൻ ശ്രമിക്കാറില്ല..ന്ന് മാത്രം.
മീറ്റിങ്ങ് കഴിഞ്ഞിട്ട് എല്ലാരും എണീറ്റു.
‘നിന്നോട് അയാൾക്ക് ദേഷ്യം വല്ലതും ഉണ്ടോ.എല്ലാ മീറ്റിംഗിലും നിന്നോട് മാത്രം.?”ജലജയാണ്..
അവളുടെ മുഖത്തേക്ക് നോക്കിയപ്പോ..പിന്നെയും…
“ഏയ്…’
“ഉം”അവൾ അമർത്തി മൂളി.
രാവിലത്തെ തിരക്കിനിടയിൽ ചോറെടുക്കാൻ മറന്നു.രാവിലെ കാപ്പിയും കുടിച്ചില്ല..
ഫയലുകൾ വാരിയെടുത്തിട്ട് ഓടുകയായിരുന്നു.
ഒന്നും കഴിച്ചില്ലാന്ന് ഓർക്കുന്നത് തന്നെ ഇപ്പോഴാണ്. തല വേദന..അതിങ്ങനെ നെറ്റിയുടെ ഇരു വശത്തേക്കും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു.പിരീഡ്‌സിന്റെ സമയത്താണ് അതിന്റെ ആഴം കൂടുക.ഇന്ന് രണ്ടാണ്.ആഹാരം കൂടി കഴിച്ചില്ലേൽ വായു മുകളിലേക്ക് വന്നിട്ട്
കുത്തിപ്പൊളിക്കുന്ന വേദനയാകും ചെന്നിക്കിരുവശവും..
അപ്പൊ ശരീരം അങ്ങു തളരും.എവിടെയെങ്കിലും ഒന്ന് കേറിക്കിടക്കാൻ വല്ലാതങ്ങു ആഗ്രഹിക്കുന്ന ശരീരത്തെ ശാസിച്ചു കൊണ്ട് രണ്ടോ ,മൂന്നോ ഗുളികകൾ ഒന്നിച്ചെടുത്ത് വിഴുങ്ങും. പേഴ്സിൽ ഗുളിക തപ്പി.ഇല്ലാ..ഒരെണ്ണം പോലുമില്ല..
വാങ്ങിച്ചേ പറ്റൂ..ഒന്നു രണ്ടു പഴം കൂടി വാങ്ങാം.ഒന്നും കഴിക്കാതെ ഗുളിക തിന്നാൽ ശരീരം തളരും.
എല്ലാരും കഴിക്കാൻ തുടങ്ങിയിരുന്നു.
“പ്രിയാ കഴിക്കുന്നില്ലേ..”ജലജയാണ്.
“ചോറെടുക്കാൻ മറന്നു..ഞാൻ പോയി എന്തേലും വാങ്ങിക്കട്ടെ..”
“ഇപ്പൊ മറവി കൂടുതലാണല്ലോ..”ശാരികയാണ്..
ആരൊക്കെയോ ചിരിച്ചു.
ഒന്നും പറഞ്ഞില്ല..പറയാറുമില്ല..എന്തിനും മറുപടി പറയുന്ന ഒരു കാലം ഉണ്ടായിരുന്നു..ഇപ്പൊ ഒന്നിനും തോന്നുന്നില്ല.
അമ്മയും,അമ്മൂമ്മയും ..രണ്ടാൾക്കും വയ്യ..
കിടക്കുന്നിടത്തു തന്നെ എല്ലാം സാധിക്കും അമ്മൂമ്മ.ചിലപ്പോ എല്ലാം എടുത്ത് ദേഹത്തും തേക്കും. രാവിലെ എണീറ്റ് ഒക്കേം വൃത്തിയാക്കി..
അമ്മക്ക് രണ്ടു കണ്ണിനും കാഴ്ച്ചക്കുറവ്..
എവിടെയാ എപ്പോഴാ തട്ടി വീഴുന്നത് ന്നറിയില്ല.
മൂത്തവൻ പത്തിലാണ്..ഒരു മൊബൈൽ ഫോൺ വാങ്ങിത്തരണം ന്ന് അവനൊത്തിരി നാളായി പറയുന്നു.മോൾ അഞ്ചിലും.
ബാങ്കിൽ ഒരു എണ്ണായിരം കിടപ്പുണ്ട്.അമ്മേടെയും,അമ്മൂമ്മേടേം
പെൻഷൻ കിട്ടിയാരുന്നേൽ ഒരു ഫോൺ വാങ്ങാമാരുന്നു..
