രചന : ബിന്ദു അരുവിപ്പുറം✍️
അലറുന്ന കൊടുങ്കാറ്റോടെ
കരളിൽ പെരുമഴ പെയ്യുകയായ്,
നൊമ്പരത്തിൻ കരിമഷിചിന്നി
കൂരിരുളിൻ ചില്ല വിടർത്തി
ഓർമ്മച്ചിറകേറിക്കൊണ്ട-
ങ്ങേകാന്ത പ്രണയവുമായ്
സ്വപ്നങ്ങൾ വിളക്കുകളായ്
ആത്മാവിൻ തുടിതാളവുമായ്.
നീർപ്പളുങ്കിൻ മോഹങ്ങൾ
അതിരില്ലാക്കതിരുകളായ്.
കാലിടറാതവളെ കാക്കാൻ
അക്ഷരവിഹഗങ്ങളുർന്നു.
നിശബ്ദത നെഞ്ചിൽ കുമിയേ
ശേഷിക്കും സത്യമതായി.
വേർപാടിൻ വേദന തിങ്ങി
മിഴിനീരും വറ്റിവരണ്ടു.
ആഴങ്ങളിലൊട്ടിയ സ്നേഹം
അസ്ഥികളിൽ മെല്ലെയിറങ്ങി
പൊയ്ക്കാഴ്ച്ചയൊരുക്കാനായി
മുഖമേറ്റം ചീകിമിനുക്കി.
കാഴ്ച്ചകളൊന്നൊന്നായ് കാൺകേ
ഇരുളിൻ്റെ ചേലപുതച്ചു.
ചേതനയൊരു മുൾച്ചെടിയായ്
മോഹങ്ങൾ കനൽപ്പൂക്കളുമായ്.
അനുഭൂതികളഗ്നിപ്പൊരിയായ്
ചിന്തകളോ വള്ളികളായി.
മായികമീജീവിതഭാവം
മായാതാടുന്നൊരു ഭുവനം!