സന്ധ്യയാകുന്നു,കാറ്റു മന്ദമായ് വീശീടുന്നു
ചെന്തമിഴ്പാട്ടിൻ ശീലുപാടിഞാനിരിക്കുന്നു
ചിന്തകളൊരുനൂറു ചിന്തകളെൻമനസ്സി-
ലന്തമില്ലാതൂർന്നെത്തു,ന്നോരോരോനിമിഷവും!
ദൂരെയാ കടലലയാർത്തിരമ്പുന്നൂ,ചാരെ
ഭാരതപ്പുഴ വറ്റിവരണ്ടേകിടക്കുന്നു!
വന്നിരുന്നൊരജ്ഞാതനെന്നരികത്തായന്നു
ചൊന്നൊരു മഹാമന്ത്രമെനിക്കായ് മാത്രം കാതിൽ!
ആയതിന്നെത്രപര
മാർത്ഥമാണൊന്നോർക്കുകി-
ലീയുലകത്രയ്ക്കധപ്പതിച്ചേ പോയില്ലയോ?
കാണുന്നതേതുമെങ്ങും കപടമുഖങ്ങളെ,
നാണമൊട്ടില്ലാതുള്ള രാക്ഷസവൃന്ദങ്ങളെ!
സത്യത്തിൻ മാർഗ്ഗത്തിലൂടല്ലോ,ഞാൻ ചരിക്കുന്നു
നിത്യവുമാ,വെളിച്ചമീ,യെന്നെനയിക്കുന്നു!
ശത്രുക്കളേറെയെനിക്കുണ്ടാകാമെന്നാൽ പോലും
ശത്രുത്വമെനിക്കുള്ളിലില്ലെന്നതത്രേ സത്യം
ഒരു ബുദ്ബുദംപോലെ വന്നുപോകുന്നു നമ്മൾ,
പരമാർത്ഥത്തി,ലിതാരറിയുന്നൊരുമാത്ര?
കാരുണ്യം വറ്റിവരണ്ടുള്ളൊരാ ഹൃദയത്തെ
ചാരത്തണച്ചേ,നിർത്താനാർക്കു സാധിപ്പൂമന്നിൽ?
ഇങ്ങനെപോയാൽ ഭാവിലോകത്തെ നിർവചിക്കാ-
നെങ്ങനെയാവു,മെന്നതോർക്കുവാൻ പോലുമാവാ!
മുന്നോട്ടുവയ്ക്കുമോരോ ചുവടും ശ്രദ്ധിച്ചില്ലേൽ,
പിന്നോട്ടുപുറന്തള്ളാ,മത്രമേൽ നിഷ്ഠുരമായ്
ഏതു കഷ്ടതകളും പിന്നിട്ടുമുന്നേറുവാൻ,
സാദരം ഹൃദയത്തെ പാകപ്പെടുത്തീടുവിൻ
നിഷ്കളങ്കമാമൊരു മനസ്സിൻവിശാലത-
യിക്കാലത്താരേ,തിരിച്ചറിയാൻ തുനിയുന്നു?
കൂടെനിന്നവർപോലും തിരിഞ്ഞു കൊത്തീടുമ്പോ-
ളാടലല്ലാതെന്തുള്ളം കാർന്നുതിന്നാനെത്തുന്നു!
അധർമ്മത്തിൻ പിന്നിലൂടെന്തിനേ,നടപ്പുനാം
സ്വധർമ്മമെന്തെന്നറിഞ്ഞീടുവാൻ മുതിരാതെ!
വിസ്മയമിപ്രപഞ്ച സൃഷ്ടിതൻപൊരു ളോർത്താൽ!
കശ്മലൻമാർക്കായതു,ഗ്രഹിക്കാനായീടുമോ?
ഇന്നുഞാൻ നാളെനീ,യെന്നല്ലാതെയെന്തേ ചൊല്ലാൻ
എന്നും മുഴങ്ങിക്കേൾക്കുന്നെന്നുള്ളിലാശീലുകൾ!
ആവുന്നതാർക്കേ,കാലാതീതനായീ വാഴ്‌വിൻ്റെ
യാവിലഭാരംപേറാതാവോ,നടന്നേറിടാൻ
അന്നെൻ്റെ ചാരത്തു വന്നിരുന്നോരജ്ഞാതനെ-
യിന്നൊരുനിമിഷംഞാ,നോർത്തുപോയ് പൊടുന്നനെ!
ഉണ്ടൊരാളെൻ്റെകൂടെ മുന്നിലും പിന്നിലുമായ്
പണ്ടുമുതൽക്കേതന്നെ,യേതേതുസമയത്തും
പോകേണ്ട വഴിയേതെന്നാ മഹാഗുരുവരൻ
പാകത്തി,ലഹമഹമികയാകാട്ടീടുന്നു!
കാലമിന്നെത്ര കോലംകെട്ടുപോയ് നോക്കിനിൽക്കേ
ചേലറ്റു,ചിരന്തനമാമഹത് വചനംപോൽ!
സംഭവിച്ചിടേണ്ടതു സംഭവിച്ചല്ലേപറ്റൂ,
സംഭവിച്ചില്ലേൽ ഗീതാസാരവും നിരർത്ഥകം!

By ivayana

Leave a Reply

Your email address will not be published. Required fields are marked *