ആലോചനയിലാണ്ടു നടക്കുന്നതു കൊണ്ട് റോഡിലാണെന്ന് മറന്നു ന്ന് തോന്നുന്നു.
“ഈ ചരക്കൊക്കെ റോഡിന്റെ നടുക്കിലൂടെ സ്വപ്നം കണ്ടൊണ്ട് നടക്കും..ആരെയാ സ്വപ്നം കാണുന്നെ …ഞങ്ങളൊക്കെ മതീങ്കിൽ പോരെ..”
പെട്ടെന്ന് വശത്തേക്ക് മാറിനിന്നു.
സ്‌പീഡിൽ വന്ന ഒരു വലിയ കാറിൽ നിന്നും തല പുറത്തിട്ട് മീശ കുരുക്കാത്ത ഒരു ചെറുക്കനാണ്…ലാലു മോന്റെ പ്രായമേ ഉണ്ടാകൂ ന്ന് തോന്നും കണ്ടാൽ.കാറിൽ കൂക്കി വിളി..
എല്ലാം കൊച്ചു പിള്ളേർ..
“പോരുന്നോ കൂടെ “തന്റെ ശരീരത്തിന്റെ ഭാഗങ്ങളിലൂടെ അരിച്ചിറങ്ങുന്ന നാലഞ്ചു ജോടി കണ്ണുകൾ.
ഒന്നു രണ്ടു പെൺപിള്ളേരും ഉണ്ടെന്ന് തോന്നുന്നു.ഏതോ ശാസനയുടെ ഒരു പെൺശബ്ദംകാറിൽ നിന്നും കേട്ട പോലെ..
ഇതു പോലെ ലാലു മോനും പോകുമോ..
ആരുടെയെങ്കിലും കൂടെ ശ്രീക്കുട്ടീം ഇങ്ങനെ കാറിൽ കേറി..പെട്ടെന്നൊരു ആളൽ..
തന്നെ ഒന്നു വട്ടം കറങ്ങി കൂവിയാർത്തുകൊണ്ട് വണ്ടി മുന്നോട്ട് പോയി.
മെഡിക്കൽ സ്റ്റോറിൽ നിന്നും ഗുളിക വാങ്ങി ഇറങ്ങി.
അരക്കിലോ ഏത്തപ്പഴം വാങ്ങി.
“തൂങ്ങിച്ചത്ത രാജേഷിന്റെ ഭാര്യ അല്ലേ..”
ആരോ കടയിൽ നിന്നും പരസ്പരം പറയുന്നു.
ശ്രദ്ധിക്കാത്ത ഭാവത്തിൽ നിന്നു.
“കൈയിൽ നിന്നു കാണില്ല..അവനെക്കൊണ്ടു പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല.ഇപ്പോഴും കണ്ടില്ലേ..എന്തൊരു സ്ട്രക്ച്ചറാ.. കിളി..”
അടഞ്ഞ ചിരികൾ..
“മുടിഞ്ഞ സ്ട്രക്ച്ചറാ നിനക്ക്…നിന്നെ കെട്ടുന്നവന്റെ ഭാഗ്യം”
എംകോം ക്ലാസ്..
ചോറുണ്ടിട്ട് കൈ കഴുകാൻ പോയപ്പോ അഖിൽ അടുത്തു വന്നിട്ട് പറഞ്ഞു.
വേറെ ആരേലും പറഞ്ഞാ തിരിച്ച് എന്തേലും പറഞ്ഞേനെ..
അവനോട്..ഒന്നും പറയാൻ തോന്നീല്ല..
എന്തോ ഒരിഷ്ടം എവിടെയോ..
“എന്നാ നീ കെട്ടിക്കോ..”ചെറു ചിരിയോടെ ഞാനും ..
“ഞാൻ പെണ്ണ് കെട്ടില്ലെടീ..വായി നോക്കി നടക്കാനാ ഇഷ്ടം..പിന്നെ എപ്പോഴെങ്കിലും തോന്നിയാൽ ആലോചിക്കാം ട്ടോ..,,”
എല്ലാരേക്കാളും മുന്നേ പെണ്ണും കെട്ടി കാനഡയിലോ മറ്റോ ആണെന്ന് തോന്നുന്നു അവനിപ്പോ..
“പ്രിയക്ക് എട്ടിൽ ചൊവ്വ അല്ലേ സരസ്വതീ..ചൊവ്വാദോഷമുള്ള ചെക്കനെ തന്നെ നോക്കണം..”
ഭർത്താവ് നേരത്തെ മരിച്ചു പോയ മൂന്ന് പെൺമക്കൾ ഉള്ള സഹോദരിയുടെ പ്രാരാബ്ധം കൂടി തലേൽ വന്നപ്പോ ബാലുമാമന് ആധിയാരുന്നു.
സൗന്ദര്യം ഇത്തിരി കൂടുതലായിരുന്നു മൂന്നാൾക്കും.
കുറേപ്പേർ ആലോചിച്ചു വന്നു.
‘ചൊവ്വാ ദോഷം..ഉള്ള ചെക്കൻ മതി”
മാമന്റെ ഏക നിർബന്ധം.
ഗൾഫിൽ ജോലിയുള്ള രാജേഷ്..ഒറ്റപുത്രൻ.വീടും ,കുറച്ചു വസ്തുവുമുണ്ട്.
ബ്രോക്കർ രാജപ്പൻ പറഞ്ഞപ്പോ തന്നെ ഉറപ്പിച്ചു.
കല്യാണത്തിന്റെ അന്നാണ് ആദ്യമായി കാണുന്നത്.
എന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്നതായി പോലും കണ്ടില്ല.കണ്ണുകൾ നിർജ്ജീവങ്ങളായി ..ആരൊക്കെയോ പറയുന്നത് പോലെ ഒക്കെ ചെയ്യുന്നു.
“പെണ്ണും ചെറുക്കനും തമ്മിൽ ഒരു ചേർച്ചയും ഇല്ല..കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയ പോലെ”
എവിടൊക്കെയോ, ആരൊക്കെയോ പിറുപിറുക്കുന്നു..
“പുള്ളി കേൾക്കുന്നോ ആവോ!”
ഞാൻ പാളി നോക്കി.
ഏയ് മറ്റേതോ ലോകത്താണ് ഭാഗ്യം…
ആ വീട്ടിൽ അമ്മേടേം,മകന്റെയും സ്വഭാവ പ്രത്യേകതകൾ..
ചിലപ്പോ ഒത്തിരി സംസാരിക്കും.ചിലപ്പോ മിണ്ടില്ല..പുറത്താരോടും ഒരു സഹകരണവും ഇല്ല.
കല്യാണം കഴിഞ്ഞ് പിന്നെ ഗൾഫിൽ പോയതെ ഇല്ല.
എങ്ങനെയോ രണ്ടു കുട്ടികൾ.
വേണ്ട കിടപ്പറ രഹസ്യങ്ങൾ എന്തിന് നിങ്ങളോട് പറയുന്നു.ല്ലേ..?ഒന്നും ആരും അറിയണ്ട..
ജോലിക്ക് പോകുന്ന കാര്യം സൂചിപ്പിച്ചപ്പോ വല്ലാതെ വയലന്റ് ആയി.
അടുക്കളയിൽ ഇരുന്ന വെട്ടു കത്തിയുമായി വന്നപ്പോ നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടി..
അപ്പോഴും അകത്തിരുന്ന് എന്തോ പറഞ്ഞു ചിരിക്കുകയായിരുന്നു അമ്മ.
കുഞ്ഞുങ്ങളെയും എടുത്തു വീട്ടിലേക്ക് വന്നു.അമ്മേടേം,മാമന്റെയും കുറ്റപ്പെടുത്തലുകൾ.
ഇളയ അനിയത്തി കൂടെ പഠിച്ച ഒരു
ചെറുക്കന്റെ കൂടെ ഒളിച്ചോടിപ്പോയി.പിന്നെ അന്വേഷിച്ചിട്ടില്ല.രണ്ടാമത്തവൾ ഏതോ മഠത്തിൽ പോയി ചേർന്നു
രണ്ടു മൂന്നു കൊല്ലത്തോളം വീട്ടിൽ..
ആവശ്യകത ഉള്ളത് കൊണ്ടാകും എൽ.ഡി. സി ലിസ്റ്റിൽ വന്നതും,കിട്ടിയതും.
മൂന്നു വർഷത്തിനിടയിൽ ഒരിക്കൽ പോലും ആരും മക്കളെ പോലും അന്വേഷിച്ചു വന്നില്ല.തിരിച്ചു പോകാൻ പേടിയായിരുന്നു.
തൂങ്ങി മരിച്ചു എന്നറിഞ്ഞിട്ടാണ് പിന്നെ പോയത്..ആരോ മരിച്ചു കിടക്കുന്നത് പോലെ..ആശ്വാസമായിരുന്നു..
അമ്മയും അതിനു മുൻപേ മരിച്ചിരുന്നു.ആരും പറഞ്ഞില്ല.. കേട്ടറിഞ്ഞിരുന്നു.പോയില്ല.
വീട്ടിലെ അകത്തെ മേശയിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കുറേയേറെ ഗുളികൾ.
ചികിത്സ നേരത്തെ മുതൽ ഉണ്ടായിരുന്നത്രേ..!മാമന് അറിയാരുന്നു മാനസിക വിഭ്രാന്തി ഉള്ള കാര്യം. ചൊവ്വാ ദോഷം നോക്കി നടത്തിയ കല്യാണം..അതോ ബാധ്യത തീർത്തതോ! ആരോടൊക്കെയോ സഹതാപം തോന്നി. ദേഷ്യവും.
സുജാതയെ കാണാനായി മഠത്തിൽ പോയിരുന്നു.സിസ്റ്റർ ആഞ്ജലീന എന്നാണ് ഇപ്പോഴത്തെ പേര്.ഒത്തിരി പാടുപെട്ടു ഒന്നു കാണാൻ.
മിണ്ടാനായി ചെന്നപ്പോ നാലു വശവും കുറുക്കൻ കണ്ണുകളുമായി മഠത്തിലെ അന്തേവാസികൾ..എന്തോ ഒരു അപാകത പോലെ..
എല്ലാരുടെയും കണ്ണു വെട്ടിച്ച്..
“മോളേ സുഖാണോ..?”
“ഉം..”
അവളുടെ വാടിയ മുഖം.ക്ഷീണിച്ച ശരീരം..എന്തു സുന്ദരിയായിരുന്നു.
“നിനക്കെന്താ മോളേ പറ്റിയേ..’
അവൾ അകലേക്ക് നോക്കി നിന്നു.
“പ്രാർത്ഥനക്ക് സമയമായി..”ഏതോ ഒരു സിസ്റ്റർ..
പോകാൻ നേരം കൈയിൽ ഒന്നമക്കി പിടിച്ചു അവൾ..
മറയുന്നത് വരെ നോക്കി നിന്നു.
ഭിത്തിയിൽ വലയൊരുക്കുന്ന ഒരു വലിയ ചിലന്തി..എന്തു പെട്ടെന്നാണ് അത് വല നെയ്യുന്നത്..
അതിന്റെ കാലെന്താണോ ഒട്ടിപ്പിടിക്കാത്തത്.
ജാലവിദ്യക്കാരൻ തന്നെ.പെട്ടെന്ന് അതിൽ ഒട്ടിപ്പിടിച്ച ഒരു ചിത്രശലഭം.പറക്കാനാകാതെ..
ചിറകുകൾ പൊഴിയുന്നത് കണ്ടപ്പോ വല്ലാത്ത വേദനയോടെ തിരിഞ്ഞു നടന്നു..
രണ്ടാമതൊരു ചെറിയ ഏത്തപ്പഴം കൂടി എടുത്തു പൊളിച്ചു.
ഗുളിക രണ്ടെണ്ണം വിഴുങ്ങി.
തലവേദന കൂടുന്നത് പോലെ.
എന്നാലും വിശ്രമിക്കാൻ പറ്റില്ലല്ലോ..ഇനിയൊരു വഴക്ക് കേൾക്കാൻ വയ്യ..
കൃഷ്ണദാസ് സാറിന്റെ ദൃഷ്ടിയിൽ പെടാതെ മാറി നിന്നു.കണ്ടാൽ വീണ്ടും വല്ലതും പറഞ്ഞാലോ.
അന്ന് ഏറെ വൈകിയിട്ടും ഉറങ്ങിയില്ല.എല്ലാം തീർക്കണം.
വാട്‌സ് ആപ്പിൽ ആണ് ഡേറ്റാസ് പലതും.ഒക്കെയും ക്രോഡീകരിച്ചു.
നടു നിവർത്തി.
ശ്രീക്കുട്ടിയെ ഒന്ന് തലോടി.
മോളേ ന്ന് വിളിക്കാൻ പോലും സമയം കിട്ടുന്നില്ല.ലാലുവിനെ കാണുന്നത് പോലുമില്ല..
കുട്ടികൾ ഇങ്ങനെ ഒക്കെയാകും വഴിതെറ്റിപ്പോകുന്നത്..എന്താച്ചാൽ നടക്കട്ടെ..
വാട്‌സ് ആപ് മെസ്സേജ് ശബ്ദം.വെറുതെ
എടുത്തു നോക്കി.
കൃഷ്ണദാസ് സാർ..
“സുപ്രിയാ..ഉറങ്ങീലെ..
ഇന്നത്തെ സാരിയിൽ നീ വളരെ സുന്ദരിയായിരുന്നു…കൊതിപ്പിക്കുന്ന ശരീരം..ഒന്ന് വീഡിയോ കാൾ ചെയ്യ്”
“ഭർത്താവ് മരിച്ചതാന്നൊക്കെ ഞാനിന്നാ അറിഞ്ഞേ..സുപ്രിയയെ ഇനി വേദനിപ്പിക്കില്ല ട്ടോ..ഇത്രേം ചെറുപ്പത്തിലേ വിധവയായൊന്നൊക്കെ കേട്ടപ്പോ എനിക്ക് വേദനിച്ചു..പ്രിയാ..ഒരു കോൾ ചെയ്യ്..”
“ഭാര്യ അടുത്തില്ലേ സാർ..”ചോദിച്ചു.
“കട്ടില് കണ്ടാൽ ഉടൻ ഉറങ്ങും ശവം..”
പിന്നെയും ടൈപ്പുന്നു.
നെറ്റ് ഓഫ് ചെയ്തു.
പിറ്റേന്ന് ഓഫിസിൽ ഒപ്പിടുമ്പോൾ കൃഷ്ണദാസ് മനപൂർവ്വം കൈയിൽ തൊട്ടു..
“ശവത്തിന്റെ കൂടെക്കിടക്കുന്നത് കൊണ്ടാകും സാറിന്റെ കൈക്കും ഒരു മുടിഞ്ഞ തണുപ്പ്..”
അയാളുടെ മുഖം വിളറി.
“പിന്നേ ആ വാട്സ്പ് മെസ്സേജിന്റെ സ്ക്രീൻഷോട്ട് കൈയിൽ റെഡിയാണ്.ആർക്കൊക്കെ ഫോർവേഡ് ചെയ്യണം ന്ന് സാറ് പറഞ്ഞാ
മതി”ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.എങ്ങനെ ധൈര്യം വന്നു ന്ന് അറിയില്ല.
ചോരമയം തീരെയില്ലാത്ത അയാടെ മുഖഭാവം.
തിരിച്ചു സീറ്റിൽ വന്നിരുന്നപ്പോ ഒരു മൂളിപ്പാട്ട് ചുണ്ടിൽ തത്തിക്കളിച്ചു.
ടി ക് ടിക് ശബ്ദം.വാട്‌സ് ആപ്പ് മെസ്സേജ്.. പെട്ടെന്നെടുത്തു നോക്കി.
“സിസ്റ്റർ ആഞ്ജലീന തല ചുറ്റി വീണു..ഹോസ്പിറ്റലിൽ കൊണ്ടു പോകുമ്പോഴേക്കും..” അറിയാത്ത നമ്പറിൽ നിന്നാണ് മെസേജ്.
തല പൊട്ടിപ്പൊളിയുന്നത് പോലെ..
പെട്ടെന്നൊരു ഫോൺ വിളി.
മഠത്തിൽ നിന്നു തന്നെ..ഒരു നേർത്ത പെൺസ്വരം.
“കൊന്നതാ ചേച്ചീ.. രണ്ടാമത്തെ ഗർഭവും അലസിപ്പിക്കാൻ നേരം സമ്മതിക്കാഞ്ഞ് ആഞ്ഞു തൊഴിച്ചിട്ട്..”
പെട്ടെന്ന് ഫോൺ കട്ടു ചെയ്തു.
വീണ്ടും മഠത്തിൽ നിന്നും വിളി..ഏതോ സിസ്റ്ററാണ്.എന്തു വേണം ന്ന് ചോദിക്കാനാണ്.
ഫോണെടുത്തു..
“അവിടെ ഏതേലും കല്ലറയിൽ അടക്കിക്കൊള്ളു..ഇതൊക്കെ അത്ര വലിയ കാര്യം ആണോ…”സ്വിച്ച് ഓഫ് ചെയ്തു.
എന്നിട്ട് അടുത്ത ഫയലിലേക്ക് ഞാൻ തല പൂഴ്ത്തി..
ഇന്നെങ്കിലും എല്ലാം ഒന്നു തീർക്കണം.